You are Here : Home / USA News

രാജീവ് ഗാന്ധിയുടെ സ്വപ്‌നങ്ങള്‍, തുടക്കമിട്ട ആധുനികത, എല്ലാം തകര്‍ക്കുന്നു: സാം പിത്രോഡ

Text Size  

Story Dated: Friday, August 30, 2019 03:16 hrs UTC

രാജീവ് ഗാന്ധിയുടെ സ്വപ്‌നങ്ങള്‍, തുടക്കമിട്ട ആധുനികത, എല്ലാം തകര്‍ക്കുന്നു: സാം പിത്രോഡ

എഡിസന്‍, ന്യു ജെഴ്‌സി: രാജീവ് ഗാന്ധിയുടെ സ്വപ്ന പദ്ധതികള്‍ ആധുനിക ഇന്ത്യക്കു അടിത്തറ പാകിയെന്നു രാജീവിനൊപ്പം പ്രവര്‍ത്തിച്ച സാം പിത്രോഡ. ജനാധിപത്യത്തിലും സ്വാതന്ത്യത്തിലും മതേതരത്വത്തിലും വളരുന്ന ഇന്ത്യ ആയിരുന്നു രാജീവിന്റെ സ്വപ്നം. ആ ആശയം തകര്‍ക്കാനുള്ള തീവ്ര ശ്രമങ്ങള്‍ നടക്കുന്നതിനെ നാം ചെറുക്കണം രാജീവിന്റെ 75ം ജന്മദിനം പ്രമാണിച്ച് ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് സംഘടിപ്പിച്ച സമ്മേളനത്തില്‍  ഐ.ഒ.സി  ചെയര്‍ കൂടിയായ  പിത്രോഡ പറഞ്ഞു. രാജീവിനൊപ്പം ഒരു ദശാബ്ദം പ്രവര്‍ത്തിച്ച കാലത്തെ അനുഭവങ്ങള്‍ അദ്ധേഹം പങ്കു വയ്ക്കുകയും ചെയ്തു.

1981ല്‍ ആണു രാജീവിനെ കാണുന്നത്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി ഒരു മീറ്റിംഗിനു വരാന്‍ വൈകിയതിനാല്‍ രാജീവുമായി സംസാരിക്കാന്‍ സൗകര്യം കിട്ടി. പക്ഷെ രണ്ടര വര്‍ഷത്തെ നിരന്ത്രമായ ശ്രമം കൊണ്ടാണ് ഡല്‍ ഹിയില്‍ ചുവടുറപ്പിക്കാന്‍ തനിക്ക് കഴിഞ്ഞത്. ടെലികോം രംഗത്ത് മാറ്റങ്ങള്‍ എന്ന ആശയവുമായി എത്തിയ തന്നെ ശ്രവിക്കാന്‍ ആര്‍ക്കും താല്പര്യമില്ലായിരുന്നു. രണ്ടാഴ്ച ചിക്കാഗോയിലും രണ്ടാഴ്ച ഡല്‍ ഹിയിലും എന്നതായിരുന്നു അക്കാലത്തെ തന്റെ പ്രവര്‍ത്തനം. അനുകൂല പ്രതികരണം ഉണ്ടായില്ലെങ്കിലും പിന്മാറാന്‍ താന്‍ ഒരുക്കമല്ലായിരുന്നു. അവസാനം ഒഴിയാബാധ എന്ന നിലയില്‍ അവര്‍ബ്യൂറോക്രാറ്റുകളും രാഷ്ട്രീയക്കാരും തന്റെ ആശയങ്ങള്‍ ശ്രവിച്ചു.

ഇത് എല്ലാവര്‍ക്കും ഒരു പാഠമാണ്. പുതിയ ആശയവുമായി ചെല്ലുമ്പോള്‍ വേണ്ടപ്പെട്ടവര്‍ കേള്‍ക്കാന്‍ പോലും തയ്യാറായില്ലെന്നു വരും. നിരാശരായി മടങ്ങിയാല്‍ തീര്‍ന്നു. എന്നാല്‍ വിടാന്‍ ഭാവമില്ലെന്നു കാണുമ്പോള്‍ ഉദ്യോഗസ്ഥരും, രാഷ്ട്രീയക്കാരും ചെവി തരും.

ഇന്ത്യയുടെ സ്ഥാപക പിതാക്കളുടെ ആശയങ്ങള്‍ തന്നെ ആയിരുന്നു രാജീവിന്റേതും. ഭിന്നതയും ചേരി തിരിഞ്ഞുള്ള പോരാട്ടവും മിക്ക രാജ്യങ്ങളിലും നടക്കുന്ന ഈ കാലത്ത് കോണ്‍ഗ്രസിന്റെ ആശയത്തിനു ഇന്ത്യയില്‍ മാതരമല്ല ലോകമെങ്ങും പ്രസക്തിയുണ്ട്. അവിചാരിതമായ കാരണത്താല്‍ അധികാരത്തില്‍ വന്ന രാജീവ് 'ധ്രുതിയോടെ പ്രവര്‍ത്തിക്കുന്ന യുവാവ്' ആയിരുന്നു.

രാജീവ് എന്തൊക്കെ ചെയ്തു എന്ന് ഇന്ന് പലര്‍ക്കും അറിഞ്ഞു കൂടാ. അദ്ധേഹത്തെപറ്റി നുണകള്‍ ധാരാളമായി പ്രചരിപ്പിക്കുകയും ചെയ്യുന്നു. ചിലരത് വിശ്വസിക്കുന്നു.

രാജീവ് അഴിമതിക്കാരനോ ഭീരുവോ ആയിരിന്നില്ല. വ്യക്തമായ കാഴ്ചപ്പാടുള്ള സമര്‍ഥനായ നേതാവായിരുന്നു.

താന്‍ ടെലികോം അതോറിട്ടി ചെയര്‍മാനായിരിക്കെ രാതികളില്‍ പോലും അദ്ധേഹം വിളിക്കും. ഭാര്യയെ തനിയെ വീട്ടില്‍ വിട്ടിട്ടു പോരാന്‍ പറ്റാത്തതു കൊണ്ട് കൂടെ കൊണ്ടു പോകും. മാറി ഇരിക്കുന്ന ഭാര്യയെ അടുത്തു വിളിച്ച് അദ്ധേഹം അഭിപ്രായങ്ങള്‍ ചോദിക്കും. ഒരു ദിവസം പ്രധാനമന്ത്രിയുടെ വസതിയില്‍ ചെല്ലുമ്പോള്‍ അദ്ധേഹം ബള്‍ബ് മാറി ഇടുകയാണ്. എല്ലാ രംഗത്തും സാങ്കേതിക മികവാണു അദ്ധേഹം ആഗ്രഹിച്ചത്. അതിലൂടേ സാധാരണക്കാരുടെ വളര്‍ച്ച അദ്ധേഹം സ്വപ്നം കണ്ടു.

മതമല്ല മനുഷ്യാവകാശങ്ങളായിരുന്നു അന്നു മുഖ്യം. 35 കോടി വരുന്ന പാവങ്ങള്‍ക്ക് വെള്ളവും ശുചീകരണവും, രോഗ പ്രതിരോധ നടപടികളും പാലും ടെലികോം സൗകര്യങ്ങളും അദ്ധേഹം സ്വപ്നം കണ്ടു. അതിനായി പദ്ധതികള്‍ ആവിഷ്കരിച്ചു. അന്ന് സാക്ഷരത 28 ശതമാനം. ഫോണുള്ളവര്‍ രണ്ട് മില്യന്‍. ഇന്നത് 1.2 ബില്യന്‍ ആയി.

രാജീവിന്റെ നേത്രുത്വത്തില്‍ തങ്ങള്‍ രംഗത്തിറങ്ങിയപ്പോള്‍ കടുത്ത വിമര്‍ശനനങ്ങളുയര്‍ന്നു. സി.ഐ.എ സാന്നിധ്യം എന്നു വരെ വന്നു. താനായിരുന്നു ഉന്നം. ഇതേ തുടര്‍ന്ന് താന്‍ അമേരിക്കന്‍ പൗരത്വം ഉപേക്ഷിച്ച് ഇന്ത്യന്‍ പൗരനായി.

കൂടുതല്‍ പോളിയോ വാക്‌സിന്‍ ഉല്പാദിപ്പിച്ച് പോളിയോ നിര്‍മ്മാര്‍ജ്ജനം ചെയ്തു. വിര മൂലം വിളര്‍ച്ച ബാധിച 40,000ല്‍ പരം ഗ്രാമങ്ങള്‍ക്കു തുണയായി ശുദ്ധ ജലം നല്കാനാരംഭിച്ചു.

വര്‍ഗീസ് കുര്യന്റെ നേതൃത്വത്തില്‍ നാഷനല്‍ ഡയറി ഡവല്പ്പ്‌മെന്റ് കോര്‍പ്പറെഷന്‍ പാല്‍ ഉല്പ്പാദനം വര്‍ദ്ധിപ്പിച്ചു. പാലുല്പ്പാദനത്തില്‍ ഇന്ന് നാം ലോകത്തില്‍ ഒന്നാമതാണ്.

എങ്കിലും ജനങ്ങളുടെ ഓര്‍മ്മ കുറച്ചു നാളത്തേക്കേ ഉണ്ടാകൂ. പ്രധാന മന്ത്രി മോഡി രാജീവിനെ വലിയ അഴിമതിക്കാരനായി ചിത്രീകരിച്ചു. മാധ്യമങ്ങള്‍ ഏറ്റു പിടിച്ചു. ചിലര്‍ വിശ്വസിച്ചു.

സ്‌നേഹസമ്പന്നനായ രാജീവ് തനിക്കു ഹാര്‍ട്ട് അട്ടാക്ക് വന്നു ചികില്‍സയിലായിരുന്നപ്പോള്‍ ഒരു മണിക്കൂര്‍ ആശുപത്രിയില്‍ ചെലവിട്ടു. ഒടുവില്‍ അദ്ധേഹത്തെ പറഞ്ഞു വിടുകയായിരുന്നു.

ഒരിക്കല്‍ 36 മില്യന്റെ ഒരു പദ്ധതിയില്‍ താന്‍ 36 മില്യന്‍ മോഷ്ടിച്ചു എന്ന് വരെ ആരോപണം വന്നു.

രാജീവ് കൊല്ലപ്പെട്ടതൊടേ ടൂറിസ്റ്റ് വിസയില്‍ താന്‍ അമേരിക്കയിലേക്കു മടങ്ങി. മഹാനായ മറ്റൊരു പ്രധാന മന്ത്രിയായ മന്മോഹന്‍ സിംഗ് അധികാരമേറ്റപ്പോള്‍ 10 വര്‍ഷം അദ്ധേഹത്തിന്റെ കീഴിലും പ്രവര്‍ത്തിച്ചു.

എന്തായാലും ഇന്ത്യയുടെ ഇപ്പോഴത്തെ പോക്കില്‍ ആശങ്കയുണ്ട്. മതത്തിന്റെ പേരിലുള്ള ഭിന്നത ശരിയല്ല. മാധ്യമങ്ങളെല്ലം ഇപ്പോള്‍ സ്തുതിപാഠകരായി മാറിയിരിക്കുന്നു. ബലാക്കോട്ട് എയര്‍ സ്‌െ്രെടകിനെ പറ്റി താന്‍ പറഞ്ഞപ്പോള്‍ താന്‍ പാക്കിസ്ഥന്‍ ഏജന്റാണൊ എന്നായിരുന്നു മാധ്യമങ്ങളുടെ തല്‌ക്കെട്ട്. നാം പറയുന്നത് വളച്ചൊടിക്കും. വേണ്ട ഭാഗം മാത്രം പെരുപ്പിച്ചു കാണിക്കും. ഭിന്നിപ്പിന്റെ നയമാണ് മീഡിയ പിന്തുടരുന്നത്. അതിനാല്‍ മീഡിയയെ താന്‍ കണക്കിലെടുക്കാറില്ല. സത്യം വിജയിക്കുക തന്നെ ചെയ്യുമെന്നു താന്‍ ഉറപ്പായും വിശ്വസിക്കുന്നു.

കഴിഞ്ഞ 70 വര്‍ഷത്തിനിടെ ലോകത്ത് പുതിയ ഒരു ആഗോള സംഘടയും ഉണ്ടായിട്ടില്ല. എല്ല രംഗത്തും സ്വാതന്ത്ര്യം വേണ്ടതിനു പകരം തരം താണ രാഷ്ട്രീയമാണു നാം കാണുന്നത്. അതാണു ജനത്തിനു വേണ്ടത്.

മാറ്റങ്ങള്‍ ചിലപ്പോള്‍ ഉണ്ടാകാറേയില്ല. 55 വര്‍ഷമായി താന്‍ ചിക്കാഗോയില്‍ താമസിക്കുന്നു. സൗത്ത് സൈഡ് ചിക്കാഗോയില്‍ സ്ഥിതി അര നൂറ്റാണ്ടു മുന്‍പത്തെതു തന്നെ. റേസിസം ഇപ്പോഴും അറിഞ്ഞോ അറിയാതെയോ തുടരുന്നു.

വിവിധ രാജ്യങ്ങളിലൊക്കെ കോണ്‍ഗ്രസ് ശക്തമാണു. ശൂരന്മാരായ പഞ്ചാബികളും സ്‌നേഹസമ്പന്നരായ മലയാളികളും കോണ്‍ഗ്രസിനു പിന്നില്‍ അടിയുറച്ചു നില്‍ക്കുന്നു.

കോണ്‍ഗ്രസിനു ഇപ്പോള്‍ സ്വന്തം ടിവി ചാനല്‍ തുടങ്ങാനാവില്ല. സോഷ്യല്‍ മീഡിയയിലെ കുപ്രചാരണങ്ങളെ നാം നേരിടണം. കള്ളത്തരം പറയുക കോണ്‍ഗ്രസ് സംസ്കാരമല്ല.

ഇന്ത്യയെ പറ്റി കൂടുതല്‍ അറിയാന്‍ ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷണങ്ങളും നെഹ്രുവിന്റെ ഡിസ്കവറി ഓഫ് ഇന്ത്യയും വായിക്കാന്‍ അദ്ധേഹം നിര്‍ദേശിച്ചു.

ഏറ്റവും വലിയ ഭൂരിപക്ഷത്തിനു ജയിച്ചിട്ടും പ്രതികാരത്തിനോ അടിച്ചമര്‍ത്തലിനോ പോകാത്ത ജനാധിപത്യവിശ്വാസി ആയിരുന്നു രാജീവെന്നു ഐ.ഒ.സി വൈസ് ചെയര്‍ ജോര്‍ജ് ഏബ്രഹാം അനുസ്മരിച്ചു. സാങ്കേതിക വിദ്യ ഇന്തയില്‍ വളര്‍ത്തിയത് രാജീവാണു്. ഇന്ന് ഇന്ത്യാക്കാര്‍ വിദേശത്ത് വലിയ നേട്ടങ്ങള്‍ കൈവരിച്ചത് രാജീവ് തുടക്കമിട്ട സാങ്കേതിക വിദ്യകളില്‍ നിന്നാണ്അദ്ധേഹം ചൂണ്ടിക്കാട്ടി.

പ്രസിഡന്റ് മൊഹിന്ദര്‍ സിംഗ് ഗില്‍സിയന്‍, സെക്രട്ടറി ജനറല്‍ ഹര്‍ബച്ചന്‍ സിംഗ് എന്നിവരും സംസാരിച്ചു.

വ്യവസായിയായ തോമസ് മൊട്ടക്കലിന്റെ ടോമര്‍ കണ്‍സ്റ്റ്രക്ഷന്‍ സന്ദര്‍ശിച്ച പിത്രോഡ അവിടെയും എഞ്ചിനിയര്‍മാരുമായും കമ്യൂണിറ്റി നേതാക്കളുമായും സംവദിക്കുകയുണ്ടായി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.