You are Here : Home / നിര്യാതരായി

പ്രശസ്ത സാഹിത്യകാരി കൊല്ലം തെല്‍‌മ അന്തരിച്ചു; സംസ്ക്കാരം നടത്തി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Sunday, December 06, 2015 12:26 hrs UTC

ഹൂസ്റ്റണ്‍: പ്രവാസി മലയാളികള്‍ക്ക് ഏറെ സുപരിചിതയായിരുന്ന, കൊല്ലം തെല്‍‌മ എന്ന തൂലികാനാമത്തില്‍ അറിയപ്പെട്ടിരുന്ന, പ്രശസ്ത സാഹിത്യകാരി തെല്‍‌മ കിഴക്കേടന്‍ ഹൂസ്റ്റണില്‍ നിര്യാതയായി. സംസ്ക്കാരം ഇന്ന് (ഡിസംബര്‍ 5) ഹൂസ്റ്റണിലെ ഫോറസ്റ്റ് ലോണ്‍ സെമിത്തേരിയില്‍ (8701 Almeda Genoa Rd., Houston, TX 77075) നടന്നു. ലാസര്‍ കിഴക്കേടന്‍ ഏക മകനാണ്. കുറച്ചു നാളുകളായി അര്‍ബ്ബുദരോഗബാധിതയായി ഹൂസ്റ്റണിലെ ബെയ്‌ടൗണ്‍ അസിസ്റ്റഡ് ലിവിംഗ് സെന്ററില്‍ ചികിത്സയിലായിരുന്ന തെല്‍മ ഡിസംബര്‍ 2 ബുധനാഴ്ച രാവിലെയാണ് അന്തരിച്ചത്. മലയാള സാഹിത്യത്തിന് വിലയേറിയ സംഭാവനകള്‍ നല്‍കിയിട്ടുള്ള തെല്‍‌മ കൊല്ലം സ്വദേശിയാണ്. മേരി-ലാസര്‍ കാവോ ദമ്പതികളുടെ അഞ്ചുമക്കളില്‍ ഇളയവളാണ്‌ തെല്‍മ. കൊല്ലം ഫാത്തിമാ കോളേജില്‍ നിന്ന് ഇംഗ്ലീഷ് സാഹിത്യത്തില്‍ ബിരുദം നേടിയിട്ടുള്ള തെല്‍‌മയുടെ ഹൃദയസ്പര്‍ശിയായ നിരവധി നോവലുകളും ചെറുകഥകളും അവാര്‍ഡുകള്‍ നേടിയിട്ടുണ്ട്. അമേരിക്കയിലെ മലയാളി കുടുംബപശ്ചാത്തലത്തില്‍ എഴുതപ്പെട്ടിരിക്കുന്ന 'ചിലന്തിവല' എന്ന നോവലില്‍; വായനക്കാരനെ ചിന്താക്കുഴപ്പത്തിലാക്കുകയും ഒപ്പം ജിജ്ജാസഭരിതരാക്കുകയുംചെയ്യുന്ന, ലളിതവും ഹൃദ്യവുമായ ശൈലിയാണ്‌ തെല്‍മ സ്വീകരിച്ചിരിക്കുന്നത്‌. ഫാത്തിമ കോളേജ് പഠനകാലത്ത് എന്‍.എന്‍. പിള്ളയുടെ 'അതിനുമപ്പുറം' എന്ന നാടകത്തിലെ അഭിനയത്തിലൂടെ തെല്‍മ ഒരു നല്ല നടിയാണെന്ന ഖ്യാതിയും നേടിയിട്ടുണ്ട്. പഠനകാലത്തുതന്നെ നിരവധി ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ തെല്‍മയുടെ കൈയ്യൊപ്പ് പതിഞ്ഞിട്ടുണ്ട്. കേരളകൗമുദിയില്‍ 'പാലമരച്ചോട്ടില്‍', 'ഇവിടെ വീണ്ടും ഒരു അഹല്യ', മലയാള നാട്ടില്‍ 'പുത്രകാമേഷ്‌ഠി', ചെന്താമരയിലെ 'ചിത്രശലഭം', കുങ്കുമത്തില്‍ 'ഒരു ഫീനിക്‌സ്‌ പക്ഷി', 'ദു:ഖമേ നിനക്കു വിട', മലയാള രാജ്യത്തില്‍ 'കണ്ണന്റെ മീര' തുടങ്ങിയവ അക്കാലങ്ങളില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട കൃതികളാണ്. തെല്‍മയുടെ കഥകളില്‍ പ്രായത്തില്‍ക്കവിഞ്ഞ പക്വതയും ഭാവനയും നിരീക്ഷണപാടവവും പ്രകടമായിരുന്നത്‌ അന്ന് പ്രത്യേകം ശ്രദ്ധേയമായിരുന്നു. തിരുവനന്തപുരം ആകാശവാണിയിലൂടെയും തെല്‍മ സ്വന്തം കഥകള്‍ അവതരിപ്പിച്ചിട്ടുണ്ട്‌. തെല്‍മയുടെ 'വൃദ്ധന്‍' എന്ന കഥയെക്കുറിച്ചു ഡോ. ജോര്‍ജ്ജ്‌ ഓണക്കൂര്‍ പത്രത്തില്‍ എഴുതിയ അവലോകനക്കുറിപ്പില്‍ ഈയൊരു കൊച്ചുപെണ്‍കുട്ടിക്കു 'ഒരു വയോവൃദ്ധന്റെ മനസ്സ്‌' ഉള്‍ക്കൊണ്ടുകൊണ്ടു ഭംഗിയായി അവതരിപ്പിക്കാനായതിനെക്കുറിച്ച് എഴുതിയിട്ടുണ്ട്. കഥാകാരിയുടെ നിരീക്ഷണപാടവവും സര്‍ഗ്ഗാത്മകഭാവനയും വ്യക്തമാക്കുന്നവയായിരുന്നു അത്തരം കഥകള്‍. അഖിലകേരള ആംഗലവിദ്യാര്‍ത്ഥി സംഘടന (All Kerala English Literature Association) സംഘടിപ്പിച്ച 'ആംഗല ചെറുകഥാമത്സര'ത്തിലും തെല്‍മ സമ്മാനാര്‍ഹയായിട്ടുണ്ട്. 1984-ലാണ് തെല്‍മ അമേരിക്കയിലേക്ക് കുടിയേറിയത്. അതോടെ സാഹിത്യജീവിതം കൂടുതല്‍ വിശാലവും തീവ്രവുമായി. വനിത മാസികയിലൂടെ മലയാളികള്‍ വായിച്ചറിഞ്ഞ 'വെണ്‍മേഘങ്ങള്‍' തെല്‍മയുടെ രചനാകൗശല പക്വതയും ഭാവനാവിശാലതയും പ്രകടിപ്പിച്ചു. ഫിലാഡല്‍ഫിയായില്‍ നിന്ന് ആ കാലഘട്ടത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന രജനി മാസികയില്‍ തെല്‍മയുടെ നിരവധി കഥകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ചിക്കാഗോയില്‍ നിന്നുള്ള കേരളാ എക്‌പ്രസ്സിലൂടെ വെളിച്ചം കണ്ട 'മനുഷ്യാ നീ മണ്ണാകുന്നു' എന്ന നോവല്‍ അമേരിക്കന്‍ മലയാളി മനസ്സുകള്‍ ആവോളം ആസ്വദിച്ചതാണ്‌. 1994-ല്‍ ഫൊക്കാന (Federation of Kerala Association of North America) യുടെ നോവല്‍ മത്സരത്തില്‍ രണ്ടാം സമ്മാനം നേടിയതും തെല്‍മയുടെ 'അപസ്വരങ്ങള്‍' എന്ന നോവലാണ്‌. മലയാളി അസ്സോസിയേഷന്‍ ഓഫ് അമേരിക്ക (മാം)പ്രവാസി എഴുത്തുകാര്‍ക്കുവേണ്ടി സംഘടിപ്പിച്ച 2013-ലെ പ്രഥമ മുട്ടത്തുവര്‍ക്കി പ്രവാസി സ്മാരക അവാര്‍ഡ് തെല്‍മയുടെ 'ബാലുവും ട്രീസയും പിന്നെ ഞാനും' എന്ന നോവലിനായിരുന്നു. തെറ്റ് ചെയ്തവര്‍ പശ്ചാത്തപിച്ച് നല്ല മാര്‍ഗത്തില്‍ ജീവിക്കാന്‍ ശ്രമിച്ചാലും, സമൂഹം അവരുടെ നേരെ വിരല്‍ ചൂണ്ടുന്നു. 'ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൌതുകം' എന്ന പ്രവണത തുടച്ചുനീക്കുക എന്നതായിരുന്നു തെല്‍മ തന്റെ നോവലില്‍ വരച്ചു കാട്ടിയത്. പ്രസിദ്ധീകരണ പണിപ്പുരയിലെ നോവലുകള്‍: 'സിനിമാ സിനിമാ', 'യാക്കോബിന്റെ കിണര്‍', 'ഒരു കന്യാസ്ത്രീയുടെ കഥ', 'മഞ്ഞില്‍ വിരിയുന്ന മഗ്നോളിയ', 'തങ്കശ്ശേരി' എന്നീ നോവലുകളുടെ പണിപ്പുരയിലായിരുന്നു തെല്‍മ. 2014 ആഗസ്റ്റ് 15ന് കോട്ടയത്തു നടന്ന പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ സമ്മേളനത്തില്‍ തെല്‍മയെ ഇന്റര്‍നാഷണല്‍ അവാര്‍ഡ് നല്‍കി ആദരിച്ചിരുന്നു. അവസാനമായി 33 ലക്കങ്ങളായി പ്രസിദ്ധീകരിച്ച 'ഇവള്‍ വാഴ്‌ത്തപ്പെട്ടവള്‍' എന്ന നോവല്‍ പ്രവാസി മലയാളികളെ ഏറെ ആകര്‍ഷിച്ചിരുന്നു. ന്യൂയോര്‍ക്ക് ഇന്ത്യന്‍ അമേരിക്കന്‍ കള്‍ച്ചറല്‍ സിവിക്‌ സെന്ററിന്റെ 2014 ലെ സാഹിത്യ പുരസ്‌കാരവും തെല്‍മയ്ക്ക് ലഭിച്ചിട്ടുണ്ട്. കൂടുതല്‍ വിവരങ്ങള്‍ക്ക്: മാത്യു വൈരമണ്‍ 218 857 7538

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.