റോഹിംഗ്യൻ മുസ്ലിങ്ങൾക്കുനേരെ നടന്ന അതിക്രമങ്ങളുമായി ബന്ധപ്പെട്ട് അന്വേഷണം നടത്തിയ റോയിട്ടേഴ്സ് മാധ്യമപ്രവർത്തകർക്ക് ജയിൽശിക്ഷ വിധിച്ചതുമായി ബന്ധപ്പെട്ട് മ്യാൻമാറിൽ പ്രതിഷേധം ശക്തമാകുന്നു. ‘അറസ്റ്റ് മീ ടൂ’ എന്ന ഹാഷ്ടാഗിന് കീഴിലാരംഭിച്ച ഓൺലൈൻ പ്രതിഷേധ കാമ്പയിൻ ഇതിനകം വലിയ പ്രചാരം നേടി. അന്താരാഷ്ട്ര വാർത്താ ഏജൻസിയായ റോയിട്ടേഴ്സിലെ മാധ്യമപ്രവർത്തകരായ വാ ലോൺ, ക്യാവ് സോ ഊ എന്നിവർക്കാണ് യാങ്കോൺ ജില്ലാക്കോടതി തിങ്കളാഴ്ച ഏഴുവർഷം തടവുശിക്ഷ വിധിച്ചത്. രാജ്യത്തെ ഔദ്യോഗിക രഹസ്യനിയമം ലംഘിച്ചുവെന്നാരോപിച്ചായിരുന്നു ഇത്. ‘അന്വേഷണത്തിനുവേണ്ട വിവരങ്ങളും ഫോൺ നമ്പറും ശേഖരിച്ചതിനാണ് മാധ്യമപ്രവർത്തകരെ ശിക്ഷിച്ചതെങ്കിൽ എന്നെയും അറസ്റ്റുചെയ്യൂ’ എന്ന സന്ദേശത്തിനൊപ്പമാണ് മാധ്യമപ്രവർത്തകർ അറസ്റ്റ് മീ ടൂ കാമ്പയിനിന്റെ ഭാഗമാകുന്നത്.
Comments