You are Here : Home / Readers Choice

ആവിഷ്കാര സ്വാതന്ത്രത്തിൽ കാവി മുക്കുന്നവർ സംസ്കാരത്തിന്റെ ഭാഗമോ?!

Text Size  

ജയ്‌ പിള്ള

jayasankar@hotmail.ca

Story Dated: Monday, March 20, 2017 11:38 hrs UTC

ഹിന്ദു വർഗ്ഗീയ വാദികൾ കന്നഡ സാഹിത്യകാരൻ യോഗേഷ് മാഷിന്റെ മുഖത്ത് കരി ഓയിൽ ഒഴിച്ച് വീണ്ടും സാഹിത്യലോകത്തിനോട്,ആവിഷ്കാര സ്വാതന്ത്രത്തിനോട് അക്രമവും ഭീഷണിയും മുഴക്കി.അടിയന്തിരാവസ്ഥ കാലത്തോ,വിദേശ ഭരണത്തിൻ കീഴിലോ സംഭവിക്കാത്ത അവഗണനയും,ആക്രമണവും ആണ് കഴിഞ്ഞ കുറച്ചു കാലങ്ങൾ ആയി മാധ്യമ പ്രവർത്തകരോടും,സാഹിത്യകാരന്മാരോടും,വർഗ്ഗീയ വാദികൾ അഴിച്ചു വിട്ടിരിക്കുന്നത്.യോഗേഷിന്റെ പുതിയ നോവൽ ആയ "ദുണ്ണ്ടി" എന്ന നോവലിന്റെ പ്രകാശന വേളയിൽ ആണ് ഒരു സംഘം അക്രമികൾ അദ്ദേഹത്തെ കരിഓയിൽ ഒഴിച്ച് അപമാനിച്ചത്.ലങ്കേഷ് പത്രിക ആണ് ബുക്കിന്റെ പ്രകാശന കർമ്മം സംഘടിപ്പിച്ചിരുന്നത്.ഹിന്ദു ദൈവങ്ങളെ അപമാനിക്കുന്ന ഭാഗങ്ങൾ ഉണ്ട് എന്നതാണ് ആരോപണം.

 

 

തെന്നിന്ത്യൻ സാഹിത്യകാരന്മാരുടെ നേരെ നടക്കുന്ന ആക്രമണം ഒരു പരമ്പര പോലെ നീളുകയാണ്. അന്ധ വിശ്വാസങ്ങൾക്കും,വർഗ്ഗിയ വാദത്തിനും,ലളിത് പീഡനങ്ങൾക്കും എതിരെ എഴുതുന്നവരെയും,സമരം ചെയ്യുന്നവരെയും അടിച്ചമർത്തുന്ന രീതിയിൽ ആക്രമിക്കുന്നത് തുടരുന്നു.ഭീഷണിക്കു ഇരയായ പ്രമുഖരിൽ എഴുത്തുകാരനും കന്നഡ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലറും പണ്ഡിതനുമായ ഡോ.എം.എം കല്‍ബുര്‍ഗി,ഡോ. യു ആര്‍ ആനന്തമൂര്‍ത്തി,പെരുമാൾ മുരുകൻ,മലയാളത്തിന്റെ കമൽ സാർ,എം ടി വാസുദേവൻ നായർ ,മഹാരാഷ്ട്രയില്‍ അന്ധവിശ്വാസങ്ങള്‍ക്കെതിരായി പ്രവര്‍ത്തിച്ച നരേദ്ര ധബോല്‍ക്കറും കമ്യൂണിസ്റ്റ് നേതാവ് ഗോവിന്ദ് പന്‍സാര എന്നിങ്ങനെ പട്ടിക നീളുകയാണ്. 2015 ആഗസ്ത് 30നു കല്യാണ്‍ നഗറിലുള്ള വീട്ടില്‍ കയറി ഡോ.കുൽബർഗിയെ വെടിവച്ചു കൊല്ലുക ഉണ്ടായി. 2014ലെ തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മൊദി വിജയിക്കുകയാണെങ്കില്‍ രാജ്യം വിട്ടു പോകുമെന്ന് പറഞ്ഞ ഡോ. യു ആര്‍ ആനന്തമൂര്‍ത്തിയുടെ മരണം സംഘപരിവാര്‍ ലഡു വിതരണം ചെയ്തു ആഘോഷിച്ചു .

 

 

തമിഴ് സാഹിത്യ കാരൻ ആയ പെരുമാൾ മുരുകന്റെ അർദ്ധനാരീശ്വരൻ എന്ന രചനക്കെതിരെ ഭീഷണി ഉയർത്തിയ ഹിന്ദുത്വ വാദികൾക്കു നേരെ "പെരുമാൾ മുരുകൻ മരിച്ചു" എന്ന് സോഷ്യൽ മീഡിയയിൽ സ്വയം പ്രസ്താവിച്ചു എഴുത്തു നിറുത്തുക ഉണ്ടായി. കേരളത്തിലെ സ്ഥിതികൾ ഒട്ടും മറിച്ചല്ല.നോട്ടു നിരോധനത്തിന് എതിരെ സംസാരിച്ച എം ടി വാസുദേവൻ നായർക്ക് നേരെ പരസ്യ പ്രസ്താവനകളിലൂടെ ബി ജെ പി ആക്രോശം ഉയർത്തി.കമൽ സാറിന്റെ പ്രസ്താവനകളെ ശക്തമായി എതിർത്ത ഹിന്ദുത്വ വാദികൾ ആണ് ഇന്ന് നമുക്ക് ചുറ്റും ഉള്ളത്. ലോകത്തിന്റെ സാംസ്കാരിക വളർച്ചയിൽ,സാമൂഹിക പരിഷ്കരണത്തിൽ വ്യക്തമായ സ്ഥാനം വഹിക്കുന്നവർ ആണ് സാഹിത്യകാരന്മാരും,മാധ്യമ പ്രവർത്തകരും,കലാകാരന്മാരും.അവരുടെ ആവിഷ്കാര സ്വാതന്ത്രത്തിന്റെ കടയ്ക്കൽ കത്തി വെക്കുന്നവർ എങ്ങിനെ ആണ് ഇന്ത്യൻ സംസ്കാരത്തിന്റെ ഭാഗം ആകുക.ആവിഷ്കാര സ്വാതന്ത്രത്തെ എതിർക്കുന്ന വർഗ്ഗീയ വാദികൾക്ക് എങ്ങിനെ സിന്ധു നദീതടങ്ങളിൽ നിന്ന് ആരംഭിച്ചു എന്ന് ചരിത്രം പറയുന്ന "സിന്ധ്" സംസ്കാരത്തിൽ നിന്നും പരിണമിച്ചു ഉണ്ടായ "ഹിന്ദു" എന്ന മതത്തിന്റെ സാംസ്കാരിക പെരുമയിൽ പുളകം കൊള്ളാൻ കഴിയും.ഹിന്ദുമതവും ,ക്രിസ്തുമതവും,ഇസ്‌ലാം മതവും,സിഖും,പാഴ്സിയും,ജൈനനും എല്ലാം ജന നന്മ ഉദ്ദേശിച്ചു മാത്രം ഉണ്ടായ അഭിപ്രായം മാത്രമാണെന്ന തിരിച്ചറിവും, ഓരോ മതങ്ങൾ ഉൾക്കൊണ്ടിരിക്കുന്ന സാംസ്കാരിക പെരുമയും സ്വയം തിരിച്ചറിയുന്ന കാലത്തു മാത്രമേ ആവിഷ്കാര സ്വാതന്ത്രത്തിനു നേരെയുള്ള ഇത് പോലുള്ള ആക്രമണങ്ങൾക്കു തിരശ്ശീല വീഴുകയുള്ളു എന്ന് അടിവരയിടുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.