മിസ്സോറി : സ്ക്കൂള് ബസ്സില്‍ വന്നിറങ്ങിയ 15 വയസ്സുള്ള വിദ്യാര്‍ത്ഥിനിയെ ബലപ്രയോഗത്തിലൂടെ കാറില്‍ കയറ്റി വീട്ടില്‍ വെച്ചു അതിക്രൂരമായി മാനഭംഗപ്പെടുത്തിയ ശേഷം നിര്‍ദാക്ഷണ്യം കുത്തി കൊലപ്പെടുത്തിയ കേസ്സില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട രണ്ടു പ്രതികളില്‍ ഒരാളുടെ വധശിക്ഷ ഇന്ന് രാവിലെ (ഫെബ്രുവരി 26ന്) ബോണി ടെറി സ്റ്റേറ്റ് പ്രിസത്തില്‍ നടപ്പാക്കി. വധശിക്ഷക്ക് വിധിച്ച 23 വര്‍ഷത്തിനുശേഷമാണ് ശിക്ഷ നടപ്പാക്കിയത്.
1989 ലാണ് സംഭവം. ആന്‍ ഹാരിസണ്‍ എന്ന 15 വയസ്സുകാരി വിദ്യാര്‍ത്ഥിനിയെ മൈക്കില്‍ ടെയ്ലര്, റോഡ്രിക്ക് നണ്ലെ എന്നിവര്‍ ചേര്‍ന്ന് തട്ടികൊണ്ടുപോയി മാനഭംഗപ്പെടുത്തിയ ശേഷം കഴുത്തു മുറിച്ച് കൊലപ്പെടുത്തുകയായിരുന്നു. ജീവനുവേണ്ടി യാചിച്ച പെണ്‍കുട്ടിയുടെ ദീനരോദനം പോലും ഈ കാപാലികര്‍ ചെവികൊണ്ടില്ല.
കുറ്റം സംശയാതീതമായി തെളിഞ്ഞതിനാല്‍ രണ്ടു പ്രതികള്‍ക്കും കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. മാനഭംഗകേസ്സില് രണ്ടുപേര്‍ക്ക് വധശിക്ഷ വിധിച്ച അപൂര്വ്വകേസ്സായിരുന്നു ഇത്. ഫെഡറല്‍ കോടതിയും, ഗവര്‍ണ്ണരും പ്രതിയുടെ ദയാഹര്‍ജി തള്ളി മിനിട്ടുകള്‍ക്കകം വിഷം കുത്തിവെച്ചു വധശിക്ഷ നടപ്പാക്കി. മരിക്കുന്നതിനു മുമ്പ് പ്രതി പെണ്‍കുട്ടിയുടെ മാതാപിതാക്കളോടു ചെയ്ത കുറ്റത്തിന് മാപ്പപേക്ഷിച്ചു.
അമേരിക്കയില്‍ ഈ വര്‍ഷം നടത്തുന്ന ഒമ്പതാമത്തെ വധശിക്ഷയായിരുന്നു ഇത്. വധശിക്ഷക്കു ഉപയോഗിക്കുന്ന വിഷത്തെ കുറിച്ചുള്ള വിവാദം നേരത്തെ കോടതി നിരസിച്ചിരുന്നു. അമേരിക്കയിലെ പല സംസ്ഥാനങ്ങളും വധശിക്ഷ നിര്‍ത്തലാക്കുന്നതിനെ കുറിച്ച് ഗൗരവമായി ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്.
Comments