You are Here : Home / USA News

40 വര്‍ഷത്തിന്റെ പത്മരാഗ തിളക്കവുമായി എ.കെ.എം.ജി കണ്‍വന്‍ഷനു വ്യാഴാഴ്ച ന്യുയോര്‍ക്കില്‍ തുടക്കം

Text Size  

Story Dated: Wednesday, July 24, 2019 01:01 hrs UTC

ന്യുയോര്‍ക്ക്: 40 വര്‍ഷം മുന്‍പ് ന്യുയോര്‍ക്കില്‍ രൂപംകൊണ്ട ഇന്ത്യന്‍ ഡോക്റ്റര്‍മാരുടെ ആദ്യ സംഘടനയായ അസോസിയേഷന്‍ ഓഫ് കേരള മെഡിക്കല്‍ ഗ്രാഡ്വേറ്റ്‌സിന്റെ (എ.കെ..എം.ജി) റൂബി (മാണിക്യം, പത്മരാഗം) കണ്‍വന്‍ഷനു ജൂലൈ 25നു വ്യാഴാഴ്ച  തുടക്കം കുറിക്കുന്നു. ന്യുയോര്‍ക്കിനെ ചുറ്റിയുള്ള ക്രുസോടു കൂടിയാണു ത്രിദിന കണ്‍ വന്‍ഷനു ആരംഭം കുറിക്കുക.
 
ന്യ യോര്‍ക്ക് നഗര ഹ്രുദയത്തിലുള്ള ഷെരട്ടന്‍ ടൈംസ് സ്ക്വയറില്‍ അരങ്ങേറുന്ന സമ്മേളനത്തിനു എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി  പ്രസിഡന്റ് ഡോ. തോമസ് മാത്യു, കണ്‍ വന്‍ഷന്‍ ചെയര്‍ ഡോ. ഉണ്ണിക്രുഷ്ണന്‍ തമ്പി തുടങ്ങിയവര്‍ അറിയിച്ചു. ഡോക്ടര്‍മാരും കുടുംബാംഗങ്ങളുമടക്കം 500ല്‍ പരം പേര്‍ പങ്കെടുക്കുന്ന സമ്മേളനം മുന്‍ കണ്‍വന്‍ഷനുകളേക്കാള്‍ പങ്കാളിത്തത്തിലും പ്രോഗ്രാമുകളിലും ചരിത്രം കുറിക്കുമെന്നു പ്രോഗ്രാം കമ്മിറ്റി അംഗം ഡോ. നിഷ പിള്ള പറഞ്ഞു. 21 വര്‍ഷങ്ങള്‍ക്കു ശേഷമാണ് കണ്‍വന്‍ഷന്‍ ന്യൂയോര്‍ക്കിലെത്തുന്നത്. ന്യു യോര്‍ക്ക് ചാപ്റ്റര്‍ നേത്രുത്വം നല്കുന്ന കണ്വന്‍ഷനില്‍ ഏറ്റവും കൂടുതല്‍ ഡോക്ടര്‍മാര്‍ പങ്കെടുക്കുന്നതും ന്യു യോര്‍ക്ക് സ്‌റ്റേറ്റില്‍ നിന്നു തന്നെ. 
 
ഇതാദ്യമായി പുതിയ തലമുറയ്ക്കുവേണ്ടി അവര്‍ തന്നെ നേതൃത്വം കൊടുക്കുന്ന പരിപാടികളാണ്. പ്രമുഖരായ രണ്ട് സ്റ്റാന്‍ഡ് അപ് കൊമേഡിയന്‍മാര്‍ യുവജനയ്ക്കായി കണ്‍വന്‍ഷന് എത്തുന്നു. 
 
വ്യാഴാഴ്ച കോര്‍ണുകോപ്പിയ കപ്പലില്‍ ഹഡ്‌സണ്‍ നദിയിലൂടെ ന്യു യോര്‍ക്ക് മഹാനഗരത്തിന്റെ രാത്രി സൗന്ദര്യം ആസ്വദിക്കുന്നതിനൊപ്പം കേരള രീതിയിലുള്ള ഭക്ഷണവും കലാപരിപാടികളും ഒരുക്കിയിരിക്കുന്നു.യുവ തലമുറ ഡോക്ടര്‍മാരുടെ ഒത്തൂ കൂടലും ഇതേ സമയം നടക്കും. 
 
രണ്ടാം ദിനമായ വെള്ളിയാഴ്ച രാവിലെ 6 മണിക്കു യോഗ സെഷനോടു കൂടിയാണു തുടക്കം. ബ്രേക്ക്ഫാസ്റ്റ് സമ്മേളനത്തില്‍ റിട്ടയര്‍മെന്റ് നിക്ഷേപങ്ങളെപറ്റി സാബു ലൂക്കോസ്, റിച്ചാര്‍ഡ് മീയര്‍ എന്നിവരുടെ പ്രസന്റേഷന്‍. 
 
എട്ടു മണിക്ക് സുപ്രധാനമായ പ്ലീനറി സെഷന്‍ ഡോ. ആന്റണി സത്യദാസ് അടക്കമുള്ള വിദഗ്ദര്‍ നയിക്കും. ആരോഗ്യ രംഗത്തെ മാറ്റങ്ങളും മെഡിക്കല്‍ രംഗത്തെ പുതിയ കണ്ടു പിടുത്തങ്ങളുമാണു ചര്‍ച്ചാ വിഷയമാകുക. ഓപ്പിയോഡ് പ്രശ്‌നത്തെപ്പറ്റിയാണ് മറ്റൊരു സെമിനാര്‍.
 
പരേതയായ ഡോ. ലത മേനോന്റെ സ്മരണക്കായി പള്‍മണറി മെഡിസിനിലും സ്ലീപ്പ് മെഡിസിനിലുമുള്ള മാറ്റങ്ങളെപറ്റി ഡോ. ക്രിഷ്ണ സുന്ദര്‍ നടത്തുന്ന ലക്ചറോടെയാണു കണ്ടിന്യൂയിംഗ് മെഡിക്കല്‍ എഡുക്കേഷന്‍ പ്രോഗ്രാമിനു തുടക്കം കുറിക്കുക. തുടര്‍ന്നു രണ്ടു ദിവസങ്ങളിലും നടക്കുന്ന സി.എം.ഇ. പ്രോഗ്രാമില്‍ സംഘടനയുടെ സ്ഥാപക പിതാക്കളിലൊരാളായ ഡോ. സി.എസ്. പിച്ചുമണിയടക്കം 30ല്‍ പരം വിദഗ്ദ ഡോക്ടര്‍മാരാണ്  ക്ലാസുകള്‍ നയിക്കുക. മിക്കവരും മലയാളികള്‍ തന്നെ എന്നതും അഭിമാനകരമായി. ആദ്യ ദിവസത്തെ ചോദ്യോത്തര സെഷനു മോഡറേറ്റര്‍മാരായി ഡോ. പ്രീത കുരുവിള, ഡോ. രാധക്രുഷ്ണന്‍ പാലങ്ങാട്ട് എന്നിവരും രണ്ടാം ദിനം ഡോ. അനുപ്രിയ ഇട്ടീരയും ഡോ. ബിനു ചാക്കോയും പ്രവര്‍ത്തിക്കും.
 
മിനി പവിത്രന്‍ നയിക്കുന്ന സുംബാ ക്ലാസ് രാവിലെ 8 മുതല്‍ 12 വരെ മറ്റു പ്രോഗ്രാമുകള്‍ക്കു സമാന്തരമായി നടക്കും.
 
ഉച്ചക്കു 3 മുതല്‍ 4 വരെ സാഹിത്യ സെമിനാറില്‍ സംഘടനയിലെ എഴുത്തുകാര്‍ സംസാരിക്കുംവൈകിട്ട് 5:30നു ആരംഭിക്കുന്ന ഉദ്ഘാടന സമ്മേളനത്തില്‍ ന്യു യോര്‍ക്ക് സ്‌റ്റേറ്റ് സെനറ്ററും മലയാളിയുമായ കെവിന്‍ തോമസ് മുഖ്യാതിഥിയായിരിക്കും. ഡപ്യൂട്ടി കോണ്‍സല്‍ ജനറല്‍ ശത്രുഘന്‍ സിന്‍ഹ മുഖ്യപ്രഭാഷണം നടത്തും.
 
സമ്മേളനത്തിനു ശേഷം സംഘടനയിലെ കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന എ.കെ.എം.ജി. ഗോട്ട് ടാലന്റ് പരിപാടി. എല്ലായ്‌പോഴും ഏറെ ജനപ്രീതി നേടുന്നതാണിത്
 
സമാപന ദിവസമായ ശനിയാഴ്ച രാവിലെ 6 മണിക്കു യോഗ സെഷന്‍. സി.എം.ഇ. ക്ലാസ്. 9 മുതല്‍ 11:30 വരെ ബോളിവുഡ്  ഡാന്‍സ്. 12:30 മുതല്‍ 2 വരെ അലുമ്‌നായ് മീറ്റ്. 2 മുതല്‍ 3 വരെ വനിതാ ഫോറം മീറ്റിംഗ്. 3 മുതല്‍ 4 വരെ ജനറല്‍ ബോഡി.
 
സമാപന സമ്മേളനം 5:30നു തുടങ്ങും. വൈദ്യശാസ്ത്ര രംഗത്തിന്റെ ഭാവി എന്ന വിഷയത്തില്‍ പ്രമുഖ ഭിഷഗ്വരനും മുഖ്യാതിഥിയുമായ ഡോ. ആന്‍ഡ്രൂ ഡണ്‍ നടത്തുന്ന പ്രഭാഷണം സുപ്രധാനമായിരിക്കും. ഡോ. രാം രാജുവാണു മുഖ്യപ്രഭാഷണം നടത്തുക.
 
7: 15 മുതല്‍ ശ്വേതാ മോഹന്‍, വിധു പ്രതാപ് അടക്കമുള്ള കലാകാരന്മാര്‍ അവതരിപ്പിക്കുന്ന ധനി തരംഗം സംഗീത മേള.
 
പുതിയ പ്രസിഡന്റായി ഫ്‌ളോറിഡയില്‍ നിന്നുള്ള ഡോ. ഉഷ മോഹന്‍ ദാസ് ചടങ്ങില്‍ സ്ഥാനമേല്‍ക്കും. അടുത്ത വര്‍ഷത്തെ കണ്വന്‍ഷന്‍ ജൂലൈ 18 മുതല്‍ 25 വരെ കപ്പലിലാണ് നടത്തുക. ഏഴു ദിവസത്തെ കപ്പല്‍ യാത്രയില്‍ കരിബിയനിലും മെക്‌സിക്കോയിലും സന്ദര്‍ശനം നടത്തും. ഡോ. പ്രദീപ് ബൈജു ആണു കണ്‍വന്‍ഷന്‍ ചെയര്‍.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.