You are Here : Home / News Plus

ഏപ്രിലിലെ ശമ്പളം നൽകാൻ ഖജനാവിൽ പണമുണ്ടാകുമെന്ന് ഉറപ്പില്ലെന്നു മുഖ്യമന്ത്രി

Text Size  

Story Dated: Tuesday, March 31, 2020 01:45 hrs UTC

തിരുവനന്തപുരം ∙ ഏപ്രിൽ 14 വരെ ലോക്ഡൗൺ തുടരുന്ന സാഹചര്യത്തിൽ ഏപ്രിലിലെ ശമ്പളം നൽകാൻ ഖജനാവിൽ പണമുണ്ടാകുമെന്ന് ഉറപ്പില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ദുരിതാശ്വാസത്തിനായി നീക്കിവച്ച പണം ഉപയോഗിച്ചു ശമ്പളം നൽകാനാവില്ല. മുൻപുണ്ടാകാത്ത വിധമുള്ള പ്രതിസന്ധിയാണു കേരളവും രാജ്യവും നേരിടുന്നത്. നികുതി ഉൾപ്പെടെ വരുമാന മാർഗങ്ങളെല്ലാം അടഞ്ഞു. ഈ സാഹചര്യത്തിൽ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ സർക്കാർ ജീവനക്കാരും അധ്യാപകരും ഒരു മാസത്തെ ശമ്പളം സംഭാവന ചെയ്യണമെന്നും അത് ഗഡുക്കളായി പിരിച്ചെടുക്കാമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഒരു മാസത്തെ ശമ്പളമെന്ന വ്യവസ്ഥ അടിച്ചേൽപിക്കരുതെന്നും എല്ലാവർക്കും അവരാൽ സാധിക്കുന്നത്ര ദിവസത്തെ ശമ്പളം സംഭാവന ചെയ്യാൻ അവസരം ഒരുക്കണമെന്നും യുഡിഎഫ് സംഘടനകൾ ആവശ്യപ്പെട്ടു. എത്ര നൽകുമെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന്, സാമ്പത്തിക ശേഷി പോലെ എന്ന് അവർ മറുപടി നൽകി. ഒരു മാസത്തെ ശമ്പളം നൽകുന്നവരിൽ നിന്നു പരമാവധി ഗഡുക്കളായി പിരിക്കണമെന്നു ഭരണപക്ഷ സംഘടനകൾ നിർദേശിച്ചു. സാമ്പത്തിക ശേഷിയില്ലാത്ത ജീവനക്കാർക്കും അധ്യാപകർക്കും അവർ താൽപര്യപ്പെടുന്ന തുക നൽകാനുള്ള അവസരം വേണമെന്നും അവർ അഭ്യർഥിച്ചു. കോവിഡ് പ്രതിരോധത്തിനായി ആരോഗ്യരംഗത്തു സർക്കാരിനു വലിയ ചെലവുണ്ടെന്നും എല്ലാവർക്കും സൗജന്യ റേഷനും കിറ്റും നൽകുന്നതിനു നല്ല സാമ്പത്തിക ബാധ്യത വരുമെന്നും സംഘടനാ നേതാക്കളെ മുഖ്യമന്ത്രി അറിയിച്ചു.