You are Here : Home / USA News

വാലന്റൈന്‍സ്‌ ഡേ - ഒരു ചരിത്രാഖ്യാനം

Text Size  

Story Dated: Friday, February 13, 2015 01:23 hrs UTC

ഡോ. ജോര്‍ജ്‌ മരങ്ങോലി

 

വാലന്റൈന്‍ പുണ്യവാളന്റെ നാമത്തില്‍ പരസ്‌പരം സ്‌നേഹിക്കുന്നവര്‍ പൂക്കളും, മിഠായികളും, സമ്മാനങ്ങളും, സ്‌നേഹസന്ദേശങ്ങളും കൈമാറുന്ന വര്‍ഷംതോറുമുള്ള മഹത്തരമായ ഒരു ദിവസമാണ്‌ ഫെബ്രുവരി 14 - `വാലന്റൈന്‍സ്‌ ഡേ'. ഈ ദിവസത്തെക്കുറിച്ച്‌ കൃത്യമായ ഒരു ചരിത്രവും, ആ പുണ്യവാളനെക്കുറിച്ചുള്ള വിശദ വിവരങ്ങളും ഒരു പരിധിവരെ ഇപ്പോഴും അജ്ഞാതമാണ്‌. എന്നിരുന്നാലും ഫെബ്രുവരി മാസം സ്‌നേഹത്തിന്റേയും, പ്രണയത്തിന്റേയും മാസമായിട്ടാണ്‌ കണക്കാക്കപ്പെടുന്നത്‌. `വാലന്റൈന്‍സ്‌ ഡേ'യുടെ ഉത്ഭവത്തെക്കുറിച്ച്‌ ഒട്ടേറെ ഐതിഹ്യങ്ങളുണ്ട്‌. ഈ പ്രത്യേക ദിവസത്തിന്‌ അല്‍പം ക്രിസ്‌തീയ ചുവയും, അതോടൊപ്പം തന്നെ സ്വല്‍പം പുരാതന റോമന്‍ പാരമ്പര്യവുമുണ്ടെന്നുള്ളതാണ്‌ പൊതുവെയുള്ള വിശ്വാസം. കത്തോലിക്കാ സഭയില്‍ `വാലന്റൈന്‍' എന്ന നാമധാരികളായി മൂന്നു വിശുദ്ധന്മാരെ അംഗീകരിച്ചിട്ടുണ്ട്‌.

 

 

എന്നാല്‍ ഇവരിലാരാണ്‌ `വാലന്റൈന്‍സ്‌ ഡേ'യുമായി ബന്ധപ്പെട്ട യഥാര്‍ത്ഥ `വാലന്റൈന്‍' എന്നതിന്‌ മതിയായ തെളിവുകളില്ല. ഈ ദിവസവുമായി ബന്ധപ്പെട്ട ഒരു ഐതീഹ്യത്തില്‍ മൂന്നാം നൂറ്റാണ്ടില്‍ റോമില്‍ ജീവിച്ചിരുന്ന ഒരു പുരോഹിതനായിരുന്നു വിശുദ്ധ വാലന്റൈന്‍ എന്ന്‌ പറയപ്പെടുന്നുണ്ട്‌. ആ കാലയളവില്‍ റോമ ഭരിച്ചിരുന്ന 'ക്ലാഡിയൂസ്‌' രണ്ടാമന്‍ ചക്രവര്‍ത്തിയുടെ കാലത്ത്‌ പ്രമാദങ്ങളല്ലെങ്കിലും രക്തംചൊരിഞ്ഞ ഒട്ടനവധി യുദ്ധങ്ങളുണ്ടായിട്ടുള്ളതായി പറയപ്പെടുന്നു. അക്കാലത്ത്‌ ചക്രവര്‍ത്തിയുടെ പട്ടാളത്തില്‍ ചേരാന്‍ ചെറുപ്പക്കാരെ കിട്ടുക എന്നത്‌ ദുഷ്‌കരമായിരുന്നുവത്രേ! ഭാര്യമാരേയും, പ്രേമഭാജനങ്ങളേയും പിരിഞ്ഞിരിക്കാന്‍ ഇഷ്‌ടമില്ലാത്തതുകൊണ്ടാണ്‌ ചെറുപ്പക്കാര്‍ സേനയില്‍ ചേരാത്തതെന്ന്‌ മനസിലാക്കിയ ക്രൂരനായ `ക്ലാഡിയൂസ്‌' അന്ന്‌ റോമില്‍ നിലവിലിരുന്ന സകല വിവാഹനിശ്ചയങ്ങളും റദ്ദുചെയ്‌തു.

 

 

ആ കാലഘട്ടത്തില്‍ റോമില്‍ ഒരു പുരോഹിതനായിരന്ന വാലന്റൈയിന്‍, ചക്രവര്‍ത്തിയുടെ ഈ കല്‌പനയില്‍ രോക്ഷാകുലനായി എന്നു മാത്രമല്ല, തന്റെ സുഹൃത്ത്‌ `മരിയൂസ്‌' എന്ന മറ്റൊരു പുരോഹിതനുമൊരുമിച്ച്‌, പരസ്‌പരം സ്‌നേഹിക്കുന്ന യുവതീ-യുവാക്കന്മാരെ വിവാഹം കഴിപ്പിച്ചുകൊടുക്കുകയും, വിവാഹിതരായവരെ രഹസ്യമായി സഹായിക്കുകയും ചെയ്‌തു. ഇതുകണ്ട്‌ കുപിതനായ 'ക്ലാഡിയൂസ്‌' ചക്രവര്‍ത്തി വാലന്റൈയിനെ അറസ്റ്റ്‌ ചെയ്യാനും, ഗദകൊണ്ട്‌ അടിച്ചശേഷം ഒടുവില്‍ ശിരഛേദനം ചെയ്യുവാനും കല്‌പനയിറക്കി! എ.ഡി 270 ഫെബ്രുവരി മാസം പതിനാലാം തീയതിയാണ്‌ വിശുദ്ധ വാലന്റൈയിന്‍ രക്തസാക്ഷിത്വം വരിച്ചത്‌! റോമന്‍ ജയിലുകളില്‍ പീഡനം അനുഭവിച്ച ക്രിസ്‌ത്യാനികളായ തടവുകാരെ മോചിതരാക്കാന്‍ സഹായിച്ചതിനാലാണ്‌ വാലന്റൈനെ ശിരഛേദനം ചെയ്‌തത്‌ എന്നും മറ്റൊരു കഥയില്‍ പറയപ്പെടുന്നുണ്ട്‌.

 

 

ജയിലില്‍ കിടന്നയവസരത്തില്‍ ജയിലറുടെ മകളുമായി സ്‌നേഹബന്ധത്തിലായ വാലന്റൈനെ സന്ദര്‍ശിക്കാന്‍ ആ യുവതി സ്ഥിരമായി വരാറുണ്ടായിരുന്നത്രേ. ഒടുവില്‍ മരണത്തിന്‌ കീഴടങ്ങുംമുമ്പ്‌ വാലന്റൈയിന്‍ എഴുതിയ യാത്രപറച്ചില്‍ കുറിപ്പില്‍ `നിന്റെ വാലന്റയിന്‍' എന്ന്‌ എഴുതി ഒപ്പിട്ടിരുന്നതായും കഥകളുണ്ട്‌. വാലന്റൈയിന്‍ തന്നെയാണ്‌ ആദ്യത്തെ വാലന്റയിന്‍ സന്ദേശം എഴുതിയത്‌ എന്നാണ്‌ ഇത്‌ സാക്ഷ്യപ്പെടുത്തുന്നത്‌. `നിന്റെ വാലന്റയിന്‍' (Yours Valentine) എന്ന പ്രയോഗം ഇന്നും നിലനില്‍ക്കുന്ന ഒന്നാണ്‌. ചക്രവര്‍ത്തിമാരുടെ ഭരണകാലത്ത്‌ റോമിലാണ്‌ `വാലന്റൈന്‍സ്‌ ഡേ' ആദ്യമായി തുടങ്ങിയത്‌ എന്നാണ്‌ മറ്റൊരു ഐതീഹ്യം. റോമന്‍ ദേവന്മാരുടേയും, ദേവതമാരുടേയും രാജ്ഞിയായ 'ജൂനോ'യുടെ ഓര്‍മ്മദിവസമായി പുരാതന റോമാക്കാര്‍ ഫെബ്രുവരി 14 ആചരിച്ചിരുന്നു. വിവാഹത്തിന്റേയും സ്‌ത്രീജനങ്ങളുടേയും ദേവതകൂടിയായിരുന്നു 'ജൂനോ'. `ലൂപ്പര്‍കാലിയ' എന്ന ആഘോഷത്തിന്‌ തുടക്കംകുറിക്കുന്നത്‌ ഫെബ്രുവരി മാസം പതിനഞ്ചാം തീയതിയാണ്‌. പഴയകാലത്ത്‌ റോമില്‍ യുവതീയുവാക്കന്മാര്‍ തീര്‍ത്തും വെവ്വേറെയാണ്‌ ജീവിച്ചിരുന്നത്‌.

 

പെണ്‍കുട്ടികളുടെ പേരുകള്‍ കടലാസുതുണ്ടുകളില്‍ എഴുതി ഒരു കുടത്തിലിട്ട്‌ ചെറുപ്പക്കാരായ ആണ്‍കുട്ടികള്‍ നറുക്കെടുപ്പിലൂടെ ഓരോ പെണ്‍കുട്ടിയുടേയും പേര്‌ തെരഞ്ഞെടുക്കുന്നത്‌ 'ലൂപ്പര്‍കാലിയ'?ആഘോഷങ്ങളുടെ ഒരു വലിയ പ്രത്യേകതയായിരുന്നു. പിന്നീട്‌ ആഘോഷങ്ങള്‍ തീരുന്നതുവരെ ആ ചെറുപ്പക്കാരനും ചെറുപ്പക്കാരിയും എല്ലാ കാര്യങ്ങളിലും പങ്കാളികളായിരിക്കും. ചിലപ്പോള്‍ ഒരുവര്‍ഷം വരേയും, ചുരുക്കം ചില അവസരങ്ങളില്‍ വിവാഹം വരെയും ഈ പങ്കാളിത്തം ചെന്നെത്താറുണ്ട്‌! എന്നാല്‍ പുരാതന റോമന്‍ ക്രിസ്‌ത്യന്‍ സമൂഹത്തിലെ ചില ആചാര്യന്മാര്‍ പെണ്‍കുട്ടികളുടെ പേര്‌ നറുക്കെടുപ്പിന്‌ ഇടുന്നതിനു പകരം പുണ്യവാളന്മാരുടെ പേരുകള്‍ എഴുതിയിടാന്‍ തുടങ്ങിയത്രേ! `ലൂപ്പര്‍കാലിയ'യ്‌ക്ക്‌ മുമ്പുള്ള ഈ ആഘോഷത്തെ `വിശുദ്ധ വാലന്റൈയിന്‍സ്‌ ഡേ' എന്ന്‌ ആചാര്യന്മാര്‍ നാമകരണം ചെയ്‌തതായും കഥയുണ്ട്‌. എ.ഡി. 498-ല്‍ അന്നത്തെ മാര്‍പാപ്പയായിരുന്ന 'ജെലാസിയൂസ്‌' പാപ്പാ വിശുദ്ധ വാലന്റൈന്റെ ബഹുമാനാര്‍ത്ഥമുള്ള ദിവസമായി ഫെബ്രുവരി 14 മാറ്റിവെച്ചു. ഗ്രേറ്റ്‌ ബ്രിട്ടണില്‍ വാലന്റൈന്‍സ്‌ ഡേ ആഘോഷങ്ങള്‍ ആരംഭിച്ചത്‌ പതിനേഴാം നൂറ്റാണ്ടിലാണ്‌. പതിനെട്ടാം നൂറ്റാണ്ട്‌ ആയപ്പോഴേയ്‌ക്കും അച്ചടിച്ച കാര്‍ഡുകളും സന്ദേശങ്ങളും സമ്മാനങ്ങളും കൈമാറാന്‍ തുടങ്ങി.

 

 

അമേരിക്കയില്‍ ആദ്യ വാലന്റൈയിന്‍സ്‌ കാര്‍ഡ്‌ അയച്ചതിന്റെ ബഹുമതി `എസ്‌തര്‍ ഹൗലന്‍സ്‌' എന്ന സ്‌ത്രീക്കാണ്‌. `കോളറാഡോ' സംസ്ഥാനത്തുള്ള `ലൗവ്‌ ലാന്റ്‌' എന്ന പട്ടണത്തിലെ പോസ്റ്റ്‌ ഓഫീസുകള്‍ക്ക്‌ ഏറ്റവും തിരക്കുപിടിച്ച ദിവസമാണ്‌ ഫെബ്രുവര 14. വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ സ്‌നേഹിക്കുന്നവരുടെ വിശുദ്ധനായ വാലന്റൈന്റെ തിരുനാളിനോടനുബന്ധിച്ച്‌ സ്‌നേഹസന്ദേശങ്ങളും, സമ്മാനങ്ങളും കൈമാറുന്നതിനുള്ള സ്‌നേഹത്തിന്റെ ദിവസമായി ഫെബ്രുവരി 14 മാറിക്കഴിഞ്ഞു! ഗ്രീറ്റിംഗ്‌ കാര്‍ഡ്‌ അസോസിയേഷന്റെ കണക്കുകള്‍ അനുസരിച്ച്‌ ക്രിസ്‌തുമസ്‌ കഴിഞ്ഞാല്‍ ലോകത്തില്‍ ഏറ്റവും അധികം ഗ്രീറ്റിംഗ്‌ കാര്‍ഡുകള്‍ (ആയിരം കോടി) അയയ്‌ക്കുന്നത്‌ വാലന്റയിന്‍സ്‌ ഡേയിലാണ്‌.

 

 

`വാലന്റൈയിന്‍സ്‌ ഡേ'യുടെ ഉത്ഭവത്തെക്കുറിച്ചുള്ള കഥകളെല്ലാം വളരെ മങ്ങിയതാണെങ്കില്‍ക്കൂടി ദീനാനുകമ്പനായ, സാഹസികനായ, കാല്‍പനികനായ ഒരു വ്യക്തി എന്നതിനുപുറമെ ഇംഗ്ലണ്ടിലേയും ഫ്രാന്‍സിലേയും ഏറ്റവും ജനപ്രീതിയാര്‍ജ്ജിച്ച വിശുദ്ധന്‍കൂടിയായിരുന്നു വാലന്റയിന്‍! അമേരിക്കയെ കൂടാതെ കാനഡ, മെക്‌സിക്കോ, യുണൈറ്റഡ്‌ കിംഗ്‌ഡം, ഫ്രാന്‍സ്‌, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളും `വാലന്റയിന്‍സ്‌ ഡേ' ആഘോഷിക്കുന്നുണ്ട്‌. ഒരു പാശ്ചാത്യ സംസ്‌കാരത്തിന്റെ നുഴഞ്ഞുകയറ്റമെന്ന വ്യാജേന പല എതിര്‍പ്പുകളും നേരിട്ടതാണെങ്കിലും ഇന്ത്യയിലും പല പ്രധാന നഗരങ്ങളിലും ഇപ്പോള്‍ `വാലന്റയിന്‍സ്‌ ഡേ' ഒരു ആഘോഷമായി മാറിക്കൊണ്ടിരിക്കുകയാണ്‌! എല്ലാവര്‍ക്കും `വാലന്റയിന്‍സ്‌ ഡേ' ആശംസകള്‍..... ഡോ. ജോര്‍ജ്‌ മരങ്ങോലി (drmarangoly@gmail.com)

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.