You are Here : Home / USA News

ലോകാരോഗ്യ സംഘടനയ്ക്കു 30 ദശലക്ഷം ഡോളര്‍ ഉടന്‍ നല്‍കുമെന്ന ചൈന

Text Size  

Story Dated: Saturday, April 25, 2020 01:40 hrs UTC

 
 
വാഷിംഗ്ടണ്‍:കോവിഡ് വിരുദ്ധ പോരാട്ടത്തിന് ലോകാരോഗ്യ സംഘടനയ്ക്ക് 30 ദശലക്ഷം ഡോളര്‍ ഉടന്‍ നല്‍കുമെന്ന ചൈനയുടെ പ്രഖ്യാപനം അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനുള്ള തിരിച്ചടിയെന്ന് നിരീക്ഷകര്‍. ലോകാരോഗ്യ സംഘടനയ്ക്കുള്ള സംഭാവനകള്‍ നിര്‍ത്തിവെക്കുമെന്ന  ട്രംപിന്റെ പ്രഖ്യാപനം പുറത്ത് വന്നതിനു പിന്നാലെയാണ് ചൈനയുടെ പുതിയ നടപടി.
 
കോവിഡ് വ്യാപനം തടയുന്നതില്‍ ലോകാരോഗ്യ സംഘടന പരാജയപ്പെട്ടുവെന്നും അതിനാല്‍ സംഘടനയ്ക്ക് നല്‍കിവരുന്ന സാമ്പത്തിക സഹായം നിര്‍ത്തുകയാണെന്നുമായിരുന്നു ട്രംപിന്റെ  പ്രഖ്യാപനം.ലോകാരോഗ്യ സംഘടനയ്ക്ക് ഏറ്റവുമധികം സാമ്പത്തിക പിന്തുണ നല്‍കിയിരുന്ന രാജ്യമാണ് അമേരിക്ക. അമേരിക്കയുടെ സംഭാവന മുടങ്ങിയാല്‍ പോളിയോ നിര്‍മാര്‍ജ്ജനം പോലെ രോഗപ്രതിരോധ രംഗത്ത് ഡബ്ല്യു.എച്ച്.ഒ നടപ്പാക്കുന്ന പല പ്രവര്‍ത്തനങ്ങളും മുടങ്ങുന്ന സാഹചര്യമുണ്ട്.
 
ലോകാരോഗ്യസംഘടനയുടെ ഏറ്റവും വലിയ ഒറ്റത്തവണയായി യു.എസ് കഴിഞ്ഞ വര്‍ഷം 400 ദശലക്ഷം ഡോളര്‍ നല്‍കിയിരുന്നു. 2018-19ല്‍ ചൈനയുടെ സംഭാവന ഏകദേശം 76 ദശലക്ഷം  ഡോളര്‍ മാത്രവും. ലോകാരോഗ്യ സംഘടനയുടെ വിഭവങ്ങള്‍ വെട്ടിക്കുറയ്ക്കാനുള്ള സമയമല്ല ഇതെന്നാണ്് ട്രംപിന്റെ പ്രസ്താവനയോട് പ്രതികരിക്കവേ യുഎന്‍ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ് പറഞ്ഞത്.
 
ധനസഹായം മരവിപ്പിച്ച യുഎസിന്റെ നടപടി ലോകമെങ്ങും വിമര്‍ശന വിധേയമായിരുന്നു. മഹാമാരിയെ നേരിടേണ്ട ഏറ്റവും അത്യാവശ്യ ഘട്ടത്തിലാണ് ട്രംപ് വിദ്വേഷ പരാമര്‍ശവുമായി ഡബ്ല്യൂഎച്ചഒയ്ക്കുള്ള ധനസഹായം മരവിപ്പിച്ചത്. അതേസമയം, ചൈനയിലെ കോവിഡ് വ്യാപനത്തിന്റെ ഗൗരവം ലോകാരോഗ്യ സംഘടന മറച്ചുവെച്ചുവെന്നും ലോകവ്യാപകമായി വൈറസ് പടരുന്നത് തടയുന്നതില്‍ സംഘടന പരാജയപ്പെട്ടുവെന്നുമുള്ള പരാതി ട്രംപ് ആവര്‍ത്തിക്കുന്നുണ്ട്.വിവരങ്ങള്‍ മറച്ചുവെക്കാന്‍ ചൈനയെ ലോകാരോഗ്യ സംഘടന സഹായിക്കുകയാണെന്നും ആരോപിച്ചു.ഡബ്ല്യുഎച്ച്ഒ ചൈനയോട് പക്ഷപാതം കാണിക്കുന്നുവെന്നും തെറ്റായ വിവരങ്ങളാണ് നല്‍കിയത് എന്നുമായിരുന്നു ട്രംപിന്റെ വിമര്‍ശനം.
 
‘ചൈന 30 മില്യണ്‍ ഡോളര്‍ ഡബ്ല്യൂഎച്ച്ഒയ്ക്ക് അധികം നല്‍കുകയാണ്. നേരത്തേ നല്‍കിയ 20 മില്യണ്‍ ഡോളറിന് പുറമെയാണ് ഇത്. കൊവിഡ് പ്രതിരോധത്തിന് പിന്തുണയേകാനും വികസ്വര രാജ്യങ്ങളെ സഹായിക്കാനുമാണ് ഈ തുക.’ ചൈനയുടെ വിദേശകാര്യ വക്താവ് ഗെങ് ഷുവാങ് പറഞ്ഞു. ലോകത്തെ ജനങ്ങളുടെ ലോകാരോഗ്യ സംഘടനയോടും ചൈനീസ് ഭരണകൂടത്തിനുള്ള പ്രതിബദ്ധതയാണ് ഇത് പ്രകടമാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
 
കോവിഡ് രോഗികളുടെ എണ്ണം ലോകത്ത് 20 ലക്ഷം കടക്കുന്നതിന് മുമ്പാണ് ലോകാരോഗ്യസംഘടനയക്കുള്ള ധനസഹായം യുഎസ് നിര്‍ത്തിയത്. കോവിഡ് പൊട്ടിപ്പുറപ്പെട്ട ചൈനയേക്കാള്‍ മാരകമായത് ലോകത്തെ ഏറ്റവും വികസിത രാജ്യമായ യുഎസിലാണ്. 30000ലേറെ പേര്‍ ഇതിനകം മരിക്കുകയും ആറര ലക്ഷത്തോളം പേര്‍ക്ക് രോഗം പിടിപെടുകയും ചെയ്തു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.