You are Here : Home / Readers Choice

സൂപ്പര്‍ ബോള്‍, സൂപ്പര്‍ സണ്ടേ

Text Size  

ജോര്‍ജ്ജ് തുമ്പയില്‍

thumpayil@aol.com

Story Dated: Friday, January 31, 2014 01:23 hrs UTC

 
 

ന്യുജഴ്‌സി * അമേരിക്ക ഒരുങ്ങി കഴിഞ്ഞു. മറ്റ് ഏതു ദേശീയോത്സവത്തേക്കാളും ഗംഭീരമായി ആഘോഷിക്കുന്ന കായിക മാമാങ്കം സൂപ്പര്‍ ബോളിന് കര്‍ട്ടനുയരുകയാണ്.
അമേരിക്കയെ പിടിച്ചുലച്ചിരിക്കുന്ന കായിക ജ്വരം സൂപ്പര്‍ ബോളിന് ഫെബ്രുവരി രണ്ട് ഞായറാഴ്ച ന്യുജഴ്‌സിയിലെ ഈസ്റ്റ് റൂഥര്‍ഫോര്‍ഡിലുളള മെഡോലാന്‍ഡ് സ്‌പോര്‍ട്‌സ് കോംപ്ലക്‌സിലെ മെറ്റ് ലൈഫ് സ്‌റ്റേഡിയത്തില്‍ വൈകുന്നേരം 6.25 നാണ് കിക്കോഫ്. അമേരിക്കയില്‍ ഫുട്‌ബോള്‍ കോണ്‍ഫറന്‍സ് ചാമ്പ്യന്മാരായ ഡെന്‍വര്‍ ബ്രോങ്കോസും നാഷണല്‍ ഫുട്‌ബോള്‍ കോണ്‍ഫറന്‍സ് ചാമ്പ്യന്മാരായ സിയാറ്റില്‍ സീഹോക്‌സും തമ്മിലാണ് മത്സരം. ഇരു ടീമുകളും അതാത് ഫുട്‌ബോള്‍ കോണ്‍ഫറന്‍സില്‍ ഒന്നാം സീഡുകളാണ്.

 

 

 


രണ്ട് ഒന്നാം സീഡുകാര്‍ ചാമ്പ്യന്‍സ് പോരാട്ടമായ സപ്പര്‍ ബോളില്‍ ഏറ്റുമുട്ടുന്നത് ഇതാദ്യം. തണുത്തുറഞ്ഞ കാലാവസ്ഥയില്‍ സൂപ്പര്‍ ബൗള്‍ ഔട്ട് ഡോറില്‍ നടത്തുന്നതും ഇതാദ്യം. ന്യുയോര്‍ക്ക്, ന്യുജഴ്‌സി സംസ്ഥാനങ്ങള്‍ സൂപ്പര്‍ ബൗളിന്റെ ആതിഥ്യം വഹിക്കുന്നതും ഇതാദ്യം. കൃത്രിമമായി നിര്‍മ്മിച്ച ഫീല്‍ഡ് ടര്‍ഫിലാണ് ഇത്തവണ മത്സരം നടക്കുക.
അമേരിക്കയില്‍ ഏറ്റവും കൂടുതല്‍ ആഘോഷിക്കപ്പെടുന്ന താങ്ക്‌സ് ഗീവിങ് ഡേ കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ പങ്കെടുക്കുന്ന പരിപാടിയാണ് സൂപ്പര്‍ ബോള്‍. ഫോക്‌സ് ടെലിവിഷനാണ് അമേരിക്കയില്‍ സൂപ്പര്‍ ബോള്‍ സംപ്രേഷണം ചെയ്യുന്നത്. ലോകത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ കാണുന്ന ടിവി പരിപാടിയും ഇതാണ്. പുതിയ പരസ്യങ്ങള്‍ റിലീസ് ചെയ്യുന്നതും ഈ പരിപാടിക്കിടെയാണ്.

 



മെറ്റ്‌ലൈഫ് സ്‌റ്റേഡിയത്തിലെ ഗ്യാലറിയിലെ എത്രാമത്തെ നിലയിലാണെന്നതും ഏത് സെക്ഷനിലാണെന്നതും പരിഗണിച്ച് 500 മുതല്‍ നാലായിരത്തോളം ഡോളര്‍ വരെയാണ് ടിക്കറ്റ് നിരക്കുകള്‍. ന്യുയോര്‍ക്ക് , ന്യുജഴ്‌സി മേഖലയിലെ സാമ്പത്തിക ഉത്തേജനത്തിനും സൂപ്പര്‍ ബോള്‍ കാരണമായേക്കുമെന്നാണ് സാമ്പത്തിക അവലോകന വിദഗ്ധര്‍ കണക്കു കൂട്ടുന്നത്. 150 ഡോളറുളള ഒരു ഹോട്ടല്‍ മുറിക്ക് 1500 ഡോളര്‍ വരെയാണ് ഇപ്പോഴത്തെ വാടക നിരക്ക്. ചാര്‍ട്ടേഡ് ഫൈïറ്റിലാണ് ടീമംഗങ്ങള്‍ ന്യുവാര്‍ക്ക് ലിബര്‍ട്ടി എയര്‍പോര്‍ട്ടില്‍ എത്തിക്കൊണ്ടിരിക്കുന്നത്. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത വന്‍ സുരക്ഷാ സംവിധാനങ്ങളും ഒരുക്കി കഴിഞ്ഞു. ന്യുയോര്‍ക്ക്, ന്യുജഴ്‌സി മേഖലയിലെ ജനങ്ങള്‍ മുഴുവന്‍ ഉത്സവ ലഹരിയിലാണ്.

ഇത്തവണ നടക്കുന്നത് സൂപ്പര്‍ ബോളിന്റെ നാല്‍പ്പത്തിയെട്ടാം എഡീഷനാണ്. സൂപ്പര്‍ ബോളിന്റെ ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ വീക്ഷിക്കുന്ന മത്സരമായിരിക്കും ഇതെന്നാണ് കണക്കാക്കപ്പെടുന്നത്. ടിവി ചാനലുകള്‍, ഇന്റര്‍നെറ്റ് ലൈവ് സ്ട്രീമിങ്, ഫോണ്‍ ലൈവ് തുടങ്ങിയ വ്യത്യസ്തമായ മാധ്യമങ്ങളിലൂടെ കോടിക്കണക്കിന് പ്രേക്ഷകരിലേക്ക് എത്തിക്കാനുളള സംവിധാനമാണ് തയ്യാറാക്കപ്പെട്ടിരിക്കുന്നത്. 2000 മാധ്യമപ്രവര്‍ത്തരാണ് മത്സരം റിപ്പോര്‍ട്ട് ചെയ്യാനായി ന്യുജഴ്‌സിയില്‍ തമ്പടിച്ചിരിക്കുന്നത്. ന്യുവാര്‍ക്കിലെ പ്രൂഡന്‍ഷ്യല്‍ സെന്ററില്‍ വെച്ച് കഴിഞ്ഞ ദിവസം മാധ്യമ പ്രതിനിധികളും താരങ്ങളും തമ്മിലുളള വാര്‍ത്താസമ്മേളനം സംഘടിപ്പിച്ചിരുന്നു.

 

 


11.1 കാടി ആളുകള്‍ വീക്ഷിച്ച 2011 ലെ സൂപ്പര്‍ ബോള്‍ മത്സരമാണ് നിലവില്‍ അമേരിക്കന്‍ ചരിത്രത്തില്‍ ഏറ്റവുമധികം ആളുകള്‍ വീക്ഷിച്ച ടെലിവിഷന്‍ പ്രോഗ്രാം. ലോകത്തില്‍ വച്ചു തന്നെ ഏറ്റവും ആളുകള്‍ വീക്ഷിക്കുന്ന സ്‌പോര്‍ട്ട്‌സ് പരിപാടികളൊന്നുമാണ് സൂപ്പര്‍ ബോള്‍. യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനല്‍സിനുശേഷം രണ്ടാം സ്ഥാനമാണ് സൂപ്പര്‍ ബോളിന്.

 

 


ഇത്രയധികം പ്രേക്ഷകരെ ഒരുമിച്ചു കിട്ടുന്ന ഒരു ടെലിവിഷന്‍ പരിപാടി വേറെയില്ലാത്തതിനാല്‍ മിക്ക കച്ചവടക്കാരും തങ്ങളുടെ ഉപഭോക്താക്കളെ സമീപിക്കാന്‍ ഏറ്റവും പറ്റിയ അവസരമായി സൂപ്പര്‍ ബോളിനെ കാണുന്നു. പ്രമുഖ ബിയര്‍ കമ്പനിയായ ബഡ് വൈസര്‍, പെപ്‌സി, കൊക്കക്കോള പോലുളള പ്രമുഖ വ്യവസായിക കമെറ്റ് ലൈഫ് സ്‌റ്റേഡിയള്‍ തങ്ങളുടെ ഏറ്റവും മികച്ച പരസ്യങ്ങള്‍ ഇറക്കുന്നത് സൂപ്പര്‍ ബോളിന്റെ അവസരത്തിലാണ്.
അതുപോലെ ചെറുകിട ഉപയോക്താക്കള്‍ക്ക് പരസ്യത്തിലൂടെ ഒരു പേരു നേടാനുളള അവസരവുമാണ് ഇത്. വര്‍ഷം തോറും വര്‍ദ്ധിക്കുന്ന ആവശ്യകതമൂലം സൂപ്പര്‍ബോളില്‍ പരസ്യം ചെയ്യാനുളള തുക കുത്തനെ ഉയര്‍ന്ന് 2013 ലെ നാല്‍പ്പത്തിയേഴാം സൂപ്പര്‍ ബോളില്‍ മുപ്പതു സെക്കന്‍ഡ് പരസ്യം ചെയ്യാനുളള ചെലവ് നാല് മില്യണ്‍ ഡോളറിനു (20 കോടി ഇന്ത്യന്‍ രൂപ) മുകളിലാണ്.

 

 



വര്‍ഷങ്ങളിലൂടെ സൂപ്പര്‍ ബോള്‍ പരസ്യങ്ങള്‍ ഒരു അനന്യസാംസ്‌കാരിക പ്രതിഭാസമായി രൂപപ്പെട്ടിട്ടുണ്ട്. പലരും പരസ്യം കാണാന്‍ മാത്രമാണ് സൂപ്പര്‍ ബോള്‍ മത്സരം കാണാറ്. ഇതിനോടൊക്കെയൊപ്പം ഏറ്റവും മികച്ച പ്രേക്ഷക പ്രതികരണം ഏതു പരസ്യത്തിനാണ് എന്നറിയാന്‍ യുസ്എ ടുഡേ ആന്‍് മീറ്റര്‍ പോലുളള ദേശീയ സര്‍വ്വേകളും ശ്രമിക്കുന്നു. ഇന്ത്യന്‍ വംശജന്‍ രാജ്‌സൂരി സംവിധാനം ചെയ്ത ഡോറിറ്റോസ് ചിപ്‌സിന്റെ പരസ്യം ഇത്തവണ ടിവിയില്‍ കണ്ടേക്കാം. റ്റൈം മെഷീന്‍ എന്നു പേരിട്ടിരിക്കുന്ന ഈ കൊമേഴ്‌സ്യല്‍ വഴി രാജ് സൂരിയും ഇന്ത്യയും ശ്രദ്ധിക്കപ്പെടുന്നുണ്ടോ എന്നറിയാന്‍ ഞായറാഴ്ചത്തെ സൂപ്പര്‍ ബോള്‍ മത്സരം കാണുക.
അടുത്ത മൂന്നു വര്‍ഷത്തെ സ്‌റ്റേഡിയങ്ങള്‍ ഇപ്പോഴേ നിശ്ചയിക്കപ്പെട്ടു കഴിഞ്ഞു. 2015 ല്‍ അരിസോണയിലെ ഗ്ലെന്‍ഡെയ്‌ലാണ് മത്സരം നടക്കുക. യൂണിവേഴിസിറ്റി ഓഫ് ഫിനിക്‌സ് സ്‌റ്റേഡിയത്തില്‍ ഇതിനായി ഒരുക്കങ്ങള്‍ തുടങ്ങിയിട്ട് മൂന്നു വര്‍ഷമായി. 2016 ല്‍ കാലിഫോര്‍ണിയായിലും 2017 ല്‍ ടെക്‌സാസിലും സൂപ്പര്‍ ബോള്‍ എന്‍എഫ്എല്‍ ചാമ്പ്യന്‍ ഷിപ്പ് നടക്കും. ഇതില്‍ അമ്പതാം എഡീഷന്‍ നടക്കുന്ന ലെവീസ് സ്‌റ്റേഡിയത്തില്‍ 2016 ഫെബ്രുവരി നടക്കാനിരിക്കുന്നത് ഗ്രാന്‍ഡ് ഷോയാണ്.

'തേങ്ങാപ്പന്തുകളി എന്നു കളിയാക്കി മാറി നില്‍ക്കാനാണ് ഒട്ടുമിക്ക മലയാളികള്‍ക്കും താത്പര്യമെങ്കിലും മുഖ്യധാര അമേരിക്കക്കാര്‍ക്കിടയിലെ ആവേശം കണ്ടും വന്‍കിട കമ്പനികളുടെ ബ്രാന്‍ഡ് ലോഞ്ചിങ്ങും ആസ്വദിക്കാനുമാണ് കുറേ മലയാളികളെങ്കിലും ഇതു കാണുന്നത്. എന്‍എഫ്എല്ലിന്റെ ചരിത്രത്തില്‍ ഏറ്റവും ചെലവേറിയ സ്‌റ്റേഡിയമാണ് ന്യുജഴ്‌സിയിലെ മെറ്റ് ലൈഫ് സ്‌റ്റേഡിയം. ഇതിനു ചെലവായത് 10 ബില്യണ്‍ യുഎസ് ഡോളറാണ്. സ്‌റ്റേഡിയത്തിന്റെ സ്വീറ്റ് റൂമിലിരുന്നു കളി തത്സമയം കാണാനുളള സൗകര്യമുണ്ട്. പക്ഷേ ബാങ്ക് അക്കൗണണ്ടില്‍ ഒരു മില്യണ്‍ ഡോളര്‍ കുറഞ്ഞത് വേണം.

 


ആവശ്യക്കാര്‍ കൂടിയാല്‍ തുകയും കൂടും. മൂവായിരത്തോളെ സെക്യൂരിറ്റി ഗാര്‍ഡുകളും എഴുനൂറോളം പൊലീസ് ഉദ്യോഗസ്ഥരുമാണ് ഡ്യൂട്ടിക്കുവേണ്ടി നിയോഗിക്കപ്പെട്ടിരിക്കുന്നത്. മഫ്തിയിലുളളവര്‍ വേറെ. ആദ്യ സൂപ്പര്‍ ബോള്‍ ചാമ്പ്യന്‍ഷിപ്പ്, സ്വന്തമാക്കാനുളള ശ്രമത്തിലാണ് സീഹോക്ക്‌സ്.

 


എട്ടു മില്യണ്‍ പൗണ്ട് ഗ്വാക്കമോളി സൂപ്പര്‍ ബോള്‍ സണ്ടേയില്‍ മത്സരസമയം മാത്രം ഭക്ഷണിക്കപ്പെടുമെന്നാണ് കരുതപ്പെടുന്നത്. ഇതിനോടൊപ്പം 14,500 ടണ്‍ ചിപ്‌സും ഉപയോഗിക്കുമത്രേ. സൂപ്പര്‍ ബോളിന്റെ ചരിത്രത്തില്‍ തണുപ്പു നിറഞ്ഞ കാലാവസ്ഥയില്‍ മത്സരം നടക്കുന്നതും ഇതാദ്യമാണ്. പക്ഷേ, ഈ കൊടുംതണുപ്പിനൊന്നും സൂപ്പര്‍ബോളിന്റെ ആവേശം തെല്ലും കുറയ്ക്കാന്‍ കഴിഞ്ഞിട്ടില്ല. കോടികളുടെ മണികിലുക്കം മുഴങ്ങുന്ന കായിക വേദി ഉണരാന്‍ ഇനി ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ, ന്യുയോര്‍ക്കും ന്യുജഴ്‌സിയും കാതോര്‍ത്തിരിക്കുന്നത് സൂപ്പര്‍ ബോളിന്റെ കിക്കോഫിനുവേണ്ടി മാത്രമാണ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.