You are Here : Home / News Plus

മോദിയെ മോശമായി ചിത്രീകരിച്ച കോളജ് മാഗസിന്‍ പിന്‍വലിച്ചു

Text Size  

Story Dated: Tuesday, June 10, 2014 05:04 hrs UTC

തൃശൂര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഹിറ്റ്ലര്‍, മുസോളിനി തുടങ്ങിയവര്‍ക്കൊപ്പം പ്രസിദ്ധീകരിച്ച കോളജ് മാഗസിന്‍ പിന്‍വലിച്ചു. കുന്നംകുളം ഗവ.പോളിടെക്നിക്കിലെ മാഗസിനാണ് വിവാദത്തെ തുടര്‍ന്ന് പിന്‍വലിച്ചത്. കോളേജ് പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജിന്‍െറ അധ്യക്ഷതയില്‍ ചേര്‍ന്ന അധ്യാപക വിദ്യാര്‍ഥി യോഗത്തിലാണ് മാഗസിന്‍ പിന്‍വലിക്കാന്‍ തീരുമാനമായത്.
തൃശൂര്‍ കുന്നംകുളം ഗവണ്‍മെന്‍റ് പോളി ടെക്നിക്കിന്‍െറ 2012-13 വര്‍ഷത്തെ ലിറ്റ്സോക്നിഗ എന്ന മാഗസിനാണ്് വിവാദത്തിനടയാക്കിയത്. ഫേസ് ബുക്കിന്‍്റെ മാതൃകയില്‍ പ്രസിദ്ധീകരിച്ച മാഗസിനില്‍ നെഗറ്റിവ് ഫേയ്സസ് എന്നതലക്കെട്ടിനു കീഴിലാണ് മോദിയുടെ ചിത്രം പ്രസിദ്ധീകരിച്ചത്. ഹിറ്റ്ലര്‍, മുസോളിനി, ഉസാമ ബിന്‍ ലാദന്‍, ജോര്‍ജ് ബുഷ്, എല്‍.ടി.ടി.ഇ നേതാവ് പ്രഭാകരന്‍, വീരപ്പന്‍ , അജ്മല്‍ കസബ് എന്നിവരുടെ ചിത്രത്തിനൊപ്പം മോദിയുടെ ചിത്രവും ഉള്‍പെടുത്തിയാണ് മാഗസിന്‍ പ്രസിദ്ധീകരിച്ചത്.
മാഗസിന്‍ പ്രസിദ്ധീകരിച്ചതിന് പ്രിന്‍സിപ്പലും മാഗസിന്‍ എഡിറ്ററുമടക്കം ഏഴുപേര്‍ക്കെതിരെ പൊലീസ് കേസെടുത്തു. സമാധാന അന്തരീക്ഷം തകര്‍ക്കാന്‍ ശ്രമിച്ചെന്ന് ആരോപിച്ച് ഐ.പി.സി 153-ാം വകുപ്പ് പ്രകാരമാണ് കേസെടുത്തത്.
അതേസമയം മാഗസിന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രകാശനം ചെയ്തതാണെന്നും ഇപ്പോള്‍ അനാവശ്യ രാഷ്ട്രീയ വിവാദമുണ്ടാക്കാനാണ് ശ്രമിക്കുന്നതെന്നും സ്റ്റുഡന്‍റ് എഡിറ്റര്‍ പറഞ്ഞു. മോദി പ്രധാനമന്ത്രി ആകുന്നതിനു മുന്‍പു പുറത്തിറക്കിയ മാഗസിനില്‍ പ്രധാനമന്ത്രിയെ മോശമായി ചിത്രീകരിക്കാന്‍ ശ്രമിച്ചിട്ടില്ളെന്നും മാഗസിന്‍ പ്രവര്‍ത്തകര്‍ വ്യക്തമാക്കി.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.