ശബരിമല വിഷയത്തില്‍ സംഘപരിവാർ സംഘടനകളുടെ സമരത്തിന് ബദലുമായി സംസ്ഥാന സർക്കാർ രംഗത്ത്. തിരുവനന്തപുരത്ത് ചേർന്ന സാമൂഹ്യ സംഘടനകളുടെ യോഗം സർക്കാരിന് പൂർണ പിന്തുണ പ്രഖ്യാപിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി.
എസ്എന്‍ഡിപിയും ദളിത് സംഘടനകളും ആദിവാസി ഗോത്രാമഹാസഭയും ഉള്‍പ്പെടെ നിരവധി സാമുദായിക, സാമൂഹ്യ, നവോത്ഥാന സംഘടനകളാണ് യോഗത്തില്‍ പങ്കെടുത്തത്. എന്നാല്‍ എന്‍എസ്എസ് യോഗത്തില്‍ നിന്ന് വിട്ടുനിന്നു. കാലത്തിന് അനുസൃതമായ മാറ്റം സമൂഹത്തില്‍ കൊണ്ടുവരാനുളള ചര്‍ച്ചയിൽ എന്‍എസ്എസ് പങ്കെടുക്കേണ്ടതായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു. ഞാനെന്ന ഭാവം എന്‍എസ്എസ് ഉപേക്ഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കേരളം വീണ്ടും ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ലെന്നും അതിനായി മതനിരപേക്ഷ ചിന്താഗതിക്കാരും നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കണമെന്ന ആഗ്രഹിക്കുന്ന കേരളീയ സമൂഹം അണിനിരക്കുമെന്നും ഇതിനാവശ്യമായ പിന്തുണ എല്ലാ കേരളീയരും നല്‍കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇരുണ്ട കാലത്തിലേക്ക് പോകാനാകില്ലെന്ന് പ്രഖ്യാപിച്ചാകും വനിതാ മതില് സംഘടിപ്പിക്കുക. സ്ത്രീക്കും പുരുഷനും ഒരേ അവകാശമാണെന്ന നിലപാടില്‍ സര്‍ക്കാര്‍ ഉറച്ച് നില്‍ക്കുന്നതായും യോഗത്തിന് ശേഷം മുഖ്യമന്ത്രി വ്യക്തമാക്കി.
Comments