(ജോർജ് തുമ്പയിൽ)
നിയന്ത്രണങ്ങള്‍ ഭാഗികമായി നീക്കുന്നുവെന്ന തിരിച്ചറിവും സ്റ്റേ അറ്റ് ഹോമില്‍ ഇളവുകള്‍ നല്കാന് പോകുന്നുവെന്നതും മലയാളികള്‍ക്ക് ആശ്വാസമേകുന്നു. പലരെയും ഇതേറെ സന്തോഷിപ്പിക്കുന്നു. പ്രതീക്ഷയുടെ പ്രകാശസ്ഫുരണങ്ങളാണ് ഏവരുടെയും മനസ്സുകളില്‍.
ഇതിനിടെ ന്യൂയോര്‍ക്കിലും ഡിട്രോയിറ്റിലുമൊക്കെ നടന്ന മരണങ്ങള് മലയാളി സമൂഹത്തെയും ദുഃഖത്തിലാഴ്ത്തി. ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവര്‍ ഉള്‍പ്പെടെ ഒട്ടനവധി പേര് കൊറോണയില്‍ നിന്നു വിമുക്തി നേടിയെന്ന ആശ്വാസ വാര്‍ത്തയുമുണ്ട്. ദിവസവും കാണുന്ന മൃതദേഹങ്ങളുടെ എണ്ണത്തില്‍ കാര്യമായ വ്യത്യാസമൊന്നുമില്ലെങ്കിലും പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നവരുടെ എണ്ണം കുറഞ്ഞു വരുന്നതായി പല നേഴ്സുമാരും അറിയിച്ചു. ജോലിഭാരം ചെറുതായി കുറഞ്ഞിട്ടുമുണ്ട്.
വലിയ ആശുപത്രികളിലൊക്കെ മൂന്നു നേരവും സൗജന്യഭക്ഷണം നല്കുന്നതു കൂടാതെ സുമനസുകള്‍ നല്കുന്ന ഭക്ഷണപ്പൊതികളും വിതരണം ചെയ്യുന്നു. എന്‍ 95 മാസ്ക്കുകള്‍ സ്റ്റെറിലൈസ് ചെയ്തു വീണ്ടും ഉപയോഗിക്കുന്നു. സ്ക്രബിനു മുകളില്‍ ധരിക്കുന്ന ആവരണമായ ബണ്ണിസ്യൂട്ടും വീണ്ടും ഉപയോഗിക്കാന്‍ ആശുപത്രി അധികൃതര്‍ ആവശ്യപ്പെടുന്നുണ്ട്. അനസ്തേഷ്യ ആവശ്യമുണ്ട് എന്ന ഓവര്‍ഹെഡ് അനൗണ്‍സ്മെന്റുകളും കുറഞ്ഞിട്ടുണ്ട് എന്ന് ഒരു റെസ്പിറ്റോറി തെറാപിസ്റ്റ് പറഞ്ഞു.
ഫീഡിംഗ് അമേരിക്ക
എല്ലാ ദേശീയ മാധ്യമങ്ങളിലും വന്ന ഒരു ചിത്രം അമേരിക്കയുടെ മറ്റൊരു മുഖം വെളിപ്പെടുത്തുന്നതായിരുന്നു. മിഷിഗണ്‍ ഗ്രാന്റ് റാപ്പിസ്ഡിലുളള വുഡ്ലാന്‍ഡ് മാളിലെ പാര്‍ക്കിങ് ലോട്ടില്‍ വളഞ്ഞു പുളഞ്ഞു കിടക്കുന്ന കാറുകളുടെ ചിത്രം. ഫീഡിംഗ് അമേരിക്ക എന്ന പ്രസ്ഥാനം സൗജന്യ ഭക്ഷണം വിതരണം ചെയ്യുന്നിടത്തായിരുന്നു ഇത്.
Comments