You are Here : Home / USA News

ഒബാമ സുഹൃത്ത്‌ മോഡിക്ക്‌ നല്‍കിയ പത്ത്‌ ഉപദേശങ്ങള്‍

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Friday, January 30, 2015 04:04 hrs UTC

സിറിയക്‌ സ്‌കറിയ

(1) ദൈവത്തിന്റെ കണ്ണില്‍ മനുഷ്യരെല്ലാവരും ഒരുപോലെയാണെങ്കില്‍ നമ്മുടെ കണ്ണുകള്‍ക്കും അതുപോലെ കാണാന്‍ കഴിയണം.

(2). സ്‌ത്രീകള്‍ പുരുഷന്മാരെപ്പോലെ തന്നെ ബഹുമാനിക്കപ്പെടേണ്ടവരും അവര്‍ അര്‍ഹിക്കുന്ന മാന്യത നല്‍കപ്പെടേണ്ടവരുമാണ്‌. സ്വാതന്ത്ര്യത്തിന്‌ അതിര്‍വരമ്പുകളുണ്ടെങ്കിലും ലിംഗഭേദമില്ല.

(3). ഇന്ത്യയുടെ വിജയം മതാധിഷ്‌ഠിതമായ വിഭജനം ഇല്ലാത്ത സാഹചര്യത്തിലാണ്‌. ഏതൊരു മനുഷ്യനും അവന്‌ ശരിയെന്ന്‌ തോന്നുന്ന മതവിശ്വാസത്തിന്‌ അവകാശമുണ്ട്‌. ആര്‍ട്ടിക്കിള്‍ 25-ലൂടെ ഇന്ത്യ അര്‍ത്ഥമാക്കുന്നതും മറിച്ചാണല്ലോ.

(4). ഉത്തരവാദിത്വബോധമുള്ള അധികാരശക്തിയാണ്‌ ലോക നേതൃത്വത്തിലേക്കുള്ള ഇന്ത്യയുടെ ഉയര്‍ച്ചയ്‌ക്ക്‌ അഭികാമ്യം. എല്ലാവര്‍ക്കും സമത്വവും അവസരവും പ്രദാനം ചെയ്യുന്ന, ഏതു തൊഴിലിലും മഹത്വം കാണാന്‍ കഴിയുന്ന, തൊട്ടുകൂടായ്‌മയില്ലാത്തതും, സമഭാവനയുള്ളതുമായ ഒരു സമൂഹമാണ്‌ നമുക്കാവശ്യം. നമ്മുടെ സ്വപ്‌നങ്ങള്‍ പോലെ മറ്റുള്ളവരുടെ സ്വപ്‌നവും പ്രധാന്യമുള്ളതാണെന്നുള്ള ചിന്താഗതിയിലൂടെ മാത്രമേ നമുക്ക്‌ ഒരേതൂവല്‍ പക്ഷികളാകാന്‍ പറ്റൂ.

(5). ശാക്തീകരിക്കപ്പെട്ട വനിതകളാണ്‌ ഒരു രാജ്യത്തിന്റെ നെടുംതൂണ്‍. കുടുംബം, തുല്യപ്രധാന്യമുള്ള സ്‌ത്രീകള്‍ എന്നീ മൂല്യങ്ങളിലൂടെ ഇന്ത്യ എന്ന യുവജന ശക്തി മുന്നേറ്റം നേടുമെന്നതില്‍ സംശയം വേണ്ട.

(6). എല്ലാ മനുഷ്യരിലും ദൈവത്തിന്റെ അംശമുണ്ട്‌ എന്ന്‌ പഠിപ്പിച്ച, യോഗ എന്ന അറിവിനെ അമേരിക്കന്‍ മണ്ണിലെത്തിച്ച, സ്വാമി വിവേകാനന്ദന്‍ നൂറ്‌ കൊല്ലം മുമ്പ്‌ ഇന്ത്യയുടെ മഹത്വത്തെ ലോകത്തെ അറിയിച്ച വ്യക്തിത്വമാണ്‌. ഗാന്ധിജി വിഭാവനം ചെയ്‌ത സഹിഷ്‌ണുതയും സാഹോദര്യവുമാണ്‌ ഇന്ത്യയുടെ അന്തസത്ത.

(7). ലോകത്തിന്റെ ഏറ്റവും പഴക്കംചെന്ന ജനാധിപത്യവും, ഏറ്റവും വലിയ ജനാധിപത്യവും ഒരുമിച്ച്‌ ചിന്തിക്കുമ്പോള്‍ ഭീകരതയുടെ ഭീഷണിയെ അതിജീവിക്കാനും മാനവീകതയെ സംരക്ഷിക്കുവാനും നമുക്കാകും.

(8). കേരളത്തിലെ കായലുകള്‍ മുതല്‍ പുണ്യനദിയായ ഗംഗ വരെ പ്രകൃതിയുടെ കനാകാഭരണങ്ങള്‍ അണിഞ്ഞ ഇന്ത്യയില്‍ അവ സംരക്ഷിക്കുന്നതിനും പരിപാലിച്ചുപോകുന്നതിനും സംവിധാനങ്ങള്‍ ഉണ്ടാകണം. അതോടൊപ്പം തന്നെ കര്‍ഷകരേയും, സാധാരണക്കാരില്‍ സാധാരണക്കാരേയും വളര്‍ച്ചയുടെ പങ്കാളിയായി ഉയര്‍ത്തുന്നതില്‍ നാം പരസ്‌പരം സഹകരിക്കേണ്ടിയിരിക്കുന്നു.

(9). ഒരു മനുഷ്യന്‍ വിലയിരുത്തപ്പെടേണ്ടത്‌ നിറത്തിന്റേയോ ആകാരവൈശിഷ്‌ടങ്ങളുടേയോ അടിസ്ഥാനത്തിലല്ല. മറിച്ച്‌ അവന്റെ കര്‍മ്മ മികവിന്റേയും സ്വഭാവ മഹത്വത്തിന്റേയും അടിസ്ഥാനത്തിലാണെന്ന്‌ വിശ്വസിച്ച ഡോ. മാര്‍ട്ടിന്‍ ലൂഥര്‍ കിംഗ്‌ ജൂണിയറും, മഹാത്മാഗാന്ധിയുമൊക്കെ ഓരോ വ്യക്തിയുടേയും മാന്യതയെ ബഹുമാനിക്കുന്ന സുമനസുകലുടെ പ്രതിഛായയാണ്‌.

(10). ബ്രിട്ടീഷുകാരുടെ പാചകക്കാരന്റെ കൊച്ചുമകന്‍ അമേരിക്കന്‍ പ്രസിഡന്റും, ദളിതന്‍ ഭരണഘടനാ ശില്‍പിയും, ഒരു ചായക്കട കോണ്‍ട്രാക്‌ടറുടെ മകന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുമൊക്കെ ആകാമെങ്കില്‍ അവിടെയാണ്‌ മനുഷ്യരിലൂടെയുള്ള ദൈവമഹത്വം നാം കണ്ടെത്തേണ്ടത്‌. അതേസമയം തന്നെ നമ്മുടെ അനുഗ്രഹങ്ങള്‍ മറ്റുള്ളവര്‍ക്ക്‌ പ്രയോജനകരവും പ്രചോദനാത്മകവുമാകേണ്ടതും.

Responses to email: cysvee@gmail.com

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.