ഹൂസ്റ്റൺ∙ യുഎസ് മുൻ പ്രസിഡന്റ് ജോർജ് എച്ച്. ഡബ്യു. ബുഷ് (ജോർജ് ബുഷ് സീനിയർ) അന്തരിച്ചു. 94 വയസ്സായിരുന്നു. അമേരിക്കയുടെ 41–ാമത് പ്രസിഡന്റായിരുന്നു. പ്രാദേശിക സമയം വെള്ളിയാഴ്ച രാത്രി 10:10 ന് ഹൂസ്റ്റണിലായിരുന്നു അന്ത്യം. ആരോഗ്യപരമായ പ്രശ്നങ്ങളെ തുടർന്നു ചികിൽസയിലായിരുന്നു. അദേഹത്തിന്റെ വക്താവ് ജിം മഗ്രാത്ത് ട്വിറ്ററിലൂടെയാണ് മരണ വിവരം അറിയിച്ചത്.
അമേരിക്കൻ ചാരസംഘടനയായ സിഐഎയുടെ 11–ാമത് ഡയറക്ടറായും 43–ാമത് വൈസ് പ്രസിഡന്റായും പ്രവർത്തിച്ചിരുന്നു. ഗൾഫ് യുദ്ധം, ബെർലിൻ മതിൽ തകർച്ച, സോവിയറ്റ് യൂണിയൻ പതനം തുടങ്ങിയ സുപ്രധാന സംഭവങ്ങൾ ബുഷിന്റെ ഭരണകാലത്താണുണ്ടായത്. 1989 മുതല്‍ 93 വരെയാണ് അദ്ദേഹം പ്രസിഡന്റ് പദത്തിലിരുന്നത്. ഫ്ളോറിഡയുടെ ഗവർണറായും ജോർജ് ബുഷ് ജൂനിയർ തിരഞ്ഞെടുക്കപ്പെട്ടിടുണ്ട്.
1924 ൽ മാസച്യുസിറ്റ്സിലായിരുന്നു ബുഷിന്റെ ജനനം. 1945 ൽ ബാർബറയെ വിവാഹം ചെയ്തു. ബുഷ് സീനിയറിന്റെ പിതാവ് പ്രെസ്കോട്ട് യുഎസ് സെനറ്ററായിരുന്നു. മകൻ ജോർജ് ഡബ്യു. ബുഷ് രാജ്യത്തിന്റെ 43–ാമത് പ്രസിഡന്റുമായിരുന്നു. ജെബ് ബുഷ്, ഡൊറോത്തി ബുഷ്, നീൽ ബുഷ്, മാർവിൻ ബുഷ്, പോളിൻ ബുഷ് എന്നിവരാണു മറ്റു മക്കള്‍. ജോർജ് ബുഷ് സീനിയറിന്റെ ഭാര്യ ബാര്‍ബറ കഴിഞ്ഞ ഏപ്രിലിലാണ് മരിച്ചത്.
Comments