You are Here : Home / അഭിമുഖം

പപ്പുവേട്ടന്റെ വീട്ടിലെ തിരുവോണപ്പകലുകള്‍

Text Size  

Story Dated: Sunday, September 07, 2014 06:56 hrs UTC

മാമുക്കോയ
 
 
 
 
 
ഓണക്കാലമായി എന്നറിയുന്നതു തന്നെ പപ്പുവേട്ടന്‍ വിളിക്കുമ്പോഴായിരിക്കും. ''മാമുവേ, തിരുവോണം അടുത്തയാഴ്ചയാണ്. രാവിലെ തന്നെ വീട്ടിലെത്തണം. പതിവുപോലെ നമുക്കൊന്ന് ഒത്തുകൂടണം.''പപ്പുവേട്ടന്‍ അങ്ങിനെയാണ്. തിരുവോണ ദിവസം എന്തു സംഭവിച്ചാലും ഷൂട്ടിംഗിന് അവധി നല്‍കി കോഴിക്കോട് കുതിരവട്ടത്തെ വീട്ടിലുണ്ടാവും. രാവിലെ കുളിച്ചൊരുങ്ങി അതിഥികളെ കാത്തുനില്‍ക്കും. ഭാര്യയേയും മക്കളേയും അമ്പലത്തില്‍ പറഞ്ഞയക്കും. കുട്ടികള്‍ പൂവിടുന്നതു നോക്കിയിരുന്ന് അഭിപ്രായം പറയും. ഞങ്ങള്‍ സുഹൃത്തുക്കള്‍ക്ക് തിരുവോണം ഒരു കൂടിച്ചേരലായിരുന്നു അന്ന്. ഓരോരോ തിരക്കുകളുള്ള പഴയ നാടകപ്രവര്‍ത്തകരും സിനിമാക്കാരുമൊക്കെ അന്നവിടെ ഒന്നിച്ചുണ്ടാവും. സിനിമയിലേയും ജീവിതത്തിലേയും തമാശകള്‍ പരസ്പരം പങ്കുവയ്ക്കുന്ന ദിവസം. സുഹൃത്തുക്കളില്‍ ആരെങ്കിലും വന്നില്ലെങ്കില്‍ പപ്പുവേട്ടനു പരിഭവമുണ്ടാകും. ഷൂട്ടിംഗുണ്ടെങ്കില്‍ വരണ്ടാന്നു പറയും.അത്രയ്ക്ക് സ്‌നേഹമായിരുന്നു ഞങ്ങളോടൊക്കെ. അതുകൊണ്ടുതന്നെ ആ ദിവസം എന്തൊക്കെ പ്രശ്‌നമുണ്ടെങ്കിലും കുതിരവട്ടത്തെത്തും. 
തിരുവോണദിവസം രാവിലെ പപ്പുവേട്ടന്റെ വീട്ടിലെത്തുമ്പോള്‍ കോലായയില്‍ എല്ലാവരുമുണ്ടാവും. കുഞ്ഞാണ്ടിയേട്ടന്‍, നെല്ലിക്കോട് ഭാസ്‌കരന്‍, രാജന്‍ പാടൂര്‍, അശോകന്‍, എ.പി.രാജു, ഹരിദാസന്‍......
 
പരസ്പരം കളിയാക്കലുകളും തമാശകളും പറഞ്ഞശേഷം അടുത്ത പരിപാടി കാര്‍ഡ്കളിയാണ്. അത് സദ്യയുടെ നേരം വരെ നീളും. അതിനിടയ്ക്ക് അടുക്കളയില്‍പ്പോയി ഭാര്യ പത്മിനിയമ്മയോട് സദ്യ എങ്ങിനെ വേണമെന്നു നിര്‍ദേശിക്കും. തിരുവോണത്തിന് ഞങ്ങള്‍ കോഴിക്കോട്ടുകാര്‍ക്ക് ഇറച്ചിയും മീനും നിര്‍ബന്ധമാണ്. പപ്പുവേട്ടന്‍െ്‌റ ഇഷ്ട  വിഭവം മീനാണ്. നല്ല മീന്‍ എവിടെക്കണ്ടാലും വാങ്ങും. അതിനു പണം പോലും നോക്കാറില്ല. ഷൂട്ടിംഗിനു പോകുന്ന വഴിയിലാണു നല്ല മീന്‍ കാണുന്നതെങ്കില്‍ അപ്പോള്‍ തന്നെ വാങ്ങി കാറില്‍ വയ്ക്കും. എന്നിട്ട് ലൊക്കേഷനിലെ മെസില്‍ ഏല്‍പ്പിച്ച് ഇതൊന്നു പൊരിച്ചുതരണമെന്നു പറയും. അത്രയ്ക്കിഷ്ടമാണ് മീനിനോട്. തിരുവോണദിവസവും രാവിലെയിറങ്ങി നല്ല മീന്‍ തന്നെ വാങ്ങും. ഇതിനു പുറമെ ഇറച്ചിയും. എന്നാലേ ഓണസദ്യ പൂര്‍ണമാവു. 
ഞങ്ങളൊക്കെ വന്നു എന്നറിയൂമ്പോഴേക്കും ചെറുപ്പം മുതല്‍ക്കുള്ള സ്‌നേഹിതരും അയല്‍ക്കാരും എത്തിത്തുടങ്ങും. അവരെയൊക്കെ സ്വീകരിച്ചിരുത്തി സദ്യയും കഴിപ്പിച്ചേ വിടുകയുള്ളൂ. ചെറുപ്പത്തില്‍ അനുഭവിച്ച കഷ്ടപ്പാടുകള്‍ പപ്പുവേട്ടന്‍ സിനിമാക്കാരനായിട്ടും മറന്നിരുന്നില്ല. 
തിരുവോണത്തിന് വീട്ടിലെത്തുന്ന പാവപ്പെട്ടവര്‍ക്ക് കൈനീട്ടം നല്‍കിയേ വിടാറുള്ളൂ. ആരെങ്കിലും ഭക്ഷണം കഴിക്കാതെ പോയാല്‍ ആ സങ്കടം പറഞ്ഞുകൊണ്ടേയിരിക്കും. അത്രയ്ക്ക് സല്‍ക്കാരപ്രിയനായിരുന്നു. അടുത്ത സുഹൃത്തുക്കളുടെ വീട്ടില്‍ ഭക്ഷണം വയ്ക്കരുതെന്ന് പപ്പുവേട്ടന് നിര്‍ബന്ധമാണ്. വന്നില്ലെങ്കില്‍ കാറയച്ചു വരുത്തിക്കും. അതുകൊണ്ടുതന്നെ അവരുടെ കുടുംബാംഗങ്ങളുമുണ്ടാവും ഓണത്തിന്. 
 
ഒരു വലിയ ഉത്സവത്തിന്റെ പ്രതീതിയായിരുന്നു പപ്പുവേട്ടന്റെ വീട്ടിലെ തിരുവോണം. ഉച്ചയ്ക്ക് സദ്യ കഴിഞ്ഞാല്‍ ഒന്നിച്ചുനിര്‍ത്തി ഫോട്ടോയെടുത്തതിനു ശേഷമേ എല്ലാവരേയും പറഞ്ഞയക്കുകയുള്ളൂ. അതിനായി ആഴ്ചകള്‍ക്കു മുമ്പു തന്നെ ഫോട്ടോഗ്രാഫറേയും ഏര്‍പ്പാടു ചെയ്തിട്ടുണ്ടാവും. ഭക്ഷണം കഴിഞ്ഞാലൊന്നും ഞങ്ങളെ വിടില്ല.
എവിടേം പോകണ്ട. കുറച്ചുസമയം സംസാരിച്ചിട്ട് രാത്രിയെത്താം വീട്ടില്‍. എന്താ എന്ന ചോദ്യത്തിന് ഞങ്ങളാരും എതിരുനില്‍ക്കില്ല. രാത്രി വൈകുവോളം കളിയും ചിരിയും തമാശകളും നിറഞ്ഞ ആ തിരുവോണനാളുകള്‍ ഓര്‍മ്മകള്‍ മാത്രമായി. പപ്പുവേട്ടന്‍ മരിച്ചതിനു ശേഷം ഒരു വീട്ടിലും ഓണസദ്യയുണ്ണാന്‍ പോകാറില്ല. ഞങ്ങള്‍ സുഹൃത്തുക്കള്‍ കൂടിച്ചേരുന്നതു തന്നെ അപൂര്‍വമായി. മാത്രമല്ല, തിരുവോണത്തിനു പലപ്പോഴും ലൊക്കേഷനിലൊക്കെയായിരിക്കും.അവിടെത്തന്നെയാവും ഓണസദ്യയും. 
എവിടെയെത്തിയാലും ഓണമുണ്ണുമ്പോള്‍ പപ്പുവേട്ടന്റെ കുതിരവട്ടത്തെ വീട്ടിലെ സ്വാതന്ത്ര്യത്തോടെയുള്ള ഓണപ്പകലുകളാണ് ഓര്‍മ്മ വരുന്നത്. 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.