You are Here : Home / അഭിമുഖം

മമ്മൂട്ടി ജയ്‌ഹിന്ദിന്‍റെ ചെയര്‍മാന്‍ ആയിരുന്നെങ്കില്‍ സി പി എമ്മുകാര്‍ മയ്യത്താക്കിയേനെ! :രാജ്മോഹന്‍ ഉണ്ണിത്താന്‍

Text Size  

Story Dated: Friday, September 06, 2013 03:27 hrs UTC

സരിതയുടെ കയ്യില്‍ നിന്നും പണവും അവാര്‍ഡും വാങ്ങിയ മമ്മൂട്ടി ജയ്‌ഹിന്ദിന്‍റെ ചെയര്‍മാന്‍ ആയിരുന്നെങ്കില്‍ സി പി എമ്മുകാര്‍ മമ്മൂട്ടിയെ മയ്യത്താക്കിയേനെ! രാജ്മോഹന്‍ ഉണ്ണിത്താന്‍ അശ്വമേധത്തോട് പറയുന്നു

 

 

സോളാര്‍ അഴിമതിക്കഥകള്‍ ആദ്യം പുറത്തുകൊണ്ടുവന്നത് തങ്ങളാണെന്ന് കൈരളി-പീപ്പിള്‍ അവകാസപ്പെടുന്നുണ്ട്. ആ ചാനലിന്‍റെ ചെയര്‍മാനാണ് സിനിമാനടന്‍ മമ്മൂട്ടി. മമ്മൂട്ടിക്ക് സരിത എസ് നായര്‍ അവാര്‍ഡായി 10 ലക്ഷം രൂപയും പ്രതിഫലമായി 25 ലക്ഷം രൂപയും നല്‍കുകയും ചടങ്ങ് സംഘടിപ്പിക്കുന്നതിനായി 40 ലക്ഷം രൂപ ചെലവഴിക്കുകയും ചെയ്തിട്ടുണ്ട്.സി പി എമ്മുകാര്‍ക്ക്‌ ഇതില്‍ പ്രശ്നമില്ലാത്തത് മമ്മൂട്ടി കൈരളിയുടെ ചെയര്‍മാനായതുകൊണ്ടാണ്. മമ്മൂട്ടി ജയ്‌ഹിന്ദിന്‍റെ ചെയര്‍മാനായിരുന്നു എങ്കില്‍ ഇവര്‍ വെറുതെ വിടുമായിരുന്നോ? മമ്മൂട്ടിയെ എല്ലാവരും ചേര്‍ന്ന് മയ്യത്താക്കിയേനെ. ജനാധിപത്യരീതിയില്‍ ജനങ്ങളുടെ ഭൂരിപക്ഷത്തോടു കൂടി തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരാണ് ഉമ്മന്‍ ചാണ്ടിയുടെത്. അതിനെ അട്ടിമറിക്കാനും മുഖ്യമന്ത്രിയെ തെരുവില്‍ തടയാനും ആരാണ് എല്‍ ഡി എഫുകാര്‍ക്ക് അധികാരം കൊടുത്തത്? ചരിത്ര സമരം എന്നുപറഞ്ഞ്‌ സെക്രെട്ടറിയേറ്റ് ഉപരോധം നടത്തി,ജുഡീഷ്യല്‍ അന്വേഷണം എന്ന് കേട്ടപ്പോള്‍ ഇറങ്ങിയോടിയവരാണിവര്‍. പിന്നീടെന്തിനു മുഖ്യമന്ത്രി രാജിവക്കണം എന്ന് പറഞ്ഞുതെരുവില്‍ കലാപമുണ്ടാക്കുന്നു? ഇപ്പോള്‍ സി പി എം തെരുവില്‍ നടത്തുന്നത് ജനാധിപത്യ വിരുദ്ധമായ സമരമാണ്. ചീമുട്ടയേറും കല്ലേറും കരിങ്കൊടിയുമൊന്നും ജനാധിപത്യമാര്‍ഗമല്ല. ഇത് ഗുരുതരമായ ഒരു പ്രശ്നമാണ്. ആര്‍ക്കും എന്തുമാവമെന്ന സ്ഥിതിയിലേക്ക് കാര്യങ്ങള്‍ പോവുകയാണ്. ഇത്തരം ജനാധിപത്യവ്യവസ്ഥയെ അട്ടിമറിക്കുന്ന സമരങ്ങളിലേക്ക് അണികളെ നേതാക്കള്‍ തള്ളിവിടരുത്.

 

 

 

അത്തരം സമരങ്ങള്‍ക്ക് മുതിരുന്ന അണികള്‍ക്ക് നേതാക്കള്‍ ഒത്താശ ചെയ്തുകൊടുക്കരുത്. ഉമ്മന്‍‌ചാണ്ടി എന്ന വ്യക്തിയോട് വൈരനിര്യാതന ബുദ്ധിയോടെയാണ് സി പി എം പെരുമാറുന്നത്. സോളാര്‍ത്തട്ടിപ്പ് ഇടതുപക്ഷത്തിന്‍റെ കാലത്താണ് ആരംഭിച്ചത്. ഇപ്പോള്‍ പ്രതികള്‍ ജയിലയിക്കഴിഞ്ഞു. ആരോപണവിധേയരായ മുഖ്യമന്ത്രിയുടെ പേര്‍സണല്‍ സ്റ്റാഫ്‌ അംഗങ്ങള്‍ നടപടി നേരിടുകയാണ്. ജുഡീഷ്യല്‍ അന്വേഷണത്തിനു സര്‍ക്കാര്‍ തയ്യാറാണ്.പിന്നെന്തിനാണീ സമരം? സാമ്പത്തിക കുറ്റകൃത്യത്തില്‍ ഏര്‍പ്പെട്ട ഒരു സ്ത്രീയും സരിതയനുഭവിക്കുന്ന അത്ര ദുരിതം സഹിച്ചിട്ടുണ്ടാവില്ല. കേസിന് രാഷ്ട്രീയ മാനവും പ്രാധാന്യവും കൈവന്നതോടെ സ്റ്റേഷനില്‍ നിന്നും സ്റ്റെഷനിലേക്ക്, കോടതിയില്‍ നിന്നും കോടതിയിലേക്ക്, ജയിലില്‍ നിന്നും ജയിലിലേക്ക് എന്ന രീതിയില്‍ അവര്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയാണ്. ജനങ്ങള്‍ പോലും എല്‍ ഡി എഫിനെ പരിഹസിച്ചു തുടങ്ങിയിരിക്കുന്നു. വിജയം വരെയും സമരം എന്നത് ഇപ്പോള്‍ സി പി എമ്മിനെ സംബന്ധിച്ചു വിജയന്‍ പറയും വരെയും സമരം എന്നാണെന്ന് ആളുകള്‍ പരിഹസിക്കുകയാണ്. ഇടതുപക്ഷത്തിന് ഉമ്മന്‍‌ചാണ്ടി രാജി വക്കണമെന്നു ആഗ്രഹമുണ്ടെന്ന് തോന്നുന്നില്ല. ലോക്സഭാ തെരഞ്ഞടുപ്പ് മുന്നില്‍ കണ്ട് പ്രതിപക്ഷം രാഷ്ട്രീയം കളിക്കുകയാണ്. ഉമ്മന്‍‌ചാണ്ടി രാജി വക്കുകയോ ജുഡീഷ്യല്‍ അന്വേഷണം നടക്കുകയോ ചെയ്യാതെ നാട്ടില്‍ സംഘര്‍ഷഭരിതമായ അവസ്ഥ സൃഷ്ടിച്ച് ലോക്സഭ തെരഞ്ഞടുപ്പില്‍ നേട്ടം കൊയ്യാനാണു പ്രതിപക്ഷം ശ്രമിക്കുന്നത്. ഇത് തികച്ചും ഹീനവും മ്ലേച്ഛവുമാണ്. രാഷ്ട്രീയ മര്യാദയും രാഷ്ട്രീയ സദാചാരവും പ്രകടിപ്പിക്കാത്തവരായി കേരളത്തിലെ പ്രതിപക്ഷം മാറിയിരിക്കുന്നു. ഇവര്‍ക്ക് എല്ലാവിധ ഒത്താശയും ചെയ്യുന്ന മാധ്യമങ്ങള്‍ അതിലേറെ തരാം താണിരിക്കുന്നു. രാത്രി ഒമ്പതുമണി ചര്‍ച്ചയില്‍ സരിതയെത്തിയില്ലെങ്കില്‍ അവരില്‍ പലര്‍ക്കും കിടന്നാല്‍ ഉറക്കം വരാതായിരിക്കുന്നു. പ്രതിപക്ഷവും മാധ്യമങ്ങളും ഈ അധാര്‍മ്മിക പ്രവൃത്തിയില്‍ നിന്നും പിന്മാറണം.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.