ബ്യൂട്ടിപാര്‍ലര്‍ വെടിവയ്പ് കേസില്‍ ലീന മരിയ പോളിന്റെ മൊഴി എടുത്തു. കൊച്ചിയിലെ രഹസ്യ കേന്ദ്രത്തില്‍ വച്ചായിരുന്നു മൊഴിയെടുപ്പ് നടത്തിയത്. ജീവന് ഭീഷണിയുണ്ടെന്ന് നടി ലീന മരിയ പോള്‍ പൊലീസിനോട് പറഞ്ഞു. പുറത്ത് ഇറങ്ങാന്‍ പേടി ആണെന്നും തനിക്ക് പൊലീസ് സംരക്ഷണം വേണമെന്നും ആവശ്യപ്പെട്ട് നടി പൊലീസിന് പരാതി നല്‍കുകയും ചെയ്തു. പരാതിയുടെ പകര്‍പ്പ് ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു.
മുംബൈ അധോലോക നായകൻ രവി പൂജാരിയുടെ പേരില്‍ ഭീഷണിയുണ്ടെന്നും നടി മൊഴി നല്കി. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഭീഷണി തുടര്‍ന്നിരുന്നു. 25 കോടി രൂപ വരെ ആവശ്യപ്പെട്ട് രവി പൂജാരിയുടെ പേരിലാണ് ഭീഷണി വന്നിരുന്നത്. നെറ്റ് കോളുകളായാണ് ഭീഷണി വന്നിരുന്നതെന്നും നടി മൊഴി നല്കി.
കൊച്ചി പനമ്പളളി നഗറിലെ ബ്യൂട്ടി പാർലറിലുണ്ടായ വെടിവയ്പ് പാർലര്‍ ഉടമയായ നടിയുടെ നേർക്ക് ഭീതി വിതയ്ക്കുകയെന്ന ലക്ഷ്യത്തോടെയായിരുന്നുവെന്നാണ് പൊലീസ് കരുതുന്നത്. രവി പൂജാരി തന്നെയാണോ അതോ മറ്റാരെങ്കിലും ആണോ ഇതിന് പിന്നിലെന്നാണ് പൊലീസ് ഇപ്പോള്‍ അന്വേഷിക്കുന്നു. നേരത്തെ സാമ്പത്തിക തട്ടിപ്പുകേസുകളിൽ പ്രതിയായിരുന്ന നടിയുടെ പശ്ചാത്തലം അറിയാവുന്ന ആരെങ്കിലുമാണോ ഇതിന് പിന്നിലെന്നും പരിശോധിക്കുന്നുണ്ട്.
Comments