You are Here : Home / USA News

ഒരു കാരുണ്യാധിഷ്‌ഠിത വിജയഗാഥ

Text Size  

ജോയിച്ചന്‍ പുതുക്കുളം

joychen45@hotmail.com

Story Dated: Saturday, January 25, 2014 12:18 hrs UTC

 

ന്യൂജേഴ്‌സി ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന `ഫോറാന്‍സ്‌' എന്ന ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി സ്ഥാപനത്തിന്റെ മേധാവിയാണ്‌ റീനാ അനില്‍. അമേരിക്കന്‍ മുഖ്യധാരയില്‍ വിജയക്കൊടി പാറിക്കാന്‍ സാധിച്ച മറ്റൊരു മലയാളിയാണ്‌ യുവതിയായ റീന. ഫോറാന്‍സിന്റെ ആരംഭത്തിനും വളര്‍ച്ചയ്‌ക്കും പിന്നില്‍ റീനയുടെ നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവുമുണ്ട്‌. എങ്കിലും ഈ വിജയം ദൈവകൃപയാല്‍ ലഭിച്ചതാണെന്നും ഈ നേട്ടങ്ങള്‍ക്കു പിന്നില്‍ ഈ സ്ഥാപനത്തിലെ സമര്‍ത്ഥരായ ജീവനക്കാരും അവരുടെ ആത്മാര്‍ത്ഥമായ പ്രവര്‍ത്തനവുമാണെന്നും റീന അഭിപ്രായപ്പെടുന്നു.

റീനയെ പ്രോത്സാഹിപ്പിച്ചുകൊണ്ട്‌ എല്ലാ പിന്തുണയുമായി ഭര്‍ത്താവ്‌ അനില്‍ പുത്തന്‍ചിറയും മക്കള്‍ അലന്‍, ഷോണ്‍ എന്നിവരും എപ്പോഴും കൂടെയുണ്ട്‌. ഒരു മള്‍ട്ടിനാഷണല്‍ സോഫ്‌റ്റ്‌ വെയര്‍ കമ്പനിയില്‍ സീനിയര്‍ ഡയറക്‌ടറാണ്‌ അനില്‍. ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി രംഗത്തെ സ്ഥാപനങ്ങള്‍ക്ക്‌ ആവശ്യമായ, അനുയോജ്യരായ സ്റ്റാഫിനെ കണ്ടെത്തി കൊടുക്കുകയും അതിനോടനുബന്ധമായ കാര്യങ്ങള്‍ ചെയ്‌തുകൊടുക്കുകയുമാണ്‌ ഫോറാന്‍സിന്റെ പ്രവര്‍ത്തനമേഖല.

അമേരിക്കയില്‍ കുടിയേറിയ മലയാളി വനിതകളില്‍ അധികവും മറ്റേതെങ്കിലും സ്ഥാപനത്തില്‍ ഒരു ജോലിയും കുടുംബജീവിതവും അതോടൊപ്പം അല്‍പം മലയാളി സംഘടനാ പ്രവര്‍ത്തനവുമായി ജീവിതം മുന്നോട്ടു നീക്കുമ്പോള്‍ വളരെ ഉത്തരവാദിത്വമേറിയ ഇത്തരമൊരു വ്യവസായ സംരംഭം തുടങ്ങുവാന്‍ റീന എന്തിനു തീരുമാനിച്ചു? അതറിയാന്‍ റീനയുടെ ജീവിതത്തിലേക്ക്‌ നമുക്ക്‌ കടന്നു ചെല്ലാം.

റാന്നിയിലെ `കീക്കൊഴൂര്‍' എന്ന സ്ഥലത്താണ്‌ റീനയുടെ ജനനം. പിതാവ്‌ മിഡില്‍ഈസ്റ്റില്‍ 25 വര്‍ഷത്തോളം ജോലി ചെയ്‌തു. പത്തുവര്‍ഷങ്ങള്‍ക്കുമുമ്പ്‌ അദ്ദേഹം മരിച്ചു. മതാവ്‌ ഗൃഹഭരണവുമായി ഒതുങ്ങിക്കൂടി. മൂന്നു ജ്യേഷ്‌ഠന്മാര്‍ക്ക്‌ ഒരേയൊരു അനുജത്തിയായി റീന വളര്‍ന്നു. പതിന്നാല്‌ വര്‍ഷങ്ങള്‍ക്കുമുമ്പ്‌ അനില്‍ പുത്തന്‍ചിറയെ വിവാഹം കഴിച്ച്‌ ഡല്‍ഹിയിലേക്ക്‌ താമസം മാറ്റി. രണ്ടുവര്‍ഷം കഴിഞ്ഞ്‌ ആ കൊച്ചു കുടുംബം അമേരിക്കയിലേക്ക്‌ കുടിയേറി.

പ്രധാനമായും മൂന്നു കാരണങ്ങളാണ്‌ ഫോറാന്‍സ്‌ തുടങ്ങുന്നതിനു പിന്നില്‍ പ്രേരകമായിത്തീര്‍ന്നത്‌.

ഫോറാന്‍സ്‌ ആരംഭിക്കുന്നതിനു മുമ്പ്‌ ഒരു ഐ.ടി കമ്പനിയില്‍ അല്‌പകാലം ജോലി ചെയ്‌ത റീനയുടെ മനസില്‍ ശക്തമായ ചോദ്യമുയര്‍ന്നു. `മാര്‍ക്കറ്റിംഗിലും ധനവിനിയോഗത്തിലും അസാമാന്യ കഴിവുള്ള ഞാന്‍ എന്തിനാണ്‌ മറ്റൊരാള്‍ക്കുവേണ്ടി ജോലി ചെയ്യുന്നത്‌?. എന്തുകൊണ്ട്‌ സ്വന്തമായി ഒരു സ്ഥാപനം തുടങ്ങിക്കൂടാ?' അതാണ്‌ ഫോറാന്‍സ്‌ തുടങ്ങുന്നതിനു പിന്നിലെ ആദ്യത്തെ കാരണം.

ഇനി രണ്ടാമത്തെ കാരണം. സ്‌കൂളില്‍ പഠിക്കുന്ന കാലത്തുതന്നെ പാവപ്പെട്ടവരോട്‌ റീനയ്‌ക്ക്‌ സഹാനുഭൂതി ഉണ്ടാകുമായിരുന്നു. ആ കാലത്തുതന്നെ പാവപ്പെട്ട കുട്ടികളുടെ വീടുകള്‍ സന്ദര്‍ശിച്ച്‌ അവര്‍ക്ക്‌ സൗജന്യ ട്യൂഷന്‍ നല്‍കാന്‍ റീന സമയം കണ്ടെത്തിയിരുന്നു. അനുദിനം ഓരോ മത്സ്യം നല്‍കി സഹായിക്കുന്നതിനേക്കാള്‍ ഫലപ്രദം ഒരുവനെ സ്വയം മത്സ്യംപിടിക്കാന്‍ തക്കവണ്ണം പര്യാപ്‌തനാക്കുക എന്ന ഫിലോസഫി റീനയുടെ ജീവിതസന്ദേശമായി മാറി.

ജോലി ചെയ്യാന്‍ ആരംഭിച്ച നാള്‍ തൊട്ട്‌ വരുമാനത്തില്‍ നിന്ന്‌ ഒരു പങ്ക്‌ സാധുക്കളായ കുഞ്ഞുങ്ങള്‍ക്കായി മാറ്റിവെയ്‌ക്കുന്ന പതിവ്‌ റീനയ്‌ക്കുണ്ടായിരുന്നു. സ്വന്തമായി ഒരു സ്ഥാപനമുണ്ടെങ്കില്‍ കൂടുതല്‍ വരുമാനമുണ്ടാക്കാനും അതിലൂടെ കൂടുതല്‍ കുഞ്ഞുങ്ങളെ സഹായിക്കാനും സാധിക്കും എന്ന ചിന്തയാണ്‌ ഫോറാന്‍സിന്റെ പിന്നിലെ മൂന്നാമത്തെ പ്രചോദനം.

ലോകമെങ്ങും സാമ്പത്തിക മാന്ദ്യം അനുഭവപ്പെട്ട 2008 കാലഘട്ടത്തിലാണ്‌ ഈ സ്ഥാപനം ആരംഭിച്ചത്‌. ഇപ്പോള്‍ തുടങ്ങണോ എന്ന ആശങ്കയുണ്ടായെങ്കിലും രണ്ടുംകല്‍പിച്ച്‌ റീന മുന്നിട്ടിറങ്ങി. ഫിനാന്‍ഷ്യല്‍, മാനുഫാക്‌ചറിംഗ്‌, ഇന്‍ഷ്വറന്‍സ്‌, ഫാര്‍മസ്യൂട്ടിക്കല്‍സ്‌ എന്നീ മേഖലകളില്‍ സാമ്പത്തിക മാന്ദ്യം ശക്തമായ പ്രഹരമേല്‍പ്പിച്ചപ്പോള്‍ ടെലികമ്യൂണിക്കേഷന്‍ രംഗത്ത്‌ അധികം ക്ഷീണമുണ്ടായില്ല. അതുകൊണ്ട്‌ ടെലികോം രംഗത്തുതന്നെ ഫോറാന്‍സ്‌ പൂര്‍ണ്ണ ശ്രദ്ധ കേന്ദ്രീകരിച്ചു. അത്‌ ബുദ്ധിപരമായ നീക്കമായിരുന്നുവെന്ന്‌ കാലം തെളിയിച്ചു.

ഐ.ടി രംഗത്ത്‌ ഏതാവശ്യത്തിനും ഉത്തരം നല്‍കാന്‍ തക്കവിധം മഹാശക്തിയായി ഫോറാന്‍സ്‌ മാറിക്കഴിഞ്ഞു. ഈ രംഗത്തെ ഏതു പ്രശ്‌നത്തിനും മണിക്കൂറുകള്‍ക്കകം പരിഹാരം കണ്ടെത്തിക്കൊടുക്കാന്‍ തക്കവിധം പ്രഗത്ഭരായ റിസോഴ്‌സ്‌ മാനേജര്‍മാര്‍ ഫോറാന്‍സില്‍ ജോലി ചെയ്യുന്നു. അമേരിക്കയില്‍ എവിടേയും സേവനം എത്തിക്കുവാന്‍ ഫോറാന്‍സിന്‌ കഴിയുമെങ്കിലും ഈസ്റ്റ്‌ കോസ്റ്റിലാണ്‌ കൂടുതല്‍ പ്രവര്‍ത്തനം നടത്തുന്നത്‌.

റീനയ്‌ക്ക്‌ ഭാവിയെക്കുറിച്ച്‌ വ്യക്തമായ ദര്‍ശനമുണ്ട്‌. ആ ദര്‍ശനത്തിലധിഷ്‌ഠിതമായ ദൗത്യബോധവും റീനയ്‌ക്കുണ്ട്‌. അത്‌ റീനയുടെ വാക്കുകളില്‍ തന്നെ രേഖപ്പെടുത്തുന്നു.

`ഞങ്ങളുടെ യാത്ര എപ്പോഴും സുഗമമായിരുന്നില്ല. കല്ലും മുള്ളും നിറഞ്ഞ വഴികളിലൂടെ ഞാനും ടീമംഗങ്ങളും യാത്ര ചെയ്യേണ്ടതായി വന്നിട്ടുണ്ട്‌, അതും മാസങ്ങളോളം. ഞങ്ങള്‍ വീണുപോകുമെന്നും, തളര്‍ന്നുപോകുമെന്നും കരുതിപ്പോയ സന്ദര്‍ഭങ്ങളുണ്ടായിട്ടുണ്ട്‌. ആ അവസരങ്ങളില്‍ തളര്‍ന്നുപോകാതെ ധൈര്യപൂര്‍വ്വം ഒരൊറ്റ ടീമായി ഐക്യബോധത്തോടെ, കരങ്ങള്‍ കോര്‍ത്തുപിടിച്ചുകൊണ്ട്‌ ഞങ്ങള്‍ പോരാടി. അതാണ്‌ ഞങ്ങളെ വിജയത്തിലെത്തിച്ചത്‌. ഇനിയും ഞങ്ങളെ നയിക്കുന്നതും അതെ ശൈലി തന്നെയായിരിക്കും. അതോടൊപ്പം ദൈവാനുഗ്രഹവും.'

റീനയെക്കുറിച്ചും ഫോറാന്‍സിനെക്കുറിച്ചും കൂടുതല്‍ അറിയാന്‍ ഇമെയില്‍: reena@fourans.com, Ph: (908) 400 8836.


 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.