You are Here : Home / USA News

സര്‍ക്കാര്‍ ആനുകൂല്യം ലഭിക്കാന്‍ ഭര്‍ത്താവിന്റെ മൃതദേഹം പത്തു വര്‍ഷം ഫ്രീസറില്‍ സൂക്ഷിച്ചു

Text Size  

Story Dated: Thursday, December 19, 2019 04:36 hrs UTC

ന്യൂയോര്‍ക്ക്: സര്‍ക്കാരില്‍ നിന്ന് ലഭിക്കുന്ന സാമൂഹിക സുരക്ഷാ പെയ്‌മെന്റുകള്‍ (സോഷ്യല്‍ സെക്യൂരിറ്റി ആനുകൂല്യം) ലഭിക്കാന്‍ 75കാരിയായ ഭാര്യ പത്തു വര്‍ഷം മുന്‍പ് മരിച്ച ഭര്‍ത്താവിന്റെ മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചു.

സാള്‍ട്ട് ലേക്ക് സിറ്റിയുടെ തെക്കുപടിഞ്ഞാറ് 25 മൈല്‍ അകലെയുള്ള യൂട്ടയിലെ ടൂലെ റെമിംഗ്ടണ്‍ പാര്‍ക്ക് അപ്പാര്‍ട്ടുമെന്‍റ്‌സ് റിട്ടയര്‍മെന്റ് ഹോംസിലെ ഒരു വീട്ടില്‍ ഉദ്യോഗസ്ഥര്‍ നടത്തിയ ക്ഷേമപരിശോധനയ്ക്കിടെ (വെല്‍ഫെയര്‍ ചെക്ക്) 75 കാരിയായ ജീന്‍ സൗരോണ്‍ മാത്തേഴ്‌സിനെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. സ്വാഭാവിക മരണമാണെന്നാണ് കരുതപ്പെടുന്നതെന്ന് പ്രാദേശിക വാര്‍ത്താ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

വീട്ടില്‍ ഉദ്യോഗസ്ഥന്‍ നടത്തിയ പരിശോധനയില്‍ 75കാരിയുടെ ഭര്‍ത്താവ് പോള്‍ എഡ്വേര്‍ഡ് മാത്തേഴ്‌സിന്റെ (69) മൃതദേഹം ഫ്രീസറില്‍ കണ്ടെത്തി. ഓറഞ്ചും കറുത്ത നിറവുമുള്ള പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞ നിലയിലായിരുന്നു മൃതദേഹം   കണ്ടെത്തിയതെന്ന് പോലീസ് പറഞ്ഞു.

പോള്‍ മാത്തേഴ്‌സ് അവസാനമായി ആശുപത്രിയില്‍ ചെന്നത് 2009 ഫെബ്രുവരി 4നായിരുന്നു എന്ന് പോലീസ് പറയുന്നു. മാരകമായ എന്തോ അസുഖം ഉണ്ടായിരുന്നതായും ആശുപത്രി അധികൃതരെ ഉദ്ധരിച്ച് പോലീസ് പറഞ്ഞു.

2009 ഫെബ്രുവരി 4നും മാര്‍ച്ച് 8 നും ഇടയിലായിരിക്കാം പോള്‍ മാത്തേഴ്‌സ് മരിച്ചതെന്ന് വിശ്വസിക്കുന്നുവെന്നും, അന്നുമുതലായിരിക്കാം മൃതദേഹം ഫ്രീസറില്‍ സൂക്ഷിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തിയെങ്കിലും അത് സ്ഥിരീകരിച്ചിട്ടില്ല.

മരണപ്പെടുന്നതുവരെ ജീന്‍ മാത്തേഴ്‌സ് വീല്‍ചെയര്‍ ഉപയോഗിക്കുമായിരുന്നെങ്കിലും 10 വര്‍ഷം മുമ്പ് അവര്‍ക്ക് അതിന്റെ ആവശ്യമുണ്ടായിരുന്നില്ലെന്നും ആരോഗ്യവതിയായിരുന്നുവെന്നും അയല്‍വാസികള്‍ പറഞ്ഞു. ഭര്‍ത്താവിന്റെ മൃതദേഹം സ്വയം ഫ്രീസറില്‍ വെക്കാന്‍ ശാരീരികമായി അവര്‍ക്ക് കഴിയുമായിരുന്നോ എന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

പോളിന്റെ മൃതദേഹത്തില്‍ 2008 ഡിസംബറില്‍ എഴുതി നോട്ടറി പബ്ലിക് സാക്ഷ്യപ്പെടുത്തിയ ഒരു കത്തും അന്വേഷണ ഉദ്യോഗസ്ഥര്‍ കണ്ടെത്തി. 'ഭാര്യ തന്നെ കൊന്നിട്ടില്ലെന്ന്' എഴുതി പോള്‍ തന്നെ ഒപ്പിട്ടതാണ് ആ കത്ത് എന്ന് ടൂള്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്‍റിലെ സര്‍ജന്‍റ് ജെറമി ഹാന്‍സെന്‍ പറഞ്ഞു.

മാത്തേഴ്‌സിന്‍റെ ഒപ്പ് പരിശോധിച്ചിട്ടില്ലെന്നും 2008 ഡിസംബറിലെ കത്ത് നോട്ടറൈസ് ചെയ്ത സ്ത്രീ ഒപ്പിടുന്നതിന് മുമ്പ് അതിലെ ഉള്ളടക്കം വായിച്ചിട്ടില്ലെന്ന് സമ്മതിച്ചതായും പോലീസ് പറഞ്ഞു.

'താന്‍ കുറിപ്പ് വായിക്കാതെയാണ് അത് സ്റ്റാമ്പ് ചെയ്തതെന്ന് നോട്ടറി പബ്ലിക് ഡിറ്റക്ടീവിനോട് പറഞ്ഞതായി ഹാന്‍സെന്‍ പറഞ്ഞു. ഒരുപക്ഷെ ദമ്പതികള്‍ ഈ പദ്ധതി നേരത്തേ ആസൂത്രണം ചെയ്തതായിരിക്കാം. ഭര്‍ത്താവ് മരിച്ചാലും ആനുകൂല്യം ഭാര്യയ്ക്ക് കിട്ടാന്‍ വേണ്ടി ചെയ്ത കൃത്യമാകാം ഇതെന്നാണ് ഉദ്യോഗസ്ഥരുടെ അനുമാനം. അതിനാല്‍ അവരുടെ എല്ലാ സാമ്പത്തിക രേഖകളും മെഡിക്കല്‍ രേഖകളും അന്വേഷണ ഉദ്യോഗസ്ഥര്‍ പരിശോധിച്ചു വരികയാണ്. കഴിഞ്ഞ പത്തു വര്‍ഷങ്ങള്‍ക്കുള്ളില്‍ ഏകദേശം 177,000 ഡോളറോളം ജീന്‍ മാത്തേഴ്‌സ് സര്‍ക്കാരില്‍ നിന്ന് ആനുകൂല്യമായി കൈപ്പറ്റിയിട്ടുണ്ടെന്നാണ് കണക്കാക്കപ്പെടുന്നത്. അതോടൊപ്പം നരഹത്യയെക്കുറിച്ചും അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ജീന്‍ മാത്തേഴ്‌സിനെക്കുറിച്ച് നല്ലതുമാത്രമേ റിട്ടയര്‍മെന്‍റ് ഹോമിലെ താമസക്കാര്‍ക്ക് പറയാനുള്ളൂ. ഒരു ഈച്ചയെപ്പോലും ഉപദ്രവിക്കാത്തവളാണ് ജീന്‍ എന്നാണ് ഇവാന്‍ ക്ലൈന്‍ എന്ന അയല്‍വാസി ഫോക്‌സ് 13 ന്യൂസിനോട് പറഞ്ഞത്. 'എല്ലാ രൂപത്തിലും ജീന്‍ വളരെ നല്ല വ്യക്തിയായിരുന്നു. വളരെ സൗഹാര്‍ദ്ദപരമായിരുന്നു. ഞങ്ങള്‍ അവളോട് എപ്പോഴും സംസാരിക്കുമായിരുന്നു. അവളെ ഡോക്ടറെ കാണിക്കാന്‍ കൊണ്ടുപോവുന്നതും ഞാനായിരുന്നു' എന്നും  ക്ലെന്‍ പറഞ്ഞു.

 സംഭവം അറിഞ്ഞ മറ്റൊരു താമസക്കാരനായ ജെയിംസ് കെറ്റ് പറഞ്ഞത് 'ഇത് വളരെ വിചിത്രമാണ്. മരിച്ച ഭര്‍ത്താവിനോടൊപ്പമോ അല്ലെങ്കില്‍ മരിച്ച ഭാര്യയ്‌ക്കൊപ്പമോ ഒരു വീട്ടില്‍ താമസിക്കാന്‍ എനിക്ക് കഴിയില്ല' എന്നാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.