You are Here : Home / വെളളിത്തിര

എന്നെ മികച്ച നടനാക്കിയ നിങ്ങളെ സമ്മതിക്കണം

Text Size  

Story Dated: Saturday, August 11, 2018 02:59 hrs UTC

സുരേന്ദ്രന്‍ എന്ന പേര് കേട്ടാല്‍ ആര്‍ക്കും മനസ്സിലായെന്ന് വരില്ല. എന്നാല്‍ ഇന്ദ്രന്‍സ് എന്ന ഒറ്റപ്പേരില്‍ നമുക്ക് ആളെ മനസ്സിലാകും. മലയാളിയുടെ മനസ്സില്‍ ചിരിപ്പൂരമൊരുക്കിയ ഈ നടനാണ് ഇത്തവണത്തെ ഏറ്റവും മികച്ച നടനുള്ള സംസ്ഥാന അവാര്‍ഡ് നേടിയിരിക്കുന്നത്. ''എന്നെ മികച്ച നടനാക്കിയ നിങ്ങളെ സമ്മതിക്കണം'' എന്നൊരൊറ്റ വാചകം കൊണ്ട് മലയാളി മനസ്സില്‍ ഈ നടനോടുള്ള ഇഷ്ടം കൂടിയിട്ടേയുള്ളൂ.

ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷത്തെ നെഞ്ചോട് ചേര്‍ത്ത് പിടിച്ചിരിക്കുകയാണ് ഈ കലാകാരന്‍. സംസ്ഥാന അവാര്‍ഡിന്റെ നിറവില്‍ ഇന്ദ്രന്‍സ് ഏഷ്യാനെറ്റ് ഓണ്‍ലൈന് അനുവദിച്ച അഭിമുഖം 

പ്രതീക്ഷിക്കാതെ കിട്ടിയ സംസ്ഥാന അവാര്‍ഡ്

അതെങ്ങനെ ലഭിച്ചു എന്നൊന്നും പറയാന്‍ എനിക്കറിയില്ല. അതങ്ങനെ സംഭവിച്ചതാണ്. വര്‍ഷങ്ങളായി ചെയ്തുവരുന്ന കഥാപാത്രങ്ങളില്‍ നിന്നും ഒരുപാട് വ്യത്യസ്തത അനുഭവപ്പെട്ട കഥാപാത്രമായിരുന്നു ആളൊരുക്കത്തിലെ പപ്പു പിഷാരടി. കുറെ സിനിമകളുടെ കൂട്ടത്തില്‍ എന്‍റെ സിനിമയും അതിലെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടു. അങ്ങനെയാണ് അവാര്‍ഡിലേക്കെത്തിയത്. അവാര്‍ഡിനെക്കുറിച്ച്‌ മുന്‍കൂട്ടി പറയാന്‍ കഴിയില്ലല്ലോ. അങ്ങനെ സംഭവിച്ചപ്പോള്‍ വല്ലാത്തൊരു സന്തോഷവും ആത്മവിശ്വാസവും ഒക്കെ തോന്നി. അഭിനയിക്കുന്ന സമയത്ത് അവാര്‍ഡിന്‍റെ പരിഗണനയില്‍ വരാന്‍ സാധ്യതയുള്ള സിനിമയാണെന്ന് തോന്നിയിരുന്നു. പക്ഷേ എന്‍റെ കഥാപാത്രത്തിന് അവാര്‍ഡ് കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. എന്‍റെ കഥാപാത്രത്തിന് മുകളില്‍‌ പെര്‍ഫോം ചെയ്ത എത്ര പേരുണ്ടാകുമെന്ന് അറിയില്ലല്ലോ.

എന്നെക്കുറിച്ച്‌ ലാല്‍ സാര്‍ പറഞ്ഞത്

സിനിമയില്‍ കാണുന്ന ആള് തന്നെയാണ് ലാല്‍സാര്‍. എപ്പോഴും ജനത്തിനൊപ്പം തന്നെയാണ് അദ്ദേഹം. എന്നോട് വളരെ അടുപ്പവും സ്നേഹവുമുള്ള ആളാണ്. എന്നെക്കുറിച്ച്‌ പറഞ്ഞത് അദ്ദേഹത്തിന്‍റെ മനസിന്‍റെ നന്മയും വലിപ്പവുമാണ്. ഈ വര്‍ഷത്തെ മികച്ച നടന്‍ ഞാനാണ്. അടുത്തവര്‍ഷം മറ്റൊരാളായിരിക്കും മികച്ച നടന്‍. ഒരു നടന്‍ എത്ര പരിശ്രമിച്ചിച്ചിട്ടും കാര്യമില്ല. ഒരു സിനിമയുടെ ആകെത്തുകയാണ് അംഗീകാരത്തിന് പരിഗണിക്കുന്നതിന്‍റെ മാനദണ്ഡം.

ജൂറിയുടെ മുന്നിലെത്തുന്നത് എല്ലാ അര്‍ത്ഥത്തിലും യോഗ്യതയുള്ള സിനിമകളാണ്. അങ്ങനെ എത്തിപ്പെടുന്ന കഥാപാത്രങ്ങളും സിനിമകളും എത്രയെണ്ണമുണ്ട്? എനിക്ക് കിട്ടിയ കഥാപാത്രം അംഗീകരിക്കപ്പെട്ടെങ്കില്‍ ആ സിനിമയുടെ പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവരുടെയും അധ്വാനത്തിന്‍റെ ഫലമാണ്.

അദ്ദേഹത്തിന് കിട്ടിയ കഥാപാത്രങ്ങള്‍ എനിക്ക് കിട്ടുമോ? അദ്ദേഹത്തിനൊപ്പം അഭിനയിക്കാന്‍ സാധിച്ചേക്കും. പക്ഷേ അതേപോലെ തെളിഞ്ഞു വരില്ലല്ലോ. ഞാന്‍ ചെയ്യുന്ന ചെറിയ കഥാപാത്രങ്ങള്‍ അദ്ദേഹത്തിനും കഴിഞ്ഞന്ന് വരില്ല. അതൊരു തിരിച്ചറിവാണ്. ഒരു കലാകാരനുണ്ടായിരിക്കേണ്ട ആ തിരിച്ചറിവിന്‍റെ വെളിച്ചത്തിലാണ് അദ്ദേഹം എന്നെക്കുറിച്ച്‌ പറഞ്ഞത്. അദ്ദേഹത്തിന്‍റെ മനസിന്‍റെ വലുപ്പമാണ് ആ വാക്കുകളിലുണ്ടായിരുന്നത്.

എന്നെ മികച്ച നടനാക്കിയ നിങ്ങളെ സമ്മതിക്കണം

അത് ഞാനെന്‍റെ പ്രേക്ഷകരോട് പറഞ്ഞതാണ്. എന്നെ കാണുന്ന, കേള്‍ക്കുന്ന ജനങ്ങളോട്. സിനിമ ആസ്വദിക്കുന്നവരോട് പറഞ്ഞതാണ്. അവരെന്നെ തിരസ്കരിച്ചിരുന്നെങ്കില്‍ എനിക്ക് വളരാന്‍ സാധിക്കുമായിരുന്നോ? കലാകാരന്മാരെ വളര്‍ത്തുന്നത് പ്രേക്ഷകരാണ്. എന്‍റെ ഒരു സിനിമ കണ്ട്, എന്നെ അവര്‍ കാണുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നത് കൊണ്ടാണ് എനിക്ക് അടുത്ത സിനിമ ലഭിക്കുന്നത്. എനിക്ക് സമൂഹത്തോട്, എന്‍റെ പ്രേക്ഷകരോട് ഉത്തരവാദിത്വമുണ്ട്. അവരോട് ഞാന്‍ നന്ദി പറ‍ഞ്ഞ വാക്കുകളാണത്. ഇത്രയും മഹാനായ നടന്‍മാര്‍ക്കൊപ്പം അവര്‍ എന്നെയും ചേര്‍ത്തു നിര്‍ത്തിയില്ലേ. അതൊരു മഹാമനസ്കതയാണ്.

ചിരിച്ച മുഖം കാണാനാണ് ഇഷ്ടം

ഡാകിനി എന്ന ചിത്രമാണ് ഇപ്പോള്‍ ചെയ്തുകൊണ്ടിരിക്കുന്നത്. നല്ല രസമുളള സിനിമയാണത്. ഒരുപാട് ചിത്രങ്ങളുണ്ട് ഇപ്പോള്‍. സായാഹ്നവാര്‍ത്തകള്‍, ആനക്കളളന്‍ തുടങ്ങിയ ചിത്രങ്ങള്‍ പൂര്‍ത്തിയാക്കാനുണ്ട്. മിക്കവയും ഹ്യൂമര്‍ ടച്ചുളള കഥാപാത്രങ്ങളാണ്.അങ്ങനെയുള്ള കഥാപാത്രങ്ങള്‍കിട്ടുമ്ബോള്‍ കൂടുതല്‍ സന്തോഷം തോന്നും. സെലക്ടീവ് ആയി അഭിനയിക്കാനൊന്നും എനിക്ക് പറ്റില്ല. അത് ഒരുപാട് സംവിധായകരുടെ സ്വാതന്ത്ര്യത്തെ ചോദ്യം ചെയ്യുന്നത് പോലെയായിപ്പോകും.

എനിക്ക് വരുന്ന കഥാപാത്രങ്ങളൊക്കെ സാധിക്കുന്ന വിധത്തില്‍ ഏറ്റവും മികച്ചതായി ചെയ്യും. ആളൊരുക്കത്തിലെ കഥാപാത്രം എല്ലാവിധ സുഖസൗകര്യങ്ങളോടും കൂടി ജീവിച്ചതിന് ശേഷം ദാരിദ്ര്യത്തിലേക്ക് പോകുന്ന വ്യക്തിയാണ്. എന്നാല്‍ കഷ്ടപ്പാട് മാത്രമുള്ള കഥാപാത്രങ്ങള്‍ വരുമ്ബോള്‍ സങ്കടം തോന്നും. ചിരിച്ച മുഖം കാണാനും ചിരിക്കാനും ചിരിപ്പിക്കാനുമൊക്കെയാണ് എനിക്ക് ഇഷ്ടം.

വിവാദങ്ങളെക്കുറിച്ച്‌

വിവാദങ്ങളൊക്കെ വിഷമിപ്പിക്കുന്നതാണ്. പുരസ്കാരദാനച്ചടങ്ങിനെക്കുറിച്ചുള്ള വിവാദങ്ങള്‍ സങ്കടപ്പെടുത്തിയിരുന്നു. എന്നാല്‍ അവസാന നിമിഷം എല്ലാം സന്തോഷത്തോടെ അവ‍സാനിച്ചപ്പോള്‍ എന്‍റെ ആധിയും മാറി. ചടങ്ങുകളൊക്കെ ഭംഗിയായി അവസാനിച്ചതിന്‍റെ സന്തോഷമുണ്ട്. ഫാന്‍സുകാരെപ്പറ്റി നടത്തിയ അഭിപ്രായം വാര്‍ത്തയായി വിവാദമായപ്പോള്‍ എനിക്ക് ഇതേ ആധി തോന്നിയിരുന്നു. ഫാന്‍സുകാരോടൊപ്പം വരുന്ന ഗുണ്ടകളെയാണ് ഞാനുദ്ദേശിച്ചത്. സിനിമയെ കൂവിത്തോല്‍പിക്കുന്നതും തിയേറ്ററുകള്‍ നശിപ്പിക്കുന്നതും യഥാര്‍ത്ഥ ഫാന്‍സുകാര്‍ക്ക് ദോഷമായിത്തീരും. ഞാനതാണ് ഉദ്ദേശിച്ചത്. പക്ഷേ വാര്‍‌ത്ത വന്നപ്പോള്‍ വിവാദവും ചര്‍ച്ചയുമായി.

ഓണവിശേഷങ്ങള്‍

ഇഷ്ടം പോലെ പടങ്ങളുണ്ട്. ചെയ്തുകൊണ്ടിരുന്ന വെയില്‍ മരങ്ങള്‍ എന്ന ചിത്രത്തിന്‍റെ ഷൂട്ടിംഗ് പൂര്‍ത്തിയായിട്ടില്ല. അതിന്‍റെ ബാക്കിഭാഗം ചിത്രീകരിക്കുന്നത് മണാലിയിലാണ്. അതിനിടയില്‍ ഒന്നോ രണ്ടോ ദിവസം വീട്ടിലെത്താന്‍ സാധിക്കുമായിരിക്കും. തിരുവോണത്തിന് എത്തുമോ എന്നകാര്യം തീര്‍ച്ചയില്ല.

പിന്നെ വലിയൊരു കുടുംബത്തോടൊപ്പമാണ് പോകുന്നത്. അവിടെ അവര്‍ക്കൊപ്പം ഓണം ആഘോഷിക്കും. ആഘോഷങ്ങളില്‍ മിക്കപ്പോഴും ഷൂട്ടിംഗ് സൈറ്റിലായിരിക്കും. വീട്ടുകാര്‍ക്ക് അത് ശീലമായി. അതുകൊണ്ട് പ്രശ്നമില്ല. എവിടെപ്പോയാലും കൂടെയുളളവര്‍ക്കൊപ്പം ആഘോഷിക്കും, അതാണ് പതിവ്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.