You are Here : Home / USA News

മിസ്സിസാഗ രൂപത പിറന്നു; മാര്‍ കല്ലുവേലില്‍ നല്ലിടയനെന്ന് കര്‍ദിനാള്‍ മാര്‍ ആലഞ്ചേരി

Text Size  

Story Dated: Monday, May 27, 2019 02:48 hrs UTC

ജോയിച്ചന്‍ പുതുക്കുളം
 
ടൊറന്റോ: ആഗോളസഭയുടെ ഭൂപടത്തിലേക്ക് മിസ്സിസാഗയും, അജപാലകരുടെ മഹനീയഗണത്തിലേക്ക് മാര്‍ ജോസ് കല്ലുവേലിലും. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ രാജ്യമായ കാനഡയിലെ വിവിധ പ്രദേശങ്ങളിലായി ചിതറിക്കിടക്കുന്ന സിറോ മലബാര്‍ വിശ്വാസിസമൂഹം ഇനി മിസ്സിസാഗ രൂപതയുടെ കുടക്കീഴില്‍. സിറോ മലബാര്‍ സഭയുടെ തലവന്‍ മേജര്‍ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയാണ് രൂപതയുടെ ഉദ്ഘാടനത്തിനും പ്രഥമ മെത്രാന്‍ മാര്‍ ജോസ് കല്ലുവേലിലിന്റെ സ്ഥാനാരോഹണത്തിനും മുഖ്യകാര്‍മികത്വം വഹിച്ചത്. ഭാരതത്തിനു പുറത്ത്, സിറോ മലബാര്‍ സഭയുടെ നാലാമത്തെ രൂപതയാണിത്. 
 
പുതിയ രൂപതയെ നയിക്കാന്‍ നിയുക്തനായത് നല്ലിടയനാണെന്നതില്‍ ഓരോരുത്തര്‍ക്കും അഭിമാനിക്കാമെന്ന മേജര്‍ ആര്‍ച്ച്ബിഷപ്പിന്റെ പ്രഖ്യാപനത്തെ സെന്റ് അല്‍ഫോന്‍സ കത്തീഡ്രലില്‍ പ്രാര്‍ഥനാപൂര്‍വം പങ്കാളികളായ വിശ്വാസികള്‍ കരഘോഷത്തോടെയാണ് വരവേറ്റത്. നല്ലിടയന്മാര്‍ മുന്‍വാതിലില്‍ക്കൂടിയാകും പ്രവേശിക്കുകയെന്ന് അഭിപ്രായപ്പെട്ട മാര്‍ ജോര്‍ജ് ആലഞ്ചേരി, സഭയിലും ചെമ്മരിയാടുകളും കോലാടുകളുമുണ്ടെന്നും ചൂണ്ടിക്കാട്ടി. ചെമ്മരിയാടുകള്‍ ഇടയന്റെ വഴിയെ നടക്കുന്‌പോള്‍ കോലാടുകള്‍ക്ക് പിന്നാലെ പോകേണ്ട ഉത്തരവാദിത്തംകൂടി ഇടയന്മാര്‍ക്കുണ്ട്; അത് കേരളത്തിലായാലും കാനഡയിലായാലും. നല്ലിടയന്മാര്‍ അജഗണത്തെ സംരക്ഷിക്കുന്നതിനായി മുന്‍വാതിലിലാകും നിലയുറപ്പിക്കുക. പിന്‍വാതിലില്‍ക്കൂടി വരുന്നവരാകട്ടെ, സ്വയരക്ഷയാകും നോക്കുക. അജപാലകരും ആത്മീയശുശ്രൂഷകരും യേശുക്രിസ്തുവിന്റെ മാതൃകയാകണം പിന്തുടരേണ്ടത്. പാവങ്ങളുടെ കണ്ണീരൊപ്പുന്ന കാരുണ്യപ്രവൃത്തികളിലും അടിച്ചമര്‍ത്തപ്പെട്ടവന്റെ മോചനത്തിനുമെല്ലാമാകണം മുന്‍ഗണന. ക്രിസ്തുവിനെപ്പോലെ സഹനത്തിന്റെ ജീവിതത്തിനായാണ് വിളിക്കപ്പെട്ടിരിക്കുന്നതെന്നും ഓര്‍മിപ്പിച്ചു. 
 
കാനഡയിലെ അപ്പസ്‌തോലിക് നൂണ്‍ഷ്യോ ആര്‍ച്ച്ബിഷപ്പ് ലൂയിജി ബൊണാസി, ടെറേന്റോ ആര്‍ച്ച്ബിഷപ്പ് കര്‍ദിനാള്‍ തോമസ് കോളിന്‍സ്, കനേഡിയന്‍ ബിഷപ്‌സ് കോണ്‍ഫറന്‍സ് വൈസ് പ്രസിഡന്റ് ആര്‍ച്ച്ബിഷപ്പ് ഡോ. റിച്ചാര്‍ഡ് ഗാനന്‍, കോട്ടയം ആര്‍ച്ച്ബിഷപ്പ് മാര്‍ മാത്യു മൂലക്കാട്ട്, ഷിക്കാഗോ ബിഷപ്പ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, കാനഡയിലെ കല്‍ദായ ബിഷപ്പ് ബവായ് സോറോ, കിങ്സ്റ്റ്ണ്‍ ആര്‍ച്ച്ബിഷപ്പ് മിഷേല്‍ മുല്‍ഹാള്‍, എഡ്മിന്റനിലെ യുക്രേനിയന്‍ ബിഷപ്പ് ഡേവിഡ് മോട്ടിയക് എന്നിവരും പങ്കെടുത്തു. അന്‍പത് ലക്ഷത്തോളം അംഗങ്ങളുമായി പൌരസ്ത്യ സഭകളില്‍ ഒന്നാമതായ യുക്രേനിയന്‍ സഭയുടെ എണ്ണത്തിലേക്ക് സിറോ മലബാര്‍ സഭയും അടുത്തുകൊണ്ടിരിക്കുകയാണെന്നും മാര്‍ ജോര്‍ജ് ആലഞ്ചേരി ചൂണ്ടിക്കാട്ടി. 
 
പതിനെട്ട് മിഷന്‍ സെന്ററുകളും ഏതാനും വൈദികരുമെന്ന നിലയില്‍നിന്ന് സ്വന്തമായി നാല് ദേവാലയങ്ങള്‍ ഉള്‍പ്പെടെ അന്‍പതിലേറെ ആരാധനാസമൂഹങ്ങളും ഇരുപത്തഞ്ചിലേറെ വൈദികരും പത്തിലേറെ സന്യസ്തരും ആറ് സെമിനാരി വിദ്യാര്‍ഥികളുമെന്ന നിലയിലേക്ക് മിസ്സിസാഗ രൂപതയെ എത്തിച്ചതില്‍ മാര്‍ ജോസ് കല്ലുവേലിലിനെ പേപ്പല്‍ പ്രതിനിധി ലൂയിജി ബൊണാസിയും കര്‍ദിനാള്‍ തോമസ് കോളിന്‍സും അഭിനന്ദിച്ചു. എക്‌സാര്‍ക്കേറ്റിന് രൂപതയിലേക്കുള്ള പൂര്‍ണതയ്ക്ക് വേണ്ടിവന്നത് 39 മാസങ്ങള്‍ മാത്രം. കാനഡയില്‍ ആത്മീയഉണര്‍വു പകരാനുള്ള ദൈവീകദൌത്യമാണ് രൂപതയിലൂടെ ലഭിച്ചിരിക്കുന്നതെന്നും സുവിശേഷവല്‍ക്കരണം ഉറപ്പാക്കുന്നതിനായി വിശ്വാസികളെല്ലാവരും മിഷനറിമാരായി മാറണമെന്നും മറുപടി പ്രസംഗത്തില്‍ മാര്‍ ജോസ് കല്ലുവേലില്‍ ചൂണ്ടിക്കാട്ടി. പൂര്‍വികരില്‍നിന്ന് ഈ തലമുറ ഏറ്റുവാങ്ങിയ വിശ്വാസദീപം കനേഡിയന്‍ സംസ്കാരവുമായി ഇഴുകിച്ചേരുന്ന പുതുതലമുറയിലേക്ക് കൈമാറുകയെന്നതാണ് പ്രധാന വെല്ലുവിളിയെന്നും പറഞ്ഞു. 
 
പാലക്കാട് രൂപതയില്‍നിന്നു മെത്രാനാകുന്ന ആദ്യ വൈദികനാണ് മാര്‍ ജോസ് കല്ലുവേലില്‍. ആറു പതിറ്റാണ്ടു മുന്പ് കുറവിലങ്ങാട് തോട്ടുവായില്‍നിന്നു പാലക്കാട് ജെല്ലിപ്പാറയിലേക്കു കുടിയേറിയ കല്ലുവേലില്‍ ജോസഫിന്റെയും അന്നമ്മയുടെയും മകന്‍. ആറു വര്‍ഷം മുന്പ് വൈദികനായി കാനഡയിലേക്ക് എത്തുംനുന്പ് വര്‍ഷം പതിനൊന്ന് വര്‍ഷത്തോളം പാലക്കാട്  രൂപതാ മതബോധന ഡയറക്ടറായിരുന്നു. ഇറ്റലിയിലെ പൊന്തിഫിക്കല്‍ സലേഷ്യന്‍ സര്‍വകലാശാലയില്‍നിന്ന് മതബോധനത്തിലാണ് മാര്‍ കല്ലുവേലിലിന്റെ ഗവേഷണബിരുദം. 
 
രൂപതാ ഉദ്ഘാടന ചടങ്ങില്‍ വികാരി ജനറല്‍ മോണ്‍. സെബാസ്റ്റ്യന്‍ അരീക്കാട്ട്, ചാന്‍സലര്‍ ഫാ. ജോണ്‍ മൈലംവേലില്‍, ഫിനാന്‍സ് ഓഫിസര്‍ ഫാ. ജേക്കബ് എടക്കളത്തൂര്‍, ഫാ. ഡാരിസ് മൂലയില്‍, എബി അലറിക്, ഡോ. സാബു ജോര്‍ജ്, ജനറല്‍ കണ്‍വീനര്‍മാരായ സോണി കയാനിയില്‍, ജോസഫ് അക്കരപട്ടിയാക്കല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. വിവിധ കമ്മിറ്റികളുടെ നേതൃത്വത്തില്‍ ആഴ്ചകള്‍ നീണ്ട അധ്വാനത്തിലൂടെയാണ് മിസ്സിസാഗ രൂപതയുടെ ചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നായ ചടങ്ങ് അവിസ്മരണീയമാക്കിയതും ഇതിനായി കത്തീഡ്രലിനെ അണിയിച്ചൊരുക്കിയതും. പ്രതികൂല കാലാവസ്ഥയായിരുന്നിട്ടുകൂടി നൂറുകണക്കിനു വിശ്വാസികളാണ് പ്രാര്‍ഥനാപൂര്‍വം പങ്കെടുത്തത്. ഒരു രൂപതയുടെയും മെത്രാന്റെയും പിറവിക്കുകൂടി സാക്ഷ്യംവഹിച്ച ഇവര്‍ മടങ്ങിയത് കാനഡയില്‍ വിശ്വാസത്തിന്റെ വിത്തുവിതയ്ക്കാനുള്ള നിലമൊരുങ്ങുന്നതിന്റെ ആഹ്‌ളാദവുംപേറിയാണ്. 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.