You are Here : Home / USA News

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫൊക്കാന ഒരു ലക്ഷം ഡോളർ സമാഹരിക്കുന്നു

Text Size  

ഫ്രാൻസിസ് തടത്തിൽ

fethadathil@gmail.com

Story Dated: Thursday, August 16, 2018 01:39 hrs UTC

ന്യൂജേഴ്‌സി: ഫൊക്കാനയുടെ ആഭിമുഖ്യത്തിൽ കേരളത്തിലെ പ്രളയ ദുരിത ബാധിതരെ സഹായിക്കാനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഒരു ലക്ഷം ഡോളർ (70 ലക്ഷം രൂപ ) സമാഹരിച്ചു നൽകാൻ തീരുമാനിച്ചു. ഓഗസ്റ്റ് 12നു ന്യൂജേഴ്‌സിയിലെ എഡിസൺ ഹോട്ടലിൽ നടത്തിയ പത്രസമ്മേളനത്തിലാണ് ഫൊക്കാനയുടെ അടിയന്തിര പ്രളയ ദുരിതാശ്വാസ ഫണ്ട് സ്വരൂപിക്കാൻ തീരുമാനിച്ച വിവരം പ്രസിഡന്റ് മാധവൻ ബി. നായർ അറിയിച്ചത്. ഗോ ഫണ്ട് ഓൺലൈൻ ഫണ്ട് റൈസിംഗ് വഴിയായിരിക്കും ധനാസമാഹാരം നടത്തുകയെന്ന് സെക്രട്ടറി ടോമി കോക്കാട് അറിയിച്ചു. പ്രളയ ദുരിതം അതീവ ഗുരുതരമായ സാഹചര്യത്തിൽ ഏതു സമയവും വൻ ദുരന്തം പ്രതീക്ഷിച്ചുകൊണ്ടാണ് കേരളത്തിലെ നമ്മുടെ സഹോദരന്മാർ ദുരന്ത ദുഃസ്വപ്നങ്ങളുമായി കഴിയുന്നതെന്ന് മനസിലാക്കി എല്ലാവരും ദുരിതാശ്വാസനിധിയിലേക്കു ഉദാരമായി സംഭാവന ചെയ്യണമെന്ന് ഫൊക്കാന ട്രഷറർ സജിമോൻ ആന്റണി അഭ്യർത്ഥിച്ചു.

പ്രളയ ദുരിതാശ്വാസ ധനസമാഹാരത്തിനായി രൂപീകരിച്ച ഗോ ഫണ്ട് അക്കൗണ്ടിൽ കയറുവാൻ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക: https://www.gofundme.com/fokana-kerala-flood-relief-fund?member=600886

നോർത്ത് അമേരിക്കയിലെ ഇതര സംഘടനകളുമായി സഹകരിച്ചുകൊണ്ട് സമഗ്രമായ ഒരു ധനസമാഹാര പരിപാടിയാണ് വിഭാവനം ചെയ്‌തിരിക്കുന്നത്‌ . കേരള സർക്കാർ തലത്തിൽ വകുപ്പുതല മന്ത്രിമാരുമായും ഉദ്യോഗസ്ഥരുമായും ഫോക്കന നേതൃത്വം നിരന്തരം സമ്പർക്കം പുലർത്തി വരികയാണ്. നിലവിൽ കേരളത്തിൽ ഉള്ള ഫൊക്കാന നേതാക്കന്മാരോട് സ്ഥിതിഗതികൾ വിലയിരുത്തി അടിയന്തിരമായി ചെയ്യുവാനുള്ള കാര്യങ്ങൾ ചുമതലപ്പെടുത്തിയതായും ഫൊക്കാന എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.

ഐ.ആർ.എസിന്റെ 501 സി ലഭിച്ചിട്ടുള്ള ഫൊക്കാനയുടെ ധനസമാഹാര പദ്ധതി വഴി സംഭാവന നൽകുന്നവർക്ക് ടാക്‌സ് ഇളവ് ലഭിക്കുന്നതാണെന്നു ട്രഷറർ സജിമോൻ ആന്റണി അറിയിച്ചു. പ്രളയ ദുരന്തം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ പ്രളയ സഹായ നിധിയിലേക്കു സംഭാവന ചെയ്യുന്നവർ എത്രയും വേഗം നൽകേണ്ടതാണെന്നും ഫോക്കന നേതാക്കൾ പറഞ്ഞു. മുഖ്യമന്ത്രിയുടെ അഭ്യർത്ഥന പ്രകാരം അടിയന്തിര ധനസഹായമാണ് കേരളത്തിലെ പ്രളയ ദുരിത ബാധിതർ പ്രതീക്ഷിക്കുന്നതെന്നും ആയതിനാൽ ഉണര്ന്നു പ്രവർത്തിക്കേണ്ട സാഹചര്യം സമാഗതമായെന്നും ഫൊക്കാന നേതാക്കൾ അഭിപ്രായപ്പെട്ടു. ഫൊക്കാനയുടെ ഒമ്പതു റീജിയനുകൾക്കും ധനസമാഹരണത്തിനുള്ള മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. ഓരോ റീജിയണുകൾക്കും കീഴിലുള്ള അംഗ സംഘടനകളെയും ഇതര സംഘടനകളെയും ഏകോപിപ്പിച്ചുകൊണ്ടുള്ള പ്രവർത്തനമാണ് നടന്നു വരുന്നത്. ധനസമാഹരണം ദ്രുതഗതിയിൽ നടക്കുന്നതിനാൽ ആദ്യഗഡു ധനസഹായം ഉടൻ തന്നെ നൽകാൻ കഴിയുമെന്നാണ് കരുതെന്നതെന്നും എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ശ്രീകുമാർ ഉണ്ണിത്താൻ പറഞ്ഞു.

നാട്ടിൽ ദുരിതമനുഭവിക്കുന്ന സഹോദരങ്ങൾക്ക് സഹായമെത്തിക്കാൻ ഫൊക്കാനയുടെ വനിതാ പ്രതിനിധികളുമായി അടിയന്തിരമായി ബന്ധപ്പെട്ടുകഴിഞ്ഞതായി വിമൻസ് ഫോറം പ്രസിഡന്റ് ലൈസി അലക്സ് പറഞ്ഞു.

കേരളത്തിലെ പ്രളയ ദുരന്തം ഒരു അടിയന്തിര വിഷയമായി കണ്ടുകൊണ്ടു എല്ലാവരും അൽമാർത്ഥമായി സഹകരിക്കണമെന്ന് ഫൊക്കാന സീനിയർ നേതാവ് പോൾ കറുകപ്പള്ളിൽ പറഞ്ഞു. ദുരിതം അനുഭവിക്കുന്നവർ നമ്മുടെ സ്വന്തം സഹോദരങ്ങളാണെന്ന യാഥാർഥ്യം മനസിലാക്കി എല്ലാവരും അകമഴിഞ്ഞ സംഭാവന നൽകണമെന്ന് ഫൊക്കാന മുൻ ജനറൽ സെക്രട്ടറിയും ട്രസ്റ്റീ ബോർഡ് വൈസ് ചെയർമാനുമായ ഫിലിപ്പോസ് ഫിലിപ്പ് അഭ്യർത്ഥിച്ചു. ഫൊക്കാനയുടെ ധനസമാഹാര പദ്ധതിക്കു എല്ലാ പിന്തുണയും ന്യൂജേഴ്‌സിയിൽ നിന്നുണ്ടാകുമെന്ന് ഫൊക്കാനയുടെ സീനിയർ നേതാവും അഡ്വൈസറി ബോർഡ് ചെയർമാനുമായ ടി. എസ്. ചാക്കോ പറഞ്ഞു.

ഫൊക്കാന വൈസ് പ്രസിഡന്റ് എബ്രഹാം കളത്തിൽ, അസ്സോസിയേറ്റ് സെക്രട്ടറി സുജ ജോസ്, അഡിഷണൽ അസ്സോസിയേറ്റ് ട്രഷറർ ഷീല ജോസഫ്, നാഷണൽ കമ്മിറ്റി അംഗംങ്ങളായ അലക്സ് ഏബ്രഹാം , ദേവസി പാലാട്ടി, ഫൊക്കാന മുൻ പ്രസിഡന്റ് തമ്പി ചാക്കോ, വിമൻസ് ഫോറം മുൻ പ്രസിഡന്റ് ലീല മാരേട്ട്, സീനിയർ നേതാവ് അലക്സ് തോമസ്, മുൻ ട്രഷറർ ഷാജി വര്ഗീസ് എന്നിവരും പത്ര സമ്മേളനത്തിൽ പങ്കെടുത്തു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.