You are Here : Home / വെളളിത്തിര

ഒടുവിൽ മഞ്ജു പ്രതികരിച്ചു

Text Size  

Story Dated: Tuesday, December 18, 2018 04:45 hrs UTC

ഒടിയന്‍ വിവാദങ്ങളില്‍ ആദ്യമായി പ്രതികരിച്ച്‌ നടി മഞ്ജു വാര്യര്‍. സംവിധായകന്‍ ശ്രീകുമാര്‍ മേനോനും മോഹന്‍ലാല്‍ ആരാധകരും മഞ്ജുവിനെ പരസ്യമായി വിമര്‍ശിച്ചിട്ടും നടി മൗനം തുടരുകയായിരുന്നു. ഇപ്പോള്‍ ഒടിയന്‍ കുടുംബ പ്രേക്ഷകര്‍ ഏറ്റെടുത്ത സന്തോഷം പങ്കുവെച്ചിരിക്കുകയാണ് മഞ്ജു. 'ഒടിയനെക്കുറിച്ച്‌ കേള്‍ക്കുന്ന നല്ല വാക്കുകള്‍ക്കും അഭിപ്രായങ്ങള്‍ക്കും നന്ദി. ആദ്യദിവസങ്ങളില്‍ നിന്നു വ്യത്യസ്തമായി ഒടിയന്‍ കുടുംബപ്രേക്ഷകര്‍ ഏറ്റെടുത്തു കഴിഞ്ഞെന്നറിയുന്നതില്‍ ഒരുപാടു സന്തോഷം. കാര്‍മേഘങ്ങള്‍ തേങ്കുറിശ്ശിയുടെ മുകളില്‍ നിന്ന് ഒഴിഞ്ഞുപോയിരിക്കുന്നു. പ്രഭ എന്ന കഥാപാത്രത്തെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ പലയിടങ്ങളില്‍ നിന്നായി അറിഞ്ഞു. ഒരുപാടുപേര്‍ അഭിനന്ദിച്ചു. വിമര്‍ശനങ്ങളുമുണ്ട്. രണ്ടിനേയും ഒരുപോലെ സ്വീകരിക്കുന്നു. ഒടിയനെ കാണാന്‍ ദിവസം ചെല്ലുതോറും ആള്‍ത്തിരക്കേറുന്നു എന്നത് തന്നെയാണ് പ്രധാനം. ഈ നല്ലചിത്രം വിജയിപ്പിച്ച എല്ലാവര്‍ക്കും നന്ദി. ഇനിയും ഒടിയന്‍ കാണാത്തവര്‍ കാണണമെന്ന് അഭ്യര്‍ത്ഥിക്കുന്നു. വ്യാജ പ്രചരണങ്ങളെ അതിജീവിച്ച്‌ ഒടിയന്‍ മുന്നേറട്ടെ, അത് മലയാളത്തിന്റെ അഭിമാനമായി മാറട്ടെ' മഞ്ജു പറഞ്ഞു.

ആദ്യം ദിനം ഒടിയന്‍ നേരിട്ട വിമര്‍ശനങ്ങള്‍ക്ക് ഏറ്റവും കുറ്റപ്പെടുത്തലുകള്‍ കേട്ടത് മഞ്ജുവാണ്. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ വരെ ഇതിനൊക്കെ ഉത്തരവാദി മഞ്ജുവാണെന്ന് പരസ്യമായി ആരോപിക്കുന്ന സ്ഥിതിയുണ്ടായി. മഞ്ജുവിനെതിരായ ദേഷ്യമാണ് ഒടിയന്‍ നേരിടുന്നതെന്ന് ശ്രീകുമാര്‍ പറഞ്ഞു. എന്നിട്ടും മഞ്ജു പ്രതികരിക്കാതിരുന്നതോടെ മഞ്ജു ഇതിനൊക്കെ മറുപടി പറയണമെന്നും ശ്രീകുമാര്‍ പറഞ്ഞു.

'നടി മഞ്ജു വാരിയരെ താന്‍ സഹായിക്കാന്‍ തുടങ്ങിയപ്പോള്‍ മുതല്‍ ആരംഭിച്ച ആക്രമണത്തിന്റെ ഭാഗമാണ് 'ഒടിയന്‍' സിനിമയ്‌ക്കെതിരായുള്ള സൈബര്‍ ആക്രമണമെന്നും ഇതിനെതിരെ മഞ്ജു പ്രതികരിക്കണമെന്നും ശ്രീകുമാര്‍ മേനോന്‍ ആവശ്യപ്പെട്ടിരുന്നു. സിനിമാരംഗത്ത് ഞാന്‍ ആരുമല്ല. ആരുമായും ശത്രുതയില്ല, ആരുടെയും തിരക്കഥയും മോഷ്ടിച്ചില്ല. എന്നിട്ടും എനിക്കെതിരെ സിനിമയില്‍ നിന്നും വലിയ ശത്രുത ഉണ്ട്. സിനിമാരംഗത്ത് വരുന്നതിനുമുമ്ബാണ് ഈ ശത്രുത ഉണ്ടായത്. അതിന്റെ കാരണങ്ങള്‍ നിങ്ങള്‍ക്ക് അറിയാം. ആ കാരണങ്ങള്‍ കൊണ്ടാണ് വിവാദങ്ങളിലേയ്ക്കും വെറുപ്പുകളിലേയ്ക്കും ഞാന്‍ വലിച്ചിഴയ്ക്കപ്പെട്ടത്. അതിന്റെ കലാശക്കൊട്ടായിരിക്കാം ഇപ്പോള്‍ കണ്ടത്. ഏത് വിഷയത്തിലാണ് ആക്രമിക്കപ്പെട്ടതെന്ന് ഇതിനു മുമ്ബ് ഞാന്‍ പറഞ്ഞിട്ടുണ്ട്. അത് ആവര്‍ത്തിക്കേണ്ട ആവശ്യം എനിക്കില്ല,' ശ്രീകുമാര്‍ മേനോന്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

'മോഹന്‍ലാല്‍ എന്ന പേരില്‍ ചിത്രമെടുത്ത സാജിദ് യാഹിയയോ, മഞ്ജു വാരിയറെ നായികയാക്കി സംവിധാനം ചെയ്ത ഫാന്റം പ്രവീണോ ഇത്തരത്തില്‍ ആക്രമിക്കപ്പെടുന്നില്ല. അപ്പോള്‍ ഞാന്‍ പറഞ്ഞ കാര്യങ്ങള്‍ കുറച്ചുകൂടി സത്യസന്ധമാകുകയല്ലേ ചെയ്യുന്നത്. പണ്ട് കൂവിതോല്‍പിക്കാന്‍ തിയറ്ററുകളിലേയ്ക്ക് ആളെ വിടുകയാണ്. ഇന്ന് മൊബൈല്‍ മതി,' ശ്രീകുമാര്‍ മേനോന്‍ ആരോപിച്ചു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.