ലൂയിസ്വില്ല . മസ്തിഷ്ക്ക മരണം സംഭവിച്ച കുട്ടിയെ ലൈഫ് സപ്പോര്‍ട്ടില്‍ തുടര്‍ന്നും നിരീക്ഷിക്കണമെന്ന മാതാവിന്റെ വാദം കോടതി തളളി. ഇതിനുളള പൂര്‍ണ്ണ അധികാരം ചികിത്സ നടത്തുന്ന ഡോക്ടറുടെ വിദഗ്ധ അഭിപ്രായം കണക്കിലെടുത്ത് ആശുപത്രിക്കാണെന്ന് അര്‍ത്ഥശങ്കയ്ക്കിടയില്ലാത്തവിധം കോടതി വ്യക്തമാക്കി.
സംഭവം ഇങ്ങനെ 2014 മെയ് ഒന്ന് ജനിച്ച ഐസക്കിനെ സ്വന്തം പിതാവ് ബാത്ത് ടമ്പില്‍ അടിച്ചു തലയ്ക്കും വാരിയെല്ലുകള്‍ക്കും പരിക്കേല്പിച്ചിരിക്കുന്നു. ജൂണ്‍ 29 നാണ് സംഭവം നടന്നത്. ആശുപത്രിയിലെത്തിച്ച കുഞ്ഞിനെ പരിശോധനയ്ക്കു വിധേയനാക്കിയതിനുശേഷം ജൂലൈ 3 ന് മസ്തിഷ്ക്ക മരണം സംഭവിച്ചതായി ഡോക്ടര്‍മാര്‍ വിധിയെഴുതി.
കൊസര്‍ ചില്‍ഡ്രന്‍സ് ആശുപത്രിയില്‍ അധികൃതര്‍ ലൈഫ് സപ്പോര്‍ട്ട് എടുത്തു മാറ്റുവാന്‍ തീരുമാനിച്ചപ്പോള്‍ മാതാവ് ഇതിനെ എതിര്‍ത്തു. മാതാവിനാണ് കുട്ടിയുടെ ചികിത്സ നടത്തുന്നതിനുളള പൂര്‍ണ്ണ അധികാരം എന്നാണ് ഇവര്‍ വാദിച്ചത്. ഇതിനെതിരെയാണ് ആശുപത്രി അധികൃതര്‍ കോടതിയെ സമീപിച്ചത്. വാദം കേട്ട കോടതി ഡോക്ടറന്മാരുടെ പരിശോധനാ ഫലങ്ങള്‍ പഠിച്ചതിനുശേഷം ലൈഫ് സപ്പോര്‍ട്ട് എടുത്തു മാറ്റുവാന്‍ ജൂലൈ 22 ചൊവ്വാഴ്ച ഉത്തരവിടുകയായിരുന്നു. കുട്ടിയുടെ മരണം സ്ഥിരീകരിച്ചതിനാല്‍ മാതാപിതാക്കളുടെ അവകാശവാദം നിലനില്‍ക്കുന്നതല്ല എന്ന ജഫര്‍സണ്‍ കൌണ്ടി സര്‍ക്യൂട്ട് ജഡ്ജ് ജുഡിത്ത് മെക്ക് ഡൊണാള്‍ഡ് വിധിയെഴുതി.
കോടതി വിധിയെ ബഹുമാനിക്കുന്നതായി ആശുപത്രി അധികൃതര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. മണിക്കൂറുകള്‍ക്കുശേഷം കുട്ടിയുടെ ലൈഫ് സപ്പോര്‍ട്ട് എടുത്തുമാറ്റുകയും ചെയ്തു.
Comments