ഫ്രാൻസിസ് തടത്തിൽ
ന്യൂജേഴ്സി: ആദ്യത്തെ കുതിച്ചുകയറ്റത്തില്‍ നിന്ന് കുത്തനെ ഒരു ഇറക്കം. ഈസ്റ്റര്‍ ദിനത്തില്‍ പ്രത്യാശയുടെ സൂചനല്‍കിക്കൊണ്ട് നല്‍കിക്കൊണ്ട് അമേരിക്കയില്‍ മരണനിരക്കില്‍ കുറവ് രേഖപ്പെടുത്തി. രണ്ടു ദിവസങ്ങള്‍ തുടര്‍ച്ചയായി മരണം രണ്ടായിരത്തോടടുക്കുകയും ദുഖവെള്ളിയാഴ്ച്ച 2000 മറികടക്കുകയും ചെയ്തതിനു ശേഷം ശനിയാഴ്ച മുതലാണ് താഴോട്ടുള്ള ട്രെന്‍ഡിങ്ങ് ആരംഭിച്ചത്. ഇന്നലെ മരണ സംഖ്യ 1,525 ആയിരുന്നു അമേരിക്കയില്‍. അമേരിക്കതന്നെയാണ് മരണസംഖ്യയിലും (22,105 ), മൊത്തം രോഗികളുടെ എണ്ണത്തിലും( 560,300) നിലവില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണത്തിലും (505,556), ഗുരുതരരോഗാവസ്ഥയിലുള്ളവരിലും(11,766) ലോകത്ത് ഒന്നാം സ്ഥാനത്തുള്ളത്.
എന്നാല്‍ ഏറ്റവും കൂടുതല്‍ പേരില്‍ ടെസ്റ്റ് നടത്താന്‍ കഴിഞ്ഞതും (2,832,590) മറ്റൊരു നേട്ടമെന്ന് തന്നെ പറയാം. ഇതോടെ ആഴ്ചകളായി ഒന്നാം സ്ഥാനത്തു തുടര്‍ന്നിരുന്ന ഇറ്റലിയെ പിന്നിലാക്കി മരണസംഖ്യയില്‍ ബഹൂരം കുതിക്കുന്ന അമേരിക്കയില്‍ ഇന്നലെ കുറഞ്ഞ മരണ നിരക്കാണ് രേഖപ്പെടുത്തിയത്. തലേദിവസത്തേക്കാള്‍ 298 എണ്ണം കുറവു. ഇറ്റലിയില്‍ മരണസംഖ്യ 19,899 ആണ്. അതായത് ഇറ്റലിയുമായി മരണനിരക്കില്‍ 2,206ന്റെ അന്തരം.
ന്യൂയോര്‍ക്കില്‍ തന്നെയാണ് ഏറ്റവും കൂടുതല്‍ പേര് മരിച്ചത്- 758. പതിനായിരത്തിലേക്കു കടക്കുന്ന ന്യൂയോര്‍ക്കിലെ ആകെ മരണസംഖ്യ 9,385 ആയി. കഴിഞ്ഞ ആറു ദിവസത്തിനുള്ളില്‍ അമേരിക്കയില്‍ 11,193 പേര് മരണത്തിനു കീഴടങ്ങി. ഏതാണ്ട് 4,573 പേര് ന്യൂയോര്‍ക്കിലും 2,067 പേര് ന്യൂജേഴ്സിയിലുമാണ് മരിച്ചത്. ഈ ദിവസങ്ങളില്‍ ഏതാണ്ട് പകുതിയിലേറെപ്പേരും മരിച്ചത് ഈ രണ്ടു സംസ്ഥാനങ്ങളിലുമാണ്. ചൊവാഴ്ച്ച (1,970) , ബുധനാഴ്ച്ച (1,940) , വ്യാഴാഴ്ച്ച (1,900 ), വെള്ളിയാഴ്ച്ച (2,035) ശനി (1820),ഞായര്‍ (1528) എന്നിങ്ങനെ ആയിരുന്നു മരണസംഖ്യ.
പതിവുപോലെ ന്യൂജേഴ്സിയിലും ഇന്നലെ കുറഞ്ഞ മരണനിരക്കാണ് രേഖപ്പെടുത്തിയത്. 167 പേര് കൂടി മരണമടഞ്ഞതോടെ ന്യൂജേഴ്സിയില്‍ മരിച്ചവരുടെ എണ്ണം 2,350 ആയി.
മിഷിഗണില്‍ ഇന്നലെ 95 പേര് കൂടി മരിച്ചതോടെ ഇവിടെ മരണസംഖ്യ 1,487 ആയി. ഇന്നലെ 34 പേര് കൂടി മരിച്ചതോടെ ലൂയിസിയാനയില്‍ മരിച്ചവരുടെ എണ്ണം 850 ആയി. മസച്ചുസെസ് (70), പെന്‍സില്‍വാനിയ (60), കണക്റ്റിക്കട്ട് (60), ഇല്ലിനോയി (43), ഇന്ഡ്യന (30), മെരിലാന്‍ഡ് (30), കാലിഫോര്‍ണിയ (44)എന്നിവിടങ്ങളില്‍ ഇന്നലെ മരണ നിരക്കില്‍ നേരിയ കയറ്റം ഉണ്ടായി.
പുതിയതായി ഏറ്റവും കൂടുതല്‍ പേര് കൊറോണ രോഗ ബാധിതരാകുന്നത് അമേരിക്കയില്‍ തന്നെയാണെങ്കിലും കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് ഇന്നലെ കുറഞ്ഞ നിരക്കാണ് രേഖപ്പെടുത്തിയത്. ഇന്നലെ മാത്രം 27,432 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ ദിവസത്തേക്കാള്‍ 7000 പരം കുറവാണിത്.
രാജ്യത്തു ഏറ്റവും കൂടുതല്‍ പേര് രോഗബാധിതരായ ന്യൂയോര്‍ക്കില്‍ ഇന്നലെ മാത്രം 8,271 കേസുകള്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടപ്പോള്‍ മൊത്തം രോഗബാധിതരുടെ എണ്ണം 189,415 ആയി. ന്യൂജേഴ്സിയില്‍ മൊത്തം 61,850 പേരാണ് മൊത്തം രോഗബാധിതര്‍. ഇവിടെ ഇന്നലെ 3,699 കേസുകള്‍ കൂടി പുതുതായി റിപ്പോര്‍ട്ട് ചെയ്തു.
വലിയ ആഴ്ച്ച കഴിഞ്ഞു. രാജ്യം വിശുദ്ധവാരത്തില്‍ കടന്നു പോയത് തീരാ നഷ്ട്ടത്തിലൂടെയാണ്. അതില്‍ ലോകത്തെ തന്നെ ഏറ്റവും വലിയ മരണസംഖ്യ രേഖപ്പെടുത്തിയ ദുഖവെള്ളിയാഴ്ചയിലായിരുന്നു മറക്കാനാവാത്ത തലത്തില്‍ വിലപ്പെട്ട 10,000 പരം അമേരിക്കന്‍ പൗരന്മാരുടെ ജീവനപഹരിക്കപ്പെട്ടത്. ഉത്ഥാനത്തിന്റെ പ്രതീക്ഷയില്‍ രാജ്യം മുഴുവന്‍ കാതോര്‍ക്കുകയാണ്. ആ ശുഭ വര്‍ത്തക്കായി.
ലോകത്തെ കാര്‍ന്നു തിന്നുന്ന കൊറോണ വൈറസ് മഹാമാരിയില്‍ മരിച്ചവരുടെ എണ്ണം ഇന്നലെ 114,270.
മൂന്നാം സ്ഥാനത്തു തുടരുന്ന സ്പെയിനില്‍ ആകെ 17,209 പേര് ആണ് മരിച്ചത്. താരതമ്യേന കുറഞ്ഞ മരണനിരക്ക് രേഖപ്പെടുത്തിയ ഫ്രാന്‍സ് 14,393 മരണവുമായി നാലാം സ്ഥാനത്താണ്.
ഇന്നലെ ഇറ്റലി (431), സ്പെയിന് (603), ഫ്രാന്‍സ് (561)എന്നിങ്ങനെയാണ് മരണസംഖ്യ.
ടര്‍ക്കി, ജര്‍മ്മനി എന്നിവിടങ്ങളില്‍ ധാരാളം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടങ്കിലും മരണസംഖ്യ കുറഞ്ഞുവരുന്നു ഏറെ പ്രതീക്ഷ നല്കുന്ന മറ്റൊരു ഘടകമാണ്. 4,789 പുതിയ കേസുകള്‍ റിപ്പോര്‍ട് ചെയ്ത ടര്‍ക്കിയില്‍ (97) മരണവും 2,402 പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ജര്‍മ്മനിയില്‍ 151 പേരുമാണ് ഇന്നലെ മരിച്ചത്. അതിനര്‍ത്ഥം യൂറോപ്പില്‍ എല്ലാരാജ്യങ്ങളിലും മരണനിരക്ക് ഗണ്യമായി കുറഞ്ഞുവരുന്നുവെന്നാണ്.
പതിവുപോലെ ബ്രിട്ടനിലും ഇന്നലെ തലേ ദിവസത്തേക്കാള്‍ താഴ്ന്ന മരണനിരക്കാണ് രേഖപ്പെടുത്തിയത്. ഇവിടെ ആകെ മരണം പതിനായിരം കവിഞ്ഞു. ചൈനയില്‍ പുതുതായി രേഖപ്പെടുത്തിയ 99 കേസുകളും മറ്റു രാജ്യങ്ങളില്‍നിന്നും പകര്‍ന്നതാണെന്നാണ് ചൈനീസ് വൃത്തങ്ങള്‍ അറിയിച്ചത്. ഇന്നലെ ഇവിടെ ആരും തന്നെ മരിച്ചിട്ടില്ല.
ചൈനയില്‍ വുഹാനില്‍ പൊട്ടിപ്പുറപ്പെട്ട ഈ മഹാമാരിയില്‍ അകെ മരിച്ചത് 3,339 പേര് ആണ്. അന്ന് അത്രപേര്‍ അവിടെ മരിച്ചു വീണപ്പോള്‍ ലോകം ഞാട്ടലോടെയാണ് ആ വാര്‍ത്തകള്‍ ശ്രവിച്ചത്. ഇന്ന് മരണ നിരക്കില്‍ ചൈനയെ മറികടന്നത് ഇറാനും ബെല്‍ജിയവുമുള്‍പ്പെടെ 7 രാജ്യങ്ങളാണ്. അതില്‍ അഞ്ച് രാജ്യങ്ങള്‍ മരണസംഖ്യയില്‍ അഞ്ചക്കം കടന്നു. ചൈനയ്ക്കു തൊട്ടു പിന്നില്‍ നില്ക്കുന്ന ജര്‍മ്മനി വരും ദിവസങ്ങളില്‍ മറികടന്നേക്കാം.
ലോകത്ത് ഇന്നലെ ഒറ്റ ദിവസം കൊണ്ട് മരിച്ചത് 5,415 പേരാണ്. തലേദിവസത്തേക്കാള്‍ വീണ്ടും മരണം കുറവായിരുന്നു ഇന്നലെ. ഇന്നലെ മൊത്തം കൊറോണ ബാധിതരുടെ എണ്ണം 1,852,257 ആയി മാറി. അതില്‍ 427,846 പേര് രോഗവിമുക്തരായിട്ടുണ്ട്. നിലവില്‍ ചികിത്സയില്‍ കഴിയുന്ന രോഗികളുടെ എണ്ണം മൊത്തം 1,311,987 ആയി. ഇതില്‍ 50,856 പേര് ഗുരുതരാവസ്ഥയില്‍ കഴിയുന്നവരാണ്. ഇന്നലെ മൊത്തം 72,154 പുതിയ രോഗികളുണ്ടായി. ഇത് തലേ ദിവസത്തേക്കാള്‍ 10,000 കുറവുമാണ്.
പുതുതായി ലോകത്താകമാനമുള്ള കൊറോണ രോഗികളുടെ എണ്ണം 1,852,257 ണ്. ഇതിന്റെ മുന്നിലൊന്നിലധികംകേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് നമ്മുടെ രാജ്യത്താണ്. ആകെ കേസുകളുടെ എണ്ണം: 560,300.
Comments