ന്യൂയോര്‍ക്ക്: മാത്യു മാര്‍തോമാ കേസില്‍ പ്രധാന സാക്ഷികളായിരുന്നവര്‍ ഡോക്ടര്‍ ഗില്മനും , ഡോക്ടര്‍ റോസും ആണല്ലോ. എന്തുകൊണ്ട് ഈ രണ്ടു സാക്ഷികള്‍ക്കും നോണ്‍പ്രോസിക്യൂഷന്‍ എഗ്രിമെന്റ് കൊടുത്തു എന്നത് വലിയൊരു ചോദ്യചിഹ്നമായി ഇപ്പോഴും നില നില്ക്കുന്നു.
ഇന്‍സൈഡര്‍ ട്രേഡിംഗ് കേസുകളില്‍ നോണ്‍ പ്രോസിക്യൂഷന് എഗ്രിമെന്റ് കൊടുക്കുന്ന പതിവ് ഇതുവരെ കേട്ടുകേഴ്വി പോലുമില്ലാത്ത കാര്യമാണ്. മാര്‍തോമാ കേസിനു മാത്രം എന്താണ് പ്രത്യേകത? ഇതുപോലുള്ള ഇന്‍സൈഡര്‍ ട്രേഡിംഗ് കേസുകളില്‍ ഇതുവരെ ഉപയോഗിച്ചിട്ടുള്ള സാക്ഷികള്‍ക്ക്
ശിക്ഷയിളവ് മാത്രമാണ് അനുവദിച്ചിട്ടുള്ളത്. എന്തുകൊണ്ട് മാര്‍ത്തോമ കേസില്‍ മാത്രം നോണ്‍പ്രോസിക്യൂഷന്‍ എഗ്രിമെന്റ് വേണ്ടി വന്നു? കണ്ണു തുറന്നൊന്നു നോക്കിയാല്‍ നമുക്ക് മനസിലാകും സാക്ഷികളെകൊണ്ട് വേണ്ടതെന്തും പറയിപ്പിക്കുവാനുള്ള ഒരു അതിഭയങ്കരമായ തന്ത്രമാണ് ഇതിന്റെ പിന്നിലെന്ന്. ഇത്തരം ഹീനമായ തന്ത്രങ്ങള്‍ ഉപയോഗിച്ചാണോ ഒരു കേസ് വിജയിപ്പിക്കേണ്ടത്?
ഭീകരാക്രമണം, മയക്കുമരുന്ന് കള്ളക്കടത്ത്, രാജ്യദ്രോഹം തുടങ്ങിയ കേസുകളില്‍ പണം കൊണ്ടും, ഭീഷണികൊണ്ടും, ആള്സ്വാധീനം കൊണ്ടും തലവന്മാര്ക്കെതിരായി ആരും സാക്ഷിപറയാന്‍ മുന്നോട്ടു വരാതിരിക്കുന്ന അവസരങ്ങളിലാണ് നോണ്‍പ്രോസിക്യൂഷന്‍ എഗ്രിമെന്റ് ഉപയോഗിക്കുക എന്ന രീതി അമേരിക്കന്‍ പ്രൊസിക്യൂട്ടേഴ്സ് ഉപയോഗിച്ചു വന്നിരുന്നത്. ഭീകരാക്രമണം, മയക്കുമരുന്ന് മാഫിയാ തുടങ്ങിയ കേസുകളില്‍ സാക്ഷികളായ ആളുകള്‍ക്ക് മാത്രമാണ് നോണ്‍ പ്രോസിക്യൂഷന് എഗ്രിമെന്റ് കൊടുത്തിരുന്നത് എന്നതിന് വലിയൊരു ഉദാഹരണമാണ് ജോണ്‍ ഗോട്ടി എന്ന മാഫിയാ തലവന്റെ കേസ്. നോണ്‍പ്രോസിക്യൂഷന്‍ എഗ്രിമെന്റ് എന്ന ഈ അണ്വായുധം ഉപയോഗിച്ചാല്‍, പ്രതിയുടെ പക്ഷത്ത് എത്ര നീതി ഉണ്ടെങ്കിലും ആ പ്രതിക്ക് വിജയിക്കാന്‍ യാതൊരു സാധ്യതയുമില്ല എന്നുള്ളത് ഒരു പരമമായ സത്യമാണ്.
മാത്യു മാര്‍തോമ കേസില്‍ പ്രധാന സാക്ഷികള്‍ രണ്ടുപേര്‍ക്കും നീണ്ട ജയില്‍ വാസവും, അവരുടെ ഔദ്യോഗിക ജീവിതത്തിനും, കുടുംബജീവിതത്തിനും, സമ്പത്തിനും, ഉള്ള ഭയങ്കര ഭീഷണികളും ഒരു വശത്ത്. മറുവശത്ത് മാത്യുവിനു എതിരായി തിരിഞ്ഞാല്‍ നോണ്‍പ്രോസിക്യൂഷന്‍ എഗ്രിമെന്റ് എന്ന സുരക്ഷാമാര്‍ഗ്ഗ വാഗ്ദാനവും. ഈ സ്ഥിതിയില്‍ ആരാണ് ശരിയും സത്യവും ബലികഴിച്ച് രക്ഷാമാര്‍ഗ്ഗം തേടി നോണ്‍പ്രോസിക്യൂഷന്‍ എഗ്രിമെന്റ് സ്വീകരിച്ചു അസത്യം പറയാന്‍ പ്രേരിതരാകാത്തത്? ഒന്നേകാല്‍ കൊല്ലം മാത്യുവിനു തെറ്റായ വിവരങ്ങളൊന്നും കൊടുത്തിട്ടില്ല എന്ന സത്യത്തില്‍ ഉറച്ചു നിന്നു. അതിനു ശേഷമാണ് നോണ്‍പ്രോസിക്യൂഷന്‍ സ്വീകരിച്ചു അസത്യത്തിലേക്ക് ഗില്‍മന്‍ കാലുമാറിയത്. ഡോക്ടര്‍ റോസിന്റെ കഥയും ഇതില്‍നിന്നു വ്യത്യസ്തമല്ല.
നമ്മുടെ വരും തലമുറകള്‍ക്ക് ഇതുപോലൊരു പേടിപ്പെടുത്തുന്ന അവസ്ഥ ഉണ്ടാകാന്‍ ഇടവരരുതേ എന്ന് നമുക്ക് പ്രത്യാശിക്കാം. ജോസഫ് മാത്യു അറിയിച്ചതാണിത്.
Comments