കൊച്ചി: അമ്മ വനിതാ സെല്ലിന്റെ ആദ്യ യോഗത്തിൽ ‘മീ ടൂ’ വെളിപ്പെടുത്തലുകളും ആരോപണങ്ങളും. 12 നടിമാർ പങ്കെടുത്ത യോഗത്തിലാണ്, മോശമായി പെരുമാറിയതായുള്ള വെളിപ്പെടുത്തലുകൾ മുതിർന്ന നടൻമാർക്കെതിരെ ഉൾപ്പെടെ വന്നത്. ഇക്കാര്യമടക്കം യോഗത്തിലെ ചർച്ചകളെല്ലാം റെക്കോർഡ് ചെയ്തിട്ടുമുണ്ട്. മൂന്ന് അംഗങ്ങളെ ഉൾപ്പെടുത്തി വനിതാ സെൽ രൂപീകരിക്കാനായിരുന്നു ഈ മാസം ആദ്യം ചേർന്ന അമ്മ നിർവാഹക സമിതിയുടെ തീരുമാനം. പ്രസിഡന്റ് മോഹൻലാലിന്റെ നിർദേശം അനുസരിച്ചായിരുന്നു ഇത്. വെള്ളിയാഴ്ചത്തെ നിർവാഹക സമിതിക്കുശേഷം നടന്ന പത്രസമ്മേളനത്തിൽ ജനറൽ സെക്രട്ടറി ഇടവേള ബാബുവാണ്, കെപിഎസി ലളിത, പൊന്നമ്മ ബാബു, കുക്കു പരമേശ്വരൻ എന്നിവരാണ് വനിതാ സെൽ അംഗങ്ങളെന്നു വ്യക്തമാക്കിയത്. എന്നാൽ, അമ്മ യോഗത്തിനുശേഷം അതേ ഹോട്ടലിൽ വനിതാ സെല്ലിന്റെ ആദ്യയോഗം കൂടിയപ്പോൾ ഇവർക്കൊപ്പം, ക്ഷണിക്കപ്പെട്ട 9 നടിമാർകൂടി പങ്കെടുത്തു. മഞ്ജു പിള്ള, ഷംന കാസിം, സീനത്ത്, തെസ്നി ഖാൻ, , ലക്ഷ്മി പ്രിയ, ബീന ആന്റണി, ഉഷ, ലിസി ജോസ്, പ്രിയങ്ക എന്നിവരാണു ക്ഷണിതാക്കളായി എത്തിയത്. തലേദിവസം ഇവരെ അമ്മ ഭാരവാഹിയും സെൽ നേതാവും ക്ഷണിക്കുമ്പോഴും വനിതാ സെല്ലിലേക്കാണെന്നു പറഞ്ഞിരുന്നില്ല. ഒരുമിച്ചിരുന്ന് അനൗപചാരികമായി നമ്മുടെ കാര്യങ്ങൾ സംസാരിക്കാം എന്നായിരുന്നു നിർദേശം. ഇത്തരത്തിൽ കമ്മിറ്റി വിപുലീകരിക്കുന്നതും അതിൽ ആരെയൊക്കെ ഉൾപ്പെടുത്തി എന്നതും അമ്മ നിർവാഹക സമിതിയിലെ ഭൂരിഭാഗം പേർക്കും അറിവുണ്ടായിരുന്നില്ല. രണ്ടു മണിക്കൂറോളം നീണ്ട യോഗത്തിലും പുതിയ വനിതാ സെല്ലിന്റെ യോഗമാണെന്ന് ആരും പറഞ്ഞില്ല. പലരും വീട്ടിൽ മടങ്ങിയെത്തിയശേഷം ചാനൽ വാർത്തയിലൂടെയാണു വനിതാ സെല്ലിനെക്കുറിച്ചറിഞ്ഞത്.
Comments