You are Here : Home / വെളളിത്തിര

ശ്രീരാമനെയും കൊന്നു

Text Size  

Story Dated: Sunday, May 27, 2018 08:02 hrs UTC

സോഷ്യല്‍ മീഡിയയില്‍ സിനിമാതാരങ്ങളുടെ മരണവാര്‍ത്ത പരക്കുന്നത് ഇപ്പോള്‍ സര്‍വ്വ സാധാരണമായിരിക്കുകയാണ്. ചിലരെങ്കിലും ഇത് വിശ്വസിച്ച്‌ ഷെയര്‍ ചെയ്യുകയും അനുശോചനവുമായി രംഗത്തെത്തുകയും ചെയ്യുന്നുമുണ്ട്. ഇത്തവണ ഇരയായത് നടനും എഴുത്തുകാരനുമായ വികെ. ശ്രീരാമനാണ്. വികെ. ശ്രീരാമന്‍ മരിച്ചുവെന്നുള്ള വാര്‍ത്തകള്‍ ഇന്നലെ രാവിലെ മുതല്‍ വാട്‌സ്‌ആപ്, ഫേസ്ബുക്ക് തുടങ്ങിയ സോഷ്യല്‍ മീഡിയയിലൂടെയാണ് പ്രചരിച്ചത്.

സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം കത്തിപ്പടരുമ്ബോള്‍ തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ മുഖ്യമന്ത്രിക്കൊപ്പം സാഹിത്യസാംസ്‌കാരിക സംഗമത്തില്‍ പങ്കെടുക്കുകയായിയിരുന്നു അദ്ദേഹം. വാര്‍ത്തയിലും വാര്‍ത്ത പ്രചരിപ്പിക്കുന്നതിലും ആളുകള്‍ വിഷമിക്കുമ്ബോള്‍ സ്വന്തം മരണവാര്‍ത്തയില്‍ അല്‍പ്പം കൗതുകവും കുറച്ച്‌ സന്തോഷവുമുണ്ടെന്നാണ് സോഷ്യല്‍ മീഡിയ കൊലപാതകത്തിന് ഇരയായ വികെ. ശ്രീരാമന്‍ പറയുന്നത്. വൈകുന്നേരം വേണ്ടപ്പെട്ടവരെയെല്ലാം വിളിച്ച്‌ താന്‍ മരിച്ചിട്ടില്ലെന്ന് അറിയിച്ചു.

അതേസമയം, ജനാധിപത്യത്തില്‍ വിശ്വസിക്കുന്നതിനാല്‍ താന്‍ മരിച്ചുവെന്ന ഭൂരിപക്ഷ വിവരം സ്വയം പരിശോധിച്ച്‌ വരികയാണെന്നും എല്ലാവരും പറയുന്ന സ്ഥിതിക്ക് വിവരം പൂര്‍ണമായും നിഷേധിക്കുന്നില്ലെന്നുമായിരുന്നു മരണവാര്‍ത്തയോടുള്ള അദ്ദേഹത്തിന്റെ പ്രതികരണം. മരിച്ചിട്ടില്ല എന്നൊന്നും പറയാന്‍ ഞാന്‍ തയ്യാറല്ല. ഞാനൊരു ജനാധിപത്യ വിശ്വാസിയാണ്. ജനങ്ങളുടെ ആഗ്രഹം, അഭിപ്രായം എന്നിവക്ക് മുന്‍ഗണന നല്‍കേണ്ടതുണ്ട്.

അവരുടെ വിശ്വാസങ്ങളെ ക്ഷതമേല്‍പ്പിക്കരുത്. ഞാന്‍ മരിച്ചു പോയെന്നുള്ള വിശ്വാസം അവര്‍ക്ക് ദൃഢമായി ഉണ്ടെങ്കില്‍ അത് അംഗീകരിക്കാന്‍ തയ്യാറാവണം എന്നാണെന്റെ പക്ഷം അദ്ദേഹം പറഞ്ഞു. താന്‍ ശ്രദ്ധേയനാണെന്നും തന്നെ മറ്റുള്ളവര്‍ ഓര്‍ക്കുന്നുണ്ടെന്നും അറിയാനുള്ള അവസരമാണിതെന്നായിരുന്നു അദ്ദേഹം പ്രതികരിച്ചത്. ഫേസ്ബുക്കിലൊന്നും ഇല്ലെങ്കിലും വാര്‍ത്തകളെല്ലാം താനും കേട്ടു.

ഇതെല്ലാം ആസ്വദിക്കുകയാണ്. അതേസമയം, തനിക്ക് ഇത്തരം വ്യാജ സന്ദേശങ്ങള്‍ പ്രചരിക്കുന്നതില്‍ മാനസിക പ്രശ്‌നങ്ങളില്ലെങ്കിലും ഇത്തരം പ്രവൃത്തികള്‍ മോശപ്പെട്ട സംസ്‌കാരമായി മാറും. അതില്‍ മാതൃകാപരമായ നടപടിയെടുക്കണം. മാമുക്കോയ, ജഗതി, സലീംകുമാര്‍ എന്നിവരെക്കുറിച്ചും മരണ വാര്‍ത്തകള്‍ ഉണ്ടായിരുന്നു. മുമ്ബും ചെറിയ തോതില്‍ത്തന്നെ കൊന്നിട്ടുണ്ട്. ഒന്നുരണ്ട് വട്ടം കൊലപാതകം നടന്നതാണ്. അതുകൊണ്ട് ഇനിയും മരിക്കാന്‍ തയാറാണെന്നും ശ്രീരാമന്‍ പറഞ്ഞു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.