ഡോ. ജോർജ് കാക്കനാട്ട്
സ്റ്റാഫോർഡ് കഴിഞ്ഞ അര നൂറ്റാണ്ടോളം അധ്വാനിക്കുന്ന കർഷക വിഭാഗത്തിന്റയും ദുർബല വിഭാഗങ്ങളുടെയും ശബ്ദമായിരുന്ന പാലായുടെ പ്രിയ പുത്രനും, കേരള കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ചെയര്‍മാനും ആയ കേരള രാഷ്ട്രീയത്തിലെ സൂര്യതേജസുമായിരുന്ന കെ.എം. മാണിസാറിന്റെ നിര്യാണത്തിൽ അനുശോചിക്കാൻ ഹ്യൂസ്റ്റൺ പൗരാവലി സ്റ്റാഫ്ഫോർഡിലുള്ള കേരള ഹൗസിൽ ഒത്തുകൂടി.
പ്രവാസി കേരളാ കോണ്‍ഗ്രസിന്റെയും മലയാളീ അസോസിയേഷന്റെയും സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കൊമേഴ്സിന്റെയും നേതൃത്വത്തിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ ജീവിതത്തിന്റെ നാനാതുറകളിലുള്ള നിരവധി പേര് പങ്കെടുത്തു. ഹ്യൂസ്റ്റണിലുള്ള വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു ഭാരവാഹികള്‍ അനുശോചന പ്രസംഗങ്ങള്‍ നടത്തി.
മലയാളീ അസോസിയേഷൻ സെക്രട്ടറി വിനോദ് വാസുദേവന്റെ സ്വാഗത പ്രസംഗത്തിന് ശേഷം ഹ്യൂസ്റ്റൺ പൗരാവലിയുടെ അനുശോചന പ്രമേയം ഡോ. ജോർജ് കാക്കനാട്ട് അവതരിപ്പിച്ചു. അമേരിക്കയിലെ പല മലയാളികളോടും വ്യക്തിപരമായി ബന്ധം കാത്തുസൂക്ഷിച്ചിരുന്ന ശ്രീ കെ. എം. മാണി അമേരിക്കയില്‍ ഉള്ള ധാരാളം മലയാളികളുടെ ഊഷ്മളമായ സ്നേഹം അനുഭവിച്ചിരുന്നു എന്നും അദ്ദേഹത്തിന്റെ നിര്യാണത്തില്‍ ദുഃഖിക്കുന്ന എല്ലാവരോടുമൊപ്പം അമേരിക്കന്‍ മലയാളികളുടെയും ഹ്യൂസ്റ്റൺ മലയാളികളുടെയും ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നതായും പ്രമേയത്തിൽ പറഞ്ഞു.
കെ.എം. മാണിസാറിന്റെ നിര്യാണം കേരള ജനതക്ക് തീരാനഷ്ടമാണുണ്ടാക്കിയിരിക്കുന്നത് എന്നും കേരളം കണ്ട ഏറ്റവും മികച്ച ധനകാര്യമന്ത്രിയും പടത്തലവനുമായിരുന്നു ശ്രീ കെ.എം. മാണി എന്നും മലയാളീ അസോസിയേഷൻ പ്രസിഡന്റ് മാർട്ടിൻ ജോൺ തന്റെ അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
സ്നേഹ സൗഹൃദങ്ങൾ കൊണ്ട് ജനങ്ങളെ ഒപ്പം നിർത്തുകയും ഏതാവശ്യത്തിനും ജനങ്ങൾക്കൊപ്പം നിൽക്കുകയും ചെയ്ത വലിയ നേതാവ് ആണ് ശ്രീ കെ എം മാണി എന്നും കേരളാ രാഷ്ട്രീയത്തിലെ നയചാതുര്യത്തിന്റെ അതികായകനായ നേതാവായിരുന്നു എന്നും
ശ്രീ കെഎം മാണിയ്ക്ക് പകരം വയ്ക്കാന്‍ മറ്റൊരാളില്ലെന്നുള്ള വസ്തുത വിവിധ സംഘടനകളെ പ്രതിനിധീകരിച്ചു നേതാക്കൾ വിലയിരുത്തി. സൗത്ത് ഇന്ത്യൻ ചേംബർ ഓഫ് കോമേഴ്സ് പ്രസിഡന്റ് സണ്ണി കാരിക്കൽ തന്റെ നേതാവിനെ നഷ്ടപെട്ടതിലുള്ള വിഷമം രേഖപ്പെടുത്തി. കക്ഷി രാഷ്ട്രീയത്തിന് അതീതമായി നിയമസഭയിലും പുറത്തും എല്ലാവരുടെയും സ്നേഹാദരങ്ങൾക്കു പാത്രമായിരുന്നു മാണി സാർ എന്ന് ഓർമിച്ചു. ഫോമയെ പ്രതിനിതീകരിച്ചു ശശിധരൻ നായർ പ്രസംഗിച്ചു. കേരളത്തിലെ രാഷ്ട്രീയ പ്രതിസന്ധികളെല്ലാം വളരെ കരുത്തോടെ പ്രതിരോധിച്ച വ്യക്തിയായിരുന്നു എന്ന് അനുസ്മരിച്ചു. ഫൊക്കാനയ്ക്കു വേണ്ടി എബ്രഹാം ഈപ്പൻ ശ്രീ കെ എം മാണി ഭരണപക്ഷത്ത് ആണെങ്കില്‍ പ്രഗത്ഭനായ ഭരണാധികാരി എന്നും പ്രതിപക്ഷത്ത് ആണെങ്കില്‍ പ്രതിരോധനിരയിലെ പ്രധാനി എന്നും വിലയിരുത്തി. രാഷ്ട്രീയ പ്രതിയോഗികളെ പോലും തന്റെ ചാണക്യസൂത്രങ്ങള്‍ കൊണ്ട് വരുതിയിലാക്കാനുള്ള രാഷ്ട്രീയ നയതന്ത്രജ്ഞത കാണിച്ച അപൂര്‍വ്വം ജന നേതാക്കളില്‍ ഒരാളായിരുന്നു ശ്രീ കെ എം മാണി എന്ന് പ്രസ് ക്ലബിന് വേണ്ടി അനിൽ ആറന്മുള പറഞ്ഞു. ലോട്ടറിയിലൂടെ ലഭിക്കുന്ന വരുമാനം സാധാരണക്കാർക്കും ചികിത്സാസഹായമായി നൽകുന്നതിനെക്കുറിച്ചുള്ള ആശയം , കർഷക, കർഷകത്തൊഴിലാളി പെൻഷൻ, കാരുണ്യ തുടങ്ങിയ ക്ഷേമ പദ്ധതികളിലൂടെ ജനങ്ങളുടെ പിന്തുണയും വിശ്വാസവും നേടിയ ശ്രീ കെ.എം. മാണിയുടെ നിര്യാണം ഏറെ ദു:ഖകരമാണ് എന്ന് യു ഡി എഫിന് വേണ്ടി ബേബി മണക്കുന്നേൽ അനുസ്മരിച്ചു.
മലയാളീ അസോസിയേഷൻ മുൻ പ്രസിഡന്റ് തോമസ് ചെറുകര, വേൾഡ് മലയാളീ കൗൺസിലിനെ പ്രതിനിധീകരിച്ചു ജോമോൻ ഇടയാടിയിൽ, എസ്. കെ ചെറിയാൻ, ജനാതിപത്യ കേരള കോൺഗ്രസിലെ ജോസ് കുരിയൻ ഇഞ്ചനാട്ട്, നേർകാഴ്ച പത്രത്തിന് വേണ്ടി സുരേഷ് രാമകൃഷ്ണൻ. സെനിത് എല്ലങ്കിയിൽ, പത്രപ്രവർത്തകൻ ജീമോൻ റാന്നി, ജിൻസ് മാത്യു, പീറ്റർ ചാഴികാടൻ, കോൺഗ്രസിനെ പ്രതിനിധീകരിച്ചു ജോസഫ് മാത്യു, മാധ്യമ പ്രവർത്തക ഷിബി റോയ് തുടങ്ങിയവർ
പ്രവാസി കേരളാ കോണ്‍ഗ്രസ് ഹ്യൂസ്റ്റൺ കോർഡിനേറ്ററും മാണി സാറിന്റെ വലം കയ്യുമായി നിരവധി വര്‍ഷം പ്രവർത്തിച്ച ജോർജ് കൊളച്ചേരിൽ മാസ്റ്റര്‍ ഓഫ് സെറിമണി ആയിരുന്നു . പ്രവാസി കേരള കോൺഗ്രസ് ഹ്യൂസ്റ്റൺ പ്രസിഡന്റ് ഫ്രാൻസിസ് ചെറുകര മാണിസാറിന്റെ ഭരണ നൈപുണ്യതയും കര്‍ഷകസ്നേഹവും സംഘടനാ ശേഷിയും പ്രസംഗ ശൈലിയും കുടുംബസ്നേഹവും പ്രാസംഗികര്‍ എടുത്തുപറഞ്ഞു . മാണിസാറിന്റെ വിയോഗം തീര്‍ത്ത തീരാനഷ്ടത്തില്‍ അനുസ്മരണ മീറ്റിംഗിൽ പങ്കെടുത്ത എല്ലാവർക്കും നന്ദി പറഞ്ഞു.
Comments