You are Here : Home / USA News

ഫ്‌ളോറിഡ സംസ്ഥാന തിരഞ്ഞെടുപ്പ്‌ പ്രചരണ പരിപാടികളില്‍ ഇന്ത്യന്‍ സമൂഹം

Text Size  

Story Dated: Sunday, October 26, 2014 07:16 hrs UTC


മയാമി: ഫ്‌ളോറിഡ സംസ്ഥാന തിരഞ്ഞെടുപ്പിന്റെ ആരവം ഒരു ആവേശമായി ഉയര്‍ന്നു പൊങ്ങുമ്പൊള്‍ ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തില്‍ ജനിച്ചു വളര്‍ന്നെന്ന്‌ ഊറ്റം കൊള്ളുന്ന ഒരോ ഇന്ത്യക്കാരനും നവംബര്‍ നാലാം തീയതി നടക്കുന്ന ഫ്‌ളോറിഡ സംസ്ഥാന തിരഞ്ഞെടുപ്പില്‍ ഇനിയും ഒരു സാധാരണ കാഴ്‌ചക്കാരനായി തുടരാന്‍ സാധിയ്‌ക്കുകയില്ല. അതുകൊണ്ടു തന്നെയാണ്‌ ഈ സംസ്ഥാന തിരഞ്ഞെടുപ്പില്‍ ഇദം പ്രഥമമായി ഇന്ത്യന്‍ സമൂഹത്തിന്റെ ശബ്ദം ഉയര്‍ന്നു തുടങ്ങിയത്‌.

ഫ്‌ളോറിഡ സംസ്ഥാനത്തിന്റെ രാഷ്ട്രീയ ചിത്രം എന്നും നിര്‍ണ്ണയിക്കുവാന്‍ കഴിയുന്നത്‌ സൗത്ത്‌ ഫ്‌ളോറിഡായിലെ മൂന്ന്‌ കൗണ്ടികള്‍ക്കാണ്‌. മയാമി. ഡേയിസ്‌, ബ്രോവാര്‍ഡ്‌, പാംബീച്ച്‌ എന്നീ മൂന്ന്‌ കൗണ്ടികളിലായി രണ്ടായിരത്തിപത്തിലെ സെന്‍സസ്‌ പ്രകാരം അന്‍പതിനായിരം ഇന്ത്യാക്കാരുണ്ടെന്നാണ്‌ കണക്കുകള്‍ കാണിയുന്നത്‌.

എന്നാല്‍ ഇന്ത്യന്‍ സമൂഹത്തിന്റെ വളര്‍ന്നു വരുന്ന 3ാം തലമുറയോടൊപ്പം കഴിഞ്ഞ നാല്‌ പതിറ്റാണ്ടായി സൗത്ത്‌ ഫ്‌ളോറിഡായിലെ, വിദ്യാഭ്യാസ, തൊഴില്‍, വ്യാപാര, സാമ്പത്തിക സാമൂഹ്യ മേഖലകളില്‍ സജീവസാന്നിദ്ധ്യമറിയിച്ച ഇന്ത്യന്‍ സമൂഹം രാഷ്ട്രീയ ഇഛാശക്തിയില്‍ പിന്നിലായിപ്പോയെങ്കിലും കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി സിറ്റി, കൗണ്ടി, സ്‌കൂള്‍ ബോര്‍ഡ്‌ തുടങ്ങിയ തിരഞ്ഞെടുപ്പുകളില്‍ ഇന്ത്യന്‍ സമൂഹത്തോട്‌ സഹകരിക്കുന്ന അമേരിക്കന്‍ സ്ഥാനാര്‍ത്ഥികള്‍ക്കുവേണ്ട്‌ ഇടപെടുകയും ഇന്ത്യന്‍ സമൂഹത്തിന്റെ ശക്തമായ പിന്‍ബലം കൊണ്ടു തന്നെ ഏതാനും സിറ്റി ഭരണാധികാരികളെ വിജയിപ്പിക്കുവാനും കഴിഞ്ഞിട്ടുണ്ട്‌. അങ്ങനെ ഇന്ത്യന്‍ സമൂഹത്തിന്‌ ഇന്ന്‌ സൗത്ത്‌ ഫ്‌ളോറിഡായില്‍ നല്ലൊരു അംഗീകീരവും ലഭിച്ചു കഴിഞ്ഞു.

ഫ്‌ളോറിഡായിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ശക്തി മനസ്സിലാക്കിയ രാഷ്ട്രീയ നേതൃത്വം ഈ തിരഞ്ഞെടുപ്പില്‍ വളരെ ശ്രദ്ധാപൂര്‍വ്വമാണ്‌ ഇന്ത്യന്‍ സമൂഹത്തെ കൂടെ നിര്‍ത്തുവാന്‍ ശ്രമിക്കുന്നത്‌. അതുകൊണ്ട്‌ തന്നെ ഡെമോക്രാറ്റിക്‌ പാര്‍ട്ടി ഗവര്‍ണര്‍ സ്ഥാനാര്‍ത്ഥിയും മുന്‍ഗവര്‍ണറുമായ ചാര്‍ലിക്രിസ്റ്റും, റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഗവര്‍ണറും സ്ഥാനാര്‍ത്ഥിയുമായ റിസ്‌ക്‌ സ്‌കോട്ടും നിരവധി തവണ സൗത്ത്‌ ഫ്‌ളോറിഡയില്‍ രാഷ്ട്രീയ പ്രചരണത്തിനു വേദി തിരഞ്ഞെടുത്തത്‌.

സൗത്ത്‌ ഫ്‌ളോറിഡായിലെ ഇന്ത്യന്‍ കമ്മ്യൂണിറ്റിയെ കര്‍മ്മ നിരതമായ പ്രവര്‍ത്തനംകൊണ്ട്‌ ചലനാത്മാകമാക്കി തീര്‍ക്കുന്ന മലയാളി സമൂഹം ഈ സംസ്ഥാന തിരഞ്ഞെടുപ്പിലും വളരെ ശ്രദ്ധേയമായ പ്രവര്‍ത്തനം കാഴ്‌ചവെച്ച്‌ ഇന്ത്യന്‍ സമൂഹത്തെ ഫ്‌ളോറിഡായിലെ മുഖ്യധാര രാഷ്ട്രീയ പാര്‍ട്ടികളുടെ ശ്രദ്ധാ കേന്ദ്രമാക്കി ഉയര്‍ത്തി.

ഒക്‌ടോബര്‍ 19ാം തീയതി ഞായറാഴ്‌ച വൈകുന്നേരം 5 മണിക്ക്‌ ഡേവി നഗരത്തിലുള്ള ലോംങ്ങ്‌ ലേക്ക്‌ റാഞ്ചിലുള്ള കമ്മ്യൂണിറ്റി സെന്ററില്‍ ഫ്‌ളോറിഡാ അറ്റോര്‍ണി ജനറലായി മത്സരിക്കുന്ന ജോര്‍ജ്ജ്‌ ഷെല്‍ഡനുവേണ്ടി ഇലക്ഷന്‍ ക്യാമ്പേയില്‍ മീറ്റിംഗ്‌ സംഘടിപ്പിച്ചു.

ഡേവി നഗരസഭ അദ്ധ്യക്ഷ ജൂഡി പോളിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ തിരഞ്ഞെടുപ്പ്‌ പ്രചരണയോഗത്തില്‍ ഫ്‌ളോറിഡ സംസ്ഥാന സീനിയര്‍ സെന്റര്‍ നാന്‍ റിച്ച്‌ സ്ഥാനാര്‍ത്ഥിയെ ഇന്ത്യന്‍ കമ്മ്യൂണിറ്റിക്ക്‌ പരിചയപ്പെടുത്തി. ഫ്‌ളോറിഡായിലെ സീനിയര്‍ അഭിഭാഷകനും 2008 ലെ ചാര്‍ലി ക്രിസ്റ്റ്‌ ഗവര്‍മെന്റില്‍ ചില്‍ഡ്രന്‍ ആന്റ്‌ ഫാമിലി (ഡി.സി.എഫ്‌) ന്റെ സെക്രട്ടറിയുമായിരുന്ന അറ്റോര്‍ണി ജനറല്‍ സ്ഥാനാര്‍ത്ഥി ജോര്‍ജ്ജ്‌ ഷെല്‍ഡന്‍ തന്റെ നയങ്ങളും പരിപാടികളും വിശദീകരിച്ചു.

സിറ്റി ഓഫ്‌ പെംബ്രൂക്ക്‌ പൈന്‍സ്‌ വൈസ്‌ മേയര്‍ ഐറീഷ്‌ ഡിപ്പിള്‍ തന്റെ പിന്തുണ പ്രഖ്യാപിച്ചപ്പോള്‍ നൈജീരിയന്‍ കമ്മ്യൂണിറ്റിയുടെ ചീഫ്‌ ഇമ്മാനുവേല്‍ ഉപ്പുക്കായി തങ്ങളുടെ സമൂഹത്തിന്റെ നിലപാടും ഉറച്ച പിന്തുണയും വാഗ്‌ദാനം ചെയ്‌തു.

ഇന്ത്യന്‍ കമ്മ്യൂണിറ്റിക്കുവേണ്ടി (എ.ഐ.എ) അസോസിയേഷന്‍ ഓഫ്‌ ഇന്ത്യന്‍ അമേരിക്കന്‍ പ്രസിഡന്റ്‌ ഡോ.പീയൂഷ്‌ അഗര്‍വാള്‍, സിക്ക്‌ സമുദായത്തെ പ്രധിനിധീകരിച്ച്‌ മേജര്‍ പന്ന്യൂ, കേരള സമാജം ഓഫ്‌ സൗത്ത്‌ ഫ്‌ളോറിഡ സെക്രട്ടറി ഷാര്‍ലെറ്റ്‌ വര്‍ഗ്ഗീസ്‌, ഫോക്കാനയെ പ്രധിനിധീകരിച്ച്‌ ട്രസ്റ്റി ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍ ജോര്‍ജ്ജ്‌ വര്‍ഗീസ്‌, ഫോമാ മുന്‍ റീജനല്‍ വൈസ്‌ പ്രസിഡന്റ്‌ സേവി മാത്യൂ തുടങ്ങിയവര്‍ ഇന്ത്യന്‍ സമൂഹത്തിന്റെ നിലപാട്‌ വിശദമാക്കി.

തുടര്‍ന്ന്‌ സ്ഥാനാര്‍ത്ഥിയോടും മറ്റ്‌ രാഷ്ട്രീയ നേതാക്കളോടുമുള്ള ചോദ്യോത്തര സംവാദമായിരുന്നു. ഇതിന്‌ സണ്ണി തോമസ്‌ നേതൃത്വം നല്‌കി. ഫ്‌ളോറിഡ വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങളെക്കുറിച്ച്‌ അദ്ധ്യാപകരെ പ്രധിനിധീകരിച്ച്‌ ആനി കോശിയും, മെഡിക്കല്‍ രംഗത്ത്‌ വരുത്തിയ മാറ്റങ്ങളും മെഡിക്കല്‍ ഇന്‍ഷറന്‍സ്‌ പ്രശ്‌നങ്ങളെക്കുറിച്ച്‌ എ.കെ.എം.ജി. പ്രസിഡന്റ്‌ ഡോ. സുനില്‍ കുമാറും, സുജിത്ത്‌ ജോണും, പുതിയ ബില്‍ഡിംഗ്‌ നിയമങ്ങളും അതുകൊണ്ടുള്ള പ്രശ്‌നങ്ങളെക്കുറിച്ച്‌ ബേബി നടയിലും, സാജു വടക്കേലും, ചോദ്യങ്ങള്‍ ചോദിക്കുകയും അറ്റോര്‍ണി ജനറല്‍ സ്ഥാനാര്‍ത്ഥി ഉത്തരം നല്‍കുകയും ചെയ്‌തു.

ഇന്ത്യന്‍ സമൂഹം ഫ്‌ളോറിഡ സംസ്ഥാനമൊട്ടാകെ വിവിധ മേഖലകളില്‍ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ സംസ്ഥാന ഗവര്‍മെന്റ്‌ ശ്രദ്ധാപൂര്‍വ്വം നോക്കി കാണാമുണ്ടെന്നും ഇന്ത്യന്‍ സമൂഹം ഇനി രാഷ്ട്രീയ മുഖ്യധാരയിലേക്ക്‌ കടന്നു വരണമെന്നും ജോര്‍ജ്ജ്‌ ഷെല്‍ഡണ്‌ ഓര്‍മ്മിപ്പിച്ചു. ഈ തിരഞ്ഞെടുപ്പു വഴി ഇന്ത്യന്‍ സമൂഹത്തെ വളരെ അടുത്ത്‌ അറിയുവാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഒക്‌ടോബര്‍ 20ാം തീയതി തിങ്കളാഴ്‌ച മുതല്‍ നവംബര്‍ 2ാം തീയതി ഞായറാഴ്‌ച വരെ ഏര്‍ലി വോട്ടിങ്ങ്‌ ആരംഭിക്കുമെന്നും എല്ലാ ദിവസവും രാവിലെ 9 മണിമുതല്‍ വൈകുന്നേരം 7 മണിവരെയും, ശനി, ഞായര്‍ ദിവസങ്ങളില്‍ 7 മണിമുതല്‍ ഉച്ചകഴിഞ്ഞ്‌ 3 മണിവരെയുമാണ്‌ ഏര്‍ലി വോട്ടിങ്ങ്‌ സമയം. ഓരോ കൗണ്ടിയിലും സൗകര്യപ്രഥമായ രീതിയില്‍ ഏര്‍ലി വോട്ടിങ്ങ്‌ സെന്ററുകള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ടെന്നും ഏവരും തനിക്ക്‌ വോട്ട്‌ ചെയ്യണമെന്നും അഭ്യര്‍ത്ഥിച്ചു.

ഇലക്ഷന്‍ ക്യാമ്പെയിന്‍ മീറ്റിംഗിന്റെ മാസ്റ്റര്‍ ഓഫ്‌ സെറിമണിയായി ജോയി കുറ്റിയായാനിയും ഇന്ത്യന്‍ നാഷണല്‍ ഓവര്‍സീസ്‌ കോണ്‍ഗ്രസ്സ്‌ (ഐ.എന്‍.ഒ.സി.) വൈസ്‌ പ്രസിഡന്റ്‌ ഡോ. മാമ്മന്‍ സി ജയിക്കബ്‌ നന്ദി പറഞ്ഞു. ഈ പരിപാടിക്ക്‌ ജോമി സക്കറിയാസ്‌, കുഞ്ഞമ്മ കോശി, സജി സക്കറിയാസ്‌, ജോര്‍ജ്ജ്‌ നെടുവേലില്‍, ജോബര്‍ണാര്‍സ്‌, പോള്‍ കുള, മാത്യു മാത്തന്‍, സാമുവേല്‍ തോമസ്‌, സാജന്‍ മാത്യു, ഷിബു സ്‌കറിയ, റോബിന്‍ ആന്റണി, ഷിബു ജോസഫ്‌, ജോര്‍ലിന്‍ ജോസഫ്‌, മനോജ്‌ ജോര്‍ജ്ജ്‌, ഏബ്രഹാം ഇല്ലിക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.