You are Here : Home / News Plus

വിതുര പെണ്‍വാണിഭം; മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു

Text Size  

Story Dated: Tuesday, February 04, 2014 06:48 hrs UTC

 

രണ്ട് പതിറ്റാണ്ടോളം നീണ്ടുനിന്ന പ്രമാദമായ വിതുര പെണ്‍വാണിഭ കേസിലെ രണ്ടാംഘട്ട വിചാരണയിലെ മുഴുവന്‍ പ്രതികളെയും വെറുതെ വിട്ടു. കോട്ടയത്തെ പ്രത്യേക കോടതിയുടേതാണ് വിധി. രണ്ടാംഘട്ടത്തില്‍ പരിഗണിച്ച 15 കേസുകളിലെ 20 പ്രതികളെയാണ് വിട്ടത്. കേസില്‍ ആലുവ നഗരസഭ ചെയര്‍മാന്‍ ജേക്കബ് മുത്തേടന്‍ ഉള്‍പ്പെടെ മൂന്നു പേരെ കോടതി തിങ്കളാഴ്ച വെറുതെവിട്ടിരുന്നു.

കഴിഞ്ഞ ഡിസംബര്‍ 30ന് ഉണ്ടായ ഈ കേസുകളിലെ ആദ്യ വിധിയില്‍ പ്രതി ആലുവ മുന്‍ ഡി.വൈ.എസ്.പി മുഹമ്മദ് ബഷീറിനെ കോടതി വെറുതെവിട്ടിരുന്നു. വിചാരണയില്‍ പ്രതിയെ ഓര്‍മയില്ലെന്നാണ്  കേസിലെ ഇരയായ പെണ്‍കുട്ടി കോടതിയില്‍ പറഞ്ഞത്. എന്നാല്‍, കേസിന്‍റെ  വിചാരണയുടെ ആദ്യ ഘട്ടത്തില്‍ ബഷീര്‍ അടക്കമുള്ള പ്രതികളെ പെണ്‍കുട്ടി തിരിച്ചറിഞ്ഞിരുന്നു. കേസിന്‍റെ  ഒന്നാംഘട്ട വിചാരണയില്‍ 2007ല്‍ നടന്‍ ജഗതി ശ്രീകുമാറിനെ കോടതി വെറുതെ വിട്ടിരുന്നു.

1995ല്‍ ആണ് കേസിന് ആസ്പദമായ സംഭവം. വിതുര സ്വദേശിനിയായ പെണ്‍കുട്ടിക്ക് ജോലി വാഗ്ദാനം ചെയ്ത് കൊല്ലം സ്വദേശിയായ ഒന്നാംപ്രതി സുരേഷിന് കൈമാറുകയായിരുന്നു. ഇയാള്‍ മുഖാന്തരം പെണ്‍കുട്ടിയെ സംസ്ഥാനത്തിന്‍റെ  വിവിധ ഭാഗങ്ങളില്‍ എത്തിച്ച് പീഡിപ്പിക്കുകയായിരുന്നു എന്നാണ് കേസ്.

അതേസമയം, കേസില്‍ സര്‍ക്കാര്‍ നല്‍കിയ അപ്പീല്‍ ഇപ്പോഴും പരിഗണനയില്‍ ആണ്. അവശേഷിക്കുന്ന ഏഴു കേസുകള്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ളാസ് മജിസ്ട്രേറ്റ് കോടതിയില്‍ നടന്നുവരികയാണ്. കേസില്‍ ഇതുവരെ ആറു പേര്‍ ഒളിവില്‍ പോയിട്ടുണ്ട്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.