You are Here : Home / USA News

ശ്രീലങ്കയിലെ സ്‌ഫോടന പരമ്പര; ഒഴിവാക്കാമായിരുന്ന ദുരന്തം (മൊയ്തീന്‍ പുത്തന്‍ചിറ)

Text Size  

Story Dated: Tuesday, April 23, 2019 03:07 hrs UTC

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയില്‍ നടന്ന ബോംബു സ്‌ഫോടന പരമ്പര മനുഷ്യമനഃസ്സാക്ഷിയെ മരവിപ്പിക്കുന്നതായിരുന്നു.  തീവ്രവാദം ലോകത്തിനും മനുഷ്യകുലത്തിനും തന്നെ ഭീഷണിയായി തുടരുന്ന ഈ സാഹചര്യത്തില്‍ ലോകരാഷ്ട്രങ്ങള്‍ ഒറ്റക്കെട്ടായി നിന്ന് അതിനെ നേരിട്ട് ഭീകരപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവരെ ഉന്മൂലനം ചെയ്യണം. അത് ചെയ്യാത്ത കാലത്തോളം സമാധാനകാംക്ഷികളായ സാധാരണ ജനങ്ങളുടെ സ്വൈര്യജീവിതം തന്നെയാണ് തകരുന്നത്. 
 
ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലും നടത്തിയ ബോംബ് സ്‌ഫോടനങ്ങളുടെ പുറകില്‍ പ്രവര്‍ത്തിച്ച നാഷണല്‍ തൗഹീദ് ജമാഅത്തെ (എന്‍ടിജെ)യും, ശ്രീലങ്കന്‍ തൗഹീദ് ജമാഅത്തെ (എസ്എല്‍ടിജെ)യും അവരുടെ പങ്ക് വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും ഈ ഭീകര സംഘടനകള്‍ ശ്രീലങ്കയില്‍ വേരുറപ്പിച്ചിട്ട് നാളുകളേറെയായി എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 2016ല്‍ ബുദ്ധ വിരുദ്ധ പ്രസ്താവന നടത്തിയതിന്‍റെ പേരില്‍ അറസ്റ്റിലായ തൗഹീദ് ജമാഅത്തെ സെക്രട്ടറി അബ്ദുല്‍ റാസിക് താന്‍ ചെയ്ത തെറ്റിന് പശ്ചാത്തപിക്കുകയും ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍, ഈ സംഘടനയില്‍ നിന്ന് തെറ്റിപ്പിരിഞ്ഞ് പോയ നാഷണല്‍ തൗഹീദ് ജമാഅത്തെ എന്ന മറ്റൊരു ഭീകര സംഘടന ചെയ്തത് കഴിഞ്ഞ വര്‍ഷം സെന്‍ട്രല്‍ ശ്രീലങ്കയിലെ മാവാനെല്ലയിലെ ബുദ്ധ ക്ഷേത്രങ്ങള്‍ തകര്‍ക്കാന്‍ ലക്ഷ്യമിട്ടു കൊണ്ടായിരുന്നു. ശ്രീലങ്കയിലെ ജനസംഖ്യയില്‍ 9.7 ശതമാനം മാത്രമേ മുസ്ലിം വിഭാഗമുള്ളൂ. അവരില്‍ നിന്ന് തീവ്ര നിലപാടുകളുള്ളവര്‍ ഈ രണ്ട് ഭീകര സംഘടനകളുടെ അനുകൂലികളാണെന്നതാണ് സത്യം. 
 
നേരത്തെ ലിബറേഷന്‍ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം (എല്‍ടിടിഇ) എന്ന സംഘടനയായിരുന്നു ശ്രീലങ്കയുടെ തലവേദന. വടക്കന്‍ മേഖലയില്‍ പ്രത്യേക ഈലം ആവശ്യപ്പെട്ട് അവര്‍ നടത്തിയ കലാപം ഇരുപത്തഞ്ചു വര്‍ഷത്തോളം ശ്രീലങ്കയുടെ ഉറക്കം കെടുത്തിയതാണ്. അവര്‍ക്കെതിരെ പൊരുതാന്‍ ശ്രീലങ്കന്‍ സര്‍ക്കാരിന് സഹായങ്ങള്‍ നല്‍കിയതിന് അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധിയുടെ ജീവന്‍ തന്നെ ബലി കൊടുക്കേണ്ടി വന്നത് ചരിത്രം. അവസാനം ഈ സംഘടനയുടെ സ്ഥാപകനും, തലവനുമായിരുന്ന വേലുപ്പിള്ള പ്രഭാകരന്‍ പിടിക്കപ്പെടുകയും 2009ല്‍ ശ്രീലങ്കന്‍ പട്ടാളത്തിന്റെ കൈകളാല്‍ കൊല ചെയ്യപ്പെടുകയും ചെയ്തതോടെ തമിഴ് പുലികളുടെ അന്ത്യവുമായി. 2009നു ശേഷം ശ്രീലങ്കയില്‍ നടക്കുന്ന ഏറ്റവും വലിയ ആക്രമണമാണ് ഇപ്പോള്‍ നടന്നത്. 
 
എന്നാല്‍ ഇപ്പോള്‍ സ്‌ഫോടനം നടത്തിയ ഭീകര സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ ന്യൂപക്ഷത്തിന്റെ അവകാശം നേടിയെടുക്കലല്ലായിരുന്നു എന്നാണ് വിവിധ മാധ്യമ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൊളംബോയിലെ കേന്ദ്ര ബിന്ദുവിലാണ് സ്‌ഫോടനം നടത്തിയിട്ടുള്ളത്. ക്രൈസ്തവര്‍ ഈസ്റ്റര്‍ പ്രാര്‍ത്ഥനകളില്‍ മുഴുകിയിരിക്കുന്ന സമയത്ത് വിവിധ ക്രിസ്ത്യന്‍ പള്ളികളിലും ഹോട്ടലുകളിലും സ്‌ഫോടനം നടത്തി രാജ്യത്തിന്റെ സല്‌പേര് ഇല്ലാതാക്കുക എന്നതായിരുന്നു അവരുടെ ലക്ഷ്യം. 
 
ന്യൂനപക്ഷത്തില്‍ നിന്ന് ഉരുത്തിരിഞ്ഞുണ്ടായ നാഷണല്‍ തൗഹീദ് ജമാഅത്തെയും, ശ്രീലങ്കന്‍ തൗഹീദ് ജമാഅത്തെയും ഏതെങ്കിലും വിദേശ രാജ്യത്തിന്റെ അല്ലെങ്കില്‍ രാജ്യങ്ങളുടെ ഏജന്റുമാരായി പ്രവര്‍ത്തിച്ചിരിക്കാനാണ് സാധ്യത. കൂടാതെ അന്താരാഷ്ട്ര ഭീകരസംഘടനകളുടെ സഹായവും ലഭിച്ചിരിക്കാം. ശക്തിയേറിയ ബോംബുകളാണ് സ്‌ഫോടനത്തിനായി അവര്‍ ഉപയോഗിച്ചിരിക്കുന്നത്. ഈ ചെറു സംഘടനകള്‍ക്ക് മാരകപ്രഹരശേഷിയുള്ള ഇത്തരം ബോംബുകള്‍ പ്രാദേശികമായി നിര്‍മ്മിക്കാന്‍ സാധ്യമല്ലെന്നാണ് ശ്രീലങ്കന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ പറയുന്നത്. അതുകൊണ്ടു തന്നെ അതേക്കുറിച്ചുള്ള അന്വേഷണത്തിലാണ് ശ്രീലങ്കന്‍ സര്‍ക്കാര്‍. ശ്രീലങ്കയെ മാത്രമല്ല, കൊളംബോയിലുള്ള ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആക്രമിക്കാനും ഭീകരര്‍ പദ്ധതിയിട്ടിരുന്നു എന്നു കേള്‍ക്കുമ്പോള്‍ അവരുടെ ലക്ഷ്യത്തില്‍ ഇന്ത്യയും ഉള്‍പ്പെടുന്നു എന്നു സാരം.  
 
അതേസമയം, ശ്രീലങ്കയിലെ ഈ ആക്രമണ പരമ്പര ഒഴിവാക്കാമായിരുന്നില്ലേ എന്നാണ് ലോകം ശ്രീലങ്കന്‍ സര്‍ക്കാരിനോട് ചോദിക്കുന്നത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ ഇന്ത്യയിലെ ഫുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത് 44 സിആര്‍പിഎഫ് ഭടന്മാരാണെന്നത് ഇത്തരുണത്തില്‍ ഓര്‍ക്കുന്നു. ഇന്ത്യന്‍ ഇന്റലിജന്‍സ് വിഭാഗത്തിനുണ്ടായ ഗുരുതരമായ വീഴ്ച എടുത്തുകാണിക്കുന്നതായിരുന്നു ആ സംഭവം. പാക്കിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഷ്കര്‍ ഇ ത്വയ്ബ എന്ന ഭീകര സംഘടന ഫുല്‍വാമയില്‍ ആക്രമണം നടത്താന്‍ സാധ്യതയുണ്ടെന്ന്  അറിയിച്ചുകൊണ്ടുള്ള വിവരം ആക്രമണത്തിന് രണ്ടു ദിവസം മുന്‍പേ പുറത്തു വന്നിരുന്നു. സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം ഉപയോഗിച്ചായിരിക്കും ആക്രമണമെന്നും ഇന്റലിജന്‍സ് കൃത്യമായി അധികൃതരെ അറിയിച്ചിരുന്നു. കൂടാതെ, കാശ്മീര്‍ പൊലീസ് ഐജി ആക്രമണത്തിന് ഒരാഴ്ച മുന്‍പ്, അതായത് ഫെബ്രുവരി എട്ടിന്, സിആര്‍പിഎഫ്, ആര്‍മി, ബിഎസ്എഫ്, ഐടിബിപി, എസ്എസ്ബി, എയര്‍ഫോഴ്‌സ് എന്നീ സൈനിക വിഭാഗങ്ങള്‍ക്ക് ഐഇഡി (ഇന്റന്‍സീവ് എക്‌സ്‌പ്ലോസീവ് ഡിവൈസ്) ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് നല്‍കിയിരുന്നു. ഈ മുന്നറിയിപ്പുകളുണ്ടായിട്ടും 2547 ജവാന്മാരടങ്ങിയ 78 വാഹനമുള്‍പ്പെടെയുള്ള സംഘത്തെ ജമ്മുവില്‍ നിന്ന് ശ്രീനഗറിലേക്ക് കൊണ്ടുപോവുകയായിരുന്നു. ഇത്രയധികം സൈന്യവ്യൂഹം ജമ്മു കശ്മീരില്‍ ഉണ്ടായിട്ടും, ഇന്റലിജന്‍സ് ബ്യൂറോയ്ക്കും, ആഭ്യന്തര വകുപ്പിനും സൈന്യങ്ങള്‍ക്കും മുന്നറിയിപ്പ് കൊടുത്തിട്ടും എങ്ങനെ ഒരു ഭീകരാക്രമണം നടന്നു എന്ന് സംശയിക്കുന്നതില്‍ തെറ്റു കാണാന്‍ കഴിയില്ല.
 
ഇതിന്റെ ആവര്‍ത്തനമാണ് ഇപ്പോള്‍ ശ്രീലങ്കയിലും നടന്നിരിക്കുന്നത്. നാഷണല്‍ തൗഹീദ് ജമാഅത്ത് ഓഫ് ശ്രീലങ്കയുടെ സെഹ്‌റാന്‍ ഹസീമും കൂട്ടാളികളും ചാവേര്‍ ആക്രമണത്തിന് പദ്ധതി ഇടുന്നതായി ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സിക്ക് നേരത്തെ സൂചന ലഭിച്ചിരുന്നുവെന്നും അവരത് ശ്രീലങ്കയ്ക്ക് കൈമാറുകയും ചെയ്തിരുന്നുവെന്നും പറയുന്നു. ഏപ്രില്‍ നാലിനാണ് ഭീകരാക്രമണ പദ്ധതിയെക്കുറിച്ച് ഇന്ത്യക്ക് വിവരം ലഭിച്ചതത്രേ. ക്രിസ്ത്യന്‍ പള്ളികള്‍, ആഡംബര ഹോട്ടലുകള്‍, ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ അടക്കം എട്ടോളം സ്ഥലങ്ങളില്‍ തീവ്രവാദികള്‍ ആക്രമണം നടത്താന്‍ ലക്ഷ്യമിടുന്നു എന്ന കൃത്യമായ വിവരങ്ങളാണ് ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി ശ്രീലങ്കന്‍ സുരക്ഷാ ഏജന്‍സിയെ അറിയിച്ചിരുന്നതെന്ന് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈ വിവരങ്ങള്‍ ലഭിച്ചത്തിനുശേഷം ഏപ്രില്‍ 10ന് ശ്രീലങ്കന്‍ പൊലീസ് മേധാവി ദേശീയ തലത്തില്‍ ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരുന്നുവെങ്കിലും അക്രമികളെ കണ്ടെത്തി പദ്ധതി പരാജയപ്പെടുത്തുന്നതില്‍ സുരക്ഷാ ഏജന്‍സികള്‍ പരാജയപ്പെടുകയായിരുന്നുവെന്നും പറയുന്നു. ശ്രീലങ്കന്‍ സര്‍ക്കാര്‍ വക്താവായ രജിതസനെനരത്‌നെ തന്നെയാണ് ഈ വിവരം മാധ്യമങ്ങളോടു പറഞ്ഞത്.  ഈസ്റ്റര്‍ ദിനത്തില്‍ മൂന്നു ക്രിസ്ത്യന്‍ പള്ളികളിലും നാല് പഞ്ചനക്ഷത്ര ഹോട്ടലുകളിലും നടന്ന ഭീകരാക്രമണത്തില്‍ 290 പേരാണ് കൊല്ലപ്പെട്ടത്. അഞ്ഞൂറിലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.  മുന്നറിയിപ്പുകള്‍ വേണ്ടത്ര ശ്രദ്ധയോടെ അധികൃതര്‍ കണ്ടില്ലെന്നതിനു തെളിവാണ് ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്ക കണ്ണീര്‍ക്കടലായത്.
 
കൊല്ലപ്പെട്ടവരില്‍ ഇന്ത്യാക്കാരടക്കം 35 വിദേശികളും ഉള്‍പ്പെടുന്നു. 2009ല്‍ ശ്രീലങ്കയിലുണ്ടായ ആഭ്യന്തര യുദ്ധത്തിനു ശേഷം ആദ്യമായാണ് ഇത്ര വലിയൊരു ദുരന്തം ആ രാജ്യത്തെ ഉലയ്ക്കുന്നത്. ഈ ആക്രമണത്തില്‍ പങ്കുണ്ടെന്ന് സംശയിച്ച് അറസ്റ്റിലായവരെ ചോദ്യം ചെയ്ത് ഭീകര സംഘടനകളുടെ ഉറവിടത്തെ ഇല്ലായ്മ ചെയ്യുകയും അതിലെ അംഗങ്ങള്‍ക്ക് യാതൊരു പരിഗണനയും നല്‍കാതെ കടുത്ത ശിക്ഷ തന്നെ നല്‍കുകയും വേണം. എങ്കിലേ ഭീകരപ്രവര്‍ത്തനങ്ങളിലേര്‍പ്പെടുന്നവര്‍ക്ക് അതൊരു ഗുണപാഠമാകൂ....

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.