തോമസ് റ്റി ഉമ്മൻ
ഫ്ലോറിഡയിൽ കൊറോണാ വൈറസ് സംബന്ധിച്ച നിയന്ത്രണങ്ങൾക്ക് തിങ്കളാഴ്ച്ച മുതൽ (മെയ് 4) ഭാഗിക ഇളവു വരുത്തുമെന്ന് ഗവർണർ റോൺ ഡിസാന്റിസ്.
മയാമി-ഡേയ് ഡ്, ബ്രോവാർഡ്, പാം ബീച്ച് എന്നീ മൂന്നു കൗണ്ടികൾ ഒഴികെ എല്ലായിടത്തും ബിസിനസുകൾ തുറക്കാൻ അനുകൂലമായ ആദ്യഘട്ടത്തിലേക്ക് (ഫെയ്സ് ഒന്ന്) സ്റ്റേറ്റ് എത്തിയിട്ടുണ്ടെന്നു ഗവർണർ പ്രസ്താവിച്ചു.
മയാമി-ഡേയ് ഡ് , ബ്രോവാർഡ്,പാം ബീച്ച്കൗണ്ടികളിൽ ഫേസ് വൺ (ഒന്നാം ഘട്ടം) പിന്നീടു മാത്രമേ നടപ്പാക്കുകയുള്ളൂ. ഈ കൗണ്ടികളിൽ ഇപ്പോഴത്തെ നിയന്ത്രണങ്ങൾ തുടരും.
മറ്റെല്ലാ കൗണ്ടികളിലും ഔദ്യോഗിക നിർദ്ദേശങ്ങൾ പാലിക്കേണ്ടതാണ്. റെസ്റ്റോറന്റുകളിൽ സിറ്റിംഗ് കപ്പാസിറ്റിയുടെ 25 ശതമാനം വരെ കസ്റ്റമേഴ്സിനെ മാത്രമെ അനുവദിക്കൂ. റസ്റോറന്റുകളിൽ ഔട്ഡോർ സീറ്റിങ്ങിന് ആറടി അകലം പാലിക്കേണ്ടതാണ് .
റീറ്റെയ്ൽ ബിസിനസ് സ്ഥാപനങ്ങളിലുംകസ്റ്റമേഴ്സിനെ അനുവദിക്കുന്നത് 25 ശതമാനമായി പരിമിതപ്പെടുത്തി. ജിം, ബാർ, വ്യക്തിഗത സേവനങ്ങൾ നൽകുന്ന ബിസിനസ് സ്ഥാപനങ്ങൾ എന്നിവ അടഞ്ഞു തന്നെ കിടക്കും. സീനിയർ ലിവിങ്ങ് സ്ഥാപനങ്ങൾ സന്ദർശിക്കുന്നത്തിനുള്ള വിലക്ക് തുടരും. വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറക്കുകയില്ല , പകരം ഇന്റർനെറ്റ് വഴിയുള്ള വിദൂര പഠനം തുടരും.
മീഡിയയായിൽ അടിക്കടി പ്രസിദ്ധീകരിക്കപ്പെട്ട പേടിപ്പെടുത്തുന്ന പ്രവചനങ്ങൾ ഫ്ലോറിഡായെ സംബന്ധിച്ചിടത്തോളം യാഥാർഥ്യവുമായി പൊരുത്തപ്പെടുന്നതല്ലെന്നു വസ്തുതകൾ നിരത്തി ഗവർണർ പത്ര സമ്മേളനത്തിൽ വ്യക്തമാക്കി. കൊറോണാ വ്യാപനത്തെ സ്റ്റേറ്റ് തുടക്കം മുതലേ വളരെ ഫലപ്രദമായി നേരിടുകയുണ്ടായി.
അദ്ദേഹത്തിന്റെ വെളിപ്പെടുത്തലുകളിലൂടെ കൊറോണാ വൈറസെന്ന മഹാമാരിയെ പ്രതിരോധിക്കുന്നതിൽ അമേരിക്കയിലെ കേരളമെന്നു വിശേഷിക്കപ്പെടുന്ന സംസ്ഥാനത്തിന്റെ വിജയകരമായ മുന്നേറ്റമാണ് കാണുന്നത്.
ഇക്കഴിഞ്ഞ ദിവസം പ്രസിഡണ്ട് ട്രമ്പുമായി നടത്തിയ കൂടിക്കാഴ്ചയിലും തുടർന്ന് നടത്തപ്പെട്ട പത്രസമ്മേളനത്തിലും ഗവർണർ മാധ്യമങ്ങളുടെ കൊറോണ വൈറസ്പ്രവചനത്തെ വിമർശിക്കുകയും, അവ തികച്ചും അതിശയോക്തിപരമായിരുന്നുവന്നു വ്യക്തമാക്കുകയും ചെയ്തു.
ഫ്ലോറിഡായിലെ സ്റ്റേ അറ്റ് ഹോം ഉത്തരവ് അവസാനിപ്പിക്കുന്നതിനുള്ള മാർഗ്ഗ രേഖ ഗവർണർ അറിയിച്ചു. വ്യാപനം തടയുവാനുള്ള നിയന്ത്രണങ്ങൾക്കു ക്രമേണ അയവു വരുത്തുന്നതോടൊപ്പം ജനങ്ങൾ വേണ്ടത്ര ജാഗ്രത പാലിക്കണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു. കൂടുതൽ ടെസ്റ്റിംഗ് സൗകര്യം ഏർപ്പെടുത്തുക, ആസ്പത്രികളിലും മറ്റും കൂടുതൽ ബെഡ്ഡുകളും മെഡിക്കൽ എക്വിപ്മെന്റ്സും കരുതി വെയ്ക്കുക, തുടങ്ങി ഒട്ടേറെ തയ്യാറെടുപ്പുകളാണ്ഉള്ളത്.
സോഷ്യൽ ഡിസ്റ്റൻസിങ്ങ് പാലിക്കുന്നതിൽ ഫ്ളോറിഡാക്കാർ വിജയിച്ചു എന്ന് അദ്ദേഹം പറഞ്ഞു. ഇൻഡോർ ഔട്ഡോർ പരിപാടികൾ ആരംഭം മുതലേ നിയന്ത്രിക്കുകയോ നിരോധിക്കുകയോ ചെയ്തു. വിദേശത്തു നിന്നും, ഇതര സംസ്ഥാനങ്ങളിൽ നിന്നുമായി വരുന്നവരെ എയർപോർട്ടുകളിലും സംസ്ഥാന അതിർത്തികളിലും വച്ച്പരിശോധിക്കുവാനും സംവിധാനമുണ്ടാക്കി. അതോടൊപ്പം മുന്നറിയിപ്പുകളിലൂടെ ആവശ്യമായ ബോധവൽക്കരണം നൽകുവാനുള്ള ശ്രമങ്ങൾ ഊർജിതപ്പെടുത്തി. ബീച്ചുകളും പാർക്കുകളും അടച്ചിട്ടു.
സ്റ്റേറ്റ് ഹെല്ത്ത് ഡിപ്പാർട്മെന്റിന്റെ കണക്കനുസരിച്ചു സ്റ്റേറ്റിൽ 33193 പേർ കൊറോണ പോസിറ്റീവ്ആണ്. 1218 കോവിഡു മരണവും ഇതേവരെ രേഖപ്പെടുത്തി. പ്രായം ചെന്ന റിട്ടയറീസ് ധാരാളമുള്ള ഫ്ലോറിഡ അമേരിക്കയുടെ വിവിധ ഭാഗങ്ങളിൽ നിന്നും, കൂടാതെ ലോകത്തിന്റെ നാനാ ഭാഗത്തു നിന്നും ലക്ഷക്കണക്കിന് വിനോദ സഞ്ചാരികൾ എത്തുന്ന കേന്ദ്രവും കൂടിയാണ്. ഇക്കാരണങ്ങളാൽ ഫ്ലോറിഡായിൽ കൊറോണ എപ്രകാരം നേരിടുമെന്നുള്ളതിൽ ആരോഗ്യ വകുപ്പ്മേധാവികളും ഭരണാധികാരികളും ആശങ്കാകുലരായിരുന്നു.
സമയോചിതമായി തീരുമാനങ്ങളെടുക്കുന്നതിലുംഅവ നടപ്പാക്കുന്നതിലും ഫ്ലോറിഡയിൽ സംസ്ഥാന - പ്രാദേശിക ഭരണകൂടങ്ങൾ സഹകരണത്തോടെ പ്രവർത്തിക്കുന്നു. ചൂടു കാലാവസ്ഥ വൈറസ് വ്യാപനത്തെ തടയുവാൻ കഴിഞ്ഞ കാരണങ്ങളിലൊന്നായി കരുതുന്നു.
Comments