You are Here : Home / USA News

നിളാതീരത്തെ കാറ്റ്‌; ഷിക്കാഗോ സാഹിത്യവേദിയില്‍ പ്രബന്ധം

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Monday, March 17, 2014 08:07 hrs UTC

ഷിക്കാഗോ: ജീവിതത്തിന്‌ ഒരു ഭാവനയെന്നപോലെ സാംസ്‌കാരിക സാഫല്യത്തിന്‌ ഒരു നദിവേണം. മലയാളിക്ക്‌ നിള (ഭാരതപ്പുഴ) വെറുമൊരു പുഴയല്ല. പറഞ്ഞാലും പാടിയാലും തീരാത്ത ആയിരമായിരം കഥകളും, പുരാവൃത്തങ്ങളും ചരിത്രങ്ങളും ഒഴുകിക്കൊണ്ടിരിക്കുന്നു. മലയാളത്തിന്റെ അമ്മയായ ഈ പുഴയുടേയും അച്ഛനായ തുഞ്ചത്തെഴുത്തച്ഛന്റേയും നാട്ടില്‍, വേദം കേള്‍ക്കുന്ന ശുദ്രചെവിയില്‍ ഈയം ഉരുക്കിയൊഴിക്കുന്ന സവര്‍ണ്ണശാസനകള്‍ നാടുഭരിക്കുന്ന കാലത്ത്‌, പച്ച മലയാളത്തില്‍ കഴിതയെഴുതിയ ചക്കാല നായരോട്‌ ഉപദേശമാരാഞ്ഞ സംസ്‌കൃത പണ്‌ഡിതനോട്‌ മീന്‍ തൊട്ടുകൂട്ടിക്കൊള്ളാന്‍ പറഞ്ഞതു മുതല്‍, മനുഷ്യസ്‌നേഹത്തെ വളര്‍ത്തുന്ന എല്ലാറ്റിനേയും പൂജിക്കാനും അല്ലാത്തതിനെയൊക്കെ തിരസ്‌കരിക്കാനും വലിപ്പം കാണിച്ച ഒരു സംസ്‌കാരമാണിവിടെ. തുഞ്ചന്റെ ചിന്തയില്‍ നിന്നും കുഞ്ചന്റെ ചിരിയില്‍ നിന്നും പിറന്ന സമചിത്തതയാര്‍ന്ന ഒരു മനുഷ്യദര്‍ശനമാണിവിടെ. മനുഷ്യസ്‌നേഹത്തേയും, ദുഷ്‌പ്രഭുത്വത്തിന്‍ അനാചാരങ്ങളേയും, കാരുണ്യത്തേയും പറ്റി വിരല്‍കൊണ്ടെണ്ണെണ്ണാന്‍ സാധിക്കാത്ത എത്രയോ സാഹിത്യകാരന്മാര്‍. ഒരു ബ്രാഹ്മണബാലന്‍ ചുവന്ന കൊടിപിടിച്ച്‌ ഈ നദീതീരത്ത്‌ പ്രത്യക്ഷപ്പെടുന്നതിനു മുമ്പുതന്നെ പാടിയിട്ടുണ്ട്‌.

ഈ മലയാള-സംസ്‌കൃത സാഹിത്യ സംസ്‌കാരങ്ങള്‍ക്കൊപ്പം തന്നെ പ്രാധാന്യമുള്ള ഒരു അറബി മലയാള സാഹിത്യ സംസ്‌കാരവും നിളാനദിയുടെ സംഭാവനയായി നമ്മുടെ സാംസ്‌കാരിക ചരിത്രത്തില്‍ സ്ഥാനംപിടിച്ചിട്ടുണ്ട്‌.

മഹാത്മാഗാന്ധി പടികയറിയ കേരളത്തിലെ പേരുകേട്ട ദിനപത്രവും അതിന്റെ സ്ഥാപകനും, പത്രാധിപരും, ആറുമാസം പ്രായമുള്ള കുട്ടിയെ ഒക്കത്തുവെച്ച്‌ ബിട്ടീഷ്‌ ഭരണത്തിനെതിരായി ജയിലില്‍ പോയ ഒരമ്മയും, പട്ടാളഭടനായി യുദ്ധതിലിറങ്ങിയ മറ്റൊരു വനിതയും, നാലു തലമുറകളോളം ഇന്ത്യയിലെ നയതന്ത്രത്തില്‍ പങ്കെടുത്ത ഒരു കുടുംബവും ഈ കാറ്റില്‍ വളര്‍ന്നുവന്നവരാണ്‌.

അങ്ങനെ എഴുത്തുകാരുടെ കൃഷി സ്ഥലവും, കാലാകാരന്മാരുടെ കൂത്തമ്പലങ്ങളും, ബ്രിട്ടീഷുകാര്‍ക്കു നേരേ പുറപ്പെട്ട സ്വാതന്ത്ര്യഭടന്മാര്‍ ജനിച്ച തറവാടുകളും നില്‍ക്കുന്ന, പന്തിരുകുലത്തിന്റെ കര്‍മ്മഭൂമിയായ ഈ നിളാ തീരത്തെ പറ്റി ഒരു പ്രബന്ധം ഏപ്രില്‍ നാലിന്‌ ഷിക്കാഗോ സാഹിത്യവേദിയില്‍ കൃഷ്‌ണന്‍ നായര്‍ അവതരിപ്പിക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫോണ്‍: 1 847 634 9529, 1 847 340 8678 (സെല്‍).

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.