You are Here : Home / വെളളിത്തിര

പൊന്നോമനയെ നഷ്ടപ്പെട്ടതിന്റെ വേദനയില്‍ തേങ്ങി ബന്ധുക്കളും നാട്ടുകാരും

Text Size  

Story Dated: Tuesday, September 25, 2018 03:15 hrs UTC

16 വര്‍ഷത്തിനുശേഷം പിറന്ന പൊന്നോമനയെ നഷ്ടപ്പെട്ടതിന്റെ വേദനയില്‍ തേങ്ങി ബന്ധുക്കളും നാട്ടുകാരും. പ്രശസ്ത വയലിനിസ്റ്റും യുവ സംഗീത സംവിധായകനുമായ ബാലഭാസ്‌ക്കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പെട്ട് രണ്ടുവയസുകാരിയായ മകള്‍ തേജസ്വി മരിച്ചതിന്റെ ആഘാതത്തിലാണ് അദ്ദേഹത്തിന്റെ കുടുംബവും നാട്ടുകാരും. 

ചൊവ്വാഴ്ച പുലര്‍ച്ചെ നാലു മണിയോടെ പള്ളിപ്പുറം സി.ആര്‍. പി.എഫ് ക്യാമ്ബിനും കണിയാപുരത്തിനും ഇടയ്ക്ക് താമരക്കുളം അഗ്രോ സര്‍വീസ് സെന്ററിന് മുന്നിലായിരുന്നു അപകടം. തൃശൂരില്‍ ക്ഷേത്രദര്‍ശനത്തിനുശേഷം തിരുവനന്തപുരത്തെ തിരുമലയിലെ വീട്ടിലേക്ക് വരികയായിരുന്നു ഇവര്‍. അമിത വേഗതയാണ് അപകടകാരണമെന്നാണു പോലീസ് നിഗമനം. കുഞ്ഞിന്റെ നേര്‍ച്ചയുമായി ബന്ധപ്പെട്ടാണ് ഇവര്‍ ക്ഷേത്രദര്‍ശനം നടത്തിയതെന്നും റിപ്പോര്‍ട്ട് ഉണ്ട്.

ബാലഭാസ്‌കറിന്റെയും ലക്ഷ്മിയുടെയും വിവാഹം കഴിഞ്ഞ് പതിനാറു വര്‍ഷത്തെ കാത്തിരിപ്പിനൊടുവില്‍ കിട്ടിയ കണ്‍മണിയാണ് കാറപകടത്തില്‍ പൊലിഞ്ഞുപോയത്. 22ാം വയസില്‍ യൂണിവേഴ്‌സിറ്റി കോളജില്‍ എം.എ സംസ്‌കൃതം അവസാന വര്‍ഷ വിദ്യാര്‍ത്ഥിയായിരിക്കെയാണ് ബാലഭാസ്‌കര്‍ പ്രണയിനിയെ ഒപ്പം കൂട്ടിയത്. 

ഭാര്യ ലക്ഷ്മിയും അതേ കോളജില്‍ ഹിന്ദി എം.എ. വിദ്യാര്‍ത്ഥിനിയായിരുന്നു. വീട്ടുകാര്‍ എതിര്‍ത്തിട്ടും പ്രണയത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ ഇരുവരും തയാറാകാത്തതോടെ സന്തോഷകരമായ കുടുംബജീവിതത്തിലേക്ക് ഇരുവരും എത്തിച്ചേര്‍ന്നു.

ബാലഭാസ്‌കറിന്റെ സംഗീത ജീവിതത്തിനെ പ്രോത്സാഹിപ്പിച്ച്‌ വീട്ടമ്മയായി കൂടാനായിരുന്നു ലക്ഷ്മിയുടെ തീരുമാനം. നീണ്ട പതിനാറു വര്‍ഷത്തെ പ്രാര്‍ത്ഥനകള്‍ക്കും ചികിത്സയ്ക്കും ശേഷം 2016ലാണ് ഇരുവരുടേയും ഇടയിലേക്ക് കൂടുതല്‍ സന്തോഷങ്ങള്‍ പകരാന്‍ കുഞ്ഞു തേജസ്വി എത്തിയത്. ആ മാലാഖ കുഞ്ഞിനെയാണ് ഇരുവരും ലാളിച്ച്‌ കൊതിതീരുംമുമ്ബേ ഇപ്പോള്‍ വിധി തട്ടിയെടുത്തത്. 

സ്ഥിരം അപകടമേഖലയാണ് കണിയാപുരം പള്ളിപ്പുറം മേഖല. അവിടെയാണ് ബാലഭാസ്‌കറും കുടുംബവും അപകടത്തില്‍പെട്ടത്. ഇതിന് അരകിലോമീറ്ററോളം അടുത്താണ് മുമ്ബ് മുഖ്യമന്ത്രിയായിരുന്ന കെ. കരുണാകരനും അപകടത്തില്‍പെട്ടത്.

കാര്‍ വലതുവശത്ത് റോഡരികിലുള്ള മരത്തില്‍ ഇടിച്ചായിരുന്നു അപകടം. കൊല്ലം ഭാഗത്തുനിന്ന് വിമാനത്താവളത്തിലേക്ക് മുന്നില്‍പോയ മറ്റൊരു കാറിലുണ്ടായിരുന്നവര്‍ ശബ്ദം കേട്ട് തിരിച്ചെത്തി. ദേശീയപാതയുടെ വശത്താണെങ്കിലും വഴിവിളക്കുകളൊന്നുമില്ലാത്ത ഇരുളടഞ്ഞ സ്ഥലത്തായിരുന്നു അപകടം ഉണ്ടായത്.
 

കൊല്ലത്ത് നിന്നുള്ള കാറിന്റെ ഹെഡ് ലൈറ്റിന്റെ വെളിച്ചത്തില്‍ സമീപവാസികളും പിന്നാലെ വന്ന കെ.എസ്.ആര്‍.ടി.സി സൂപ്പര്‍ഫാസ്റ്റിന്റെ ഡ്രൈവറുമാണ് കാറിന്റെ ഡോര്‍ ഗ്ലാസുകള്‍ തകര്‍ത്ത് പരിക്കേറ്റവരെ പുറത്തെടുത്തത്. മൂക്കില്‍ നിന്ന് രക്തം വാര്‍ന്നുകൊണ്ടിരുന്ന തേജസ്വിയെ സംഭവമറിഞ്ഞെത്തിയ ഹൈവേ പോലീസിന്റെ ജീപ്പില്‍ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. 

ഇടിയില്‍ നെഞ്ചിലും മറ്റും ക്ഷതമേറ്റ ബാലഭാസ്‌കറെയും കാലിന് ഗുരുതരമായി പരിക്കേറ്റ ലക്ഷ്മിയെയും അര്‍ജുനെയും മൂന്ന് ആംബുലന്‍സുകളിലായി തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചു. തുടര്‍ന്ന് അനന്തപുരി ആശുപത്രിയിലേക്ക് റഫര്‍ ചെയ്ത ഇവര്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. അപകടത്തില്‍പെട്ട കാര്‍ മംഗലപുരം പോലീസ് സ്‌റ്റേഷനിലേക്ക് മാറ്റി.

പന്ത്രണ്ടാം വയസില്‍ വയലിന്‍ ഫ്യൂഷനൊരുക്കി സംഗീത രംഗത്ത് ശ്രദ്ധേയനായ ബാലഭാസ്‌കര്‍ ചന്ദ്രന്‍ ശാന്തകുമാരി ദമ്ബതികളുടെ മകനാണ്. മലയാള സിനിമയിലെ ഏറ്റവും പ്രായം കുറഞ്ഞ സംഗീത സംവിധായകനെന്ന റെക്കോഡും ബാലഭാസ്‌കറിന്റെ പേരിലാണ്. മലയാളത്തിനു പുറമേ ഹിന്ദി, തമിഴ്, തെലുങ്ക്, സംസ്‌കൃതം ഭാഷകളിലെ ആല്‍ബങ്ങളിലൂടെയും സിനിമകളിലൂടെയും പ്രശസ്തനാണ്.

മൂന്നു വയസ്സു മുതല്‍ വയലിനിസ്റ്റായ അമ്മാവന്‍ ബി. ശശി കുമാറിന്റെ ശിക്ഷണത്തില്‍ ചിട്ടയായി സംഗീതം അഭ്യസിച്ച ബാലഭാസ്‌കര്‍ പതിനേഴാം വയസ്സില്‍ മംഗല്യ പല്ലക്ക് എന്ന ചിത്രത്തിനാണു ആദ്യമായി സംഗീതം നല്‍കിയത്. കേരളത്തില്‍ ആദ്യമായി ഇലക്‌ട്രിക് വയലിന്‍ പരിചയപ്പെടുത്തിയതും ബാലഭാസ്‌കറാണ്. നിലവില്‍ 'ബാലലീല' എന്ന മ്യൂസിക് ബാന്റ് നടത്തുകയാണ് ബാലഭാസ്‌കര്‍.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.