അവിടെ ഇന്നത്തേക്കു പിരിഞ്ഞു;ഇവിടെ അനിശ്ചിതകാലത്തിനു താഴിട്ടു
വിലക്കയറ്റത്തെ ചൊല്ലി തുടര്‍ച്ചയായ മൂനാം ദിവസവും പാര്‍ലമെന്റ് സ്തംഭിച്ചു. പ്രതിപക്ഷ ബഹളം അനിയന്ത്രിതമായതിനെ തുടര്‍ന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളും ഇന്നത്തേക്ക് പിരിഞ്ഞു.ലോക്സഭയില്‍, സുഷമ സ്വരാജിന്റെയും മുലായം സിംഗ് യാദവിന്റെയും നേതൃത്വത്തില്‍ പ്രതിപക്ഷാംഗങ്ങള്‍ വിലക്കയറ്റ പ്രശ്നം ചട്ടം 184 പ്രകാരം വോട്ടെടുപ്പോടു കൂടിയ ചര്‍ച്ചയ്ക്ക് ഇടണമെന്ന് ആവശ്യപ്പെട്ട് ബഹളം വയ്ക്കുകയായിരുന്നു.



ലോക്സഭയില്‍ ചോദ്യോത്തര വേള തുടങ്ങി 15 മിനിറ്റ് ആയപ്പോഴേക്കും പ്രതിപക്ഷാംഗങ്ങള്‍ ബഹളം വച്ചുകൊണ്ട് സ്പീക്കറുടെ ഇരിപ്പിടത്തിന് അടുത്ത് എത്തിയിരുന്നു. തുടര്‍ന്ന്, സ്പീക്കര്‍ സഭ 12 മണിവരെ നിര്‍ത്തിവച്ചതായി പ്രഖ്യാപിച്ചു. വിലക്കയറ്റത്തിനെതിരെ ഇടതു കക്ഷികള്‍ പാര്‍ലമെന്റ് കവാടത്തില്‍ ധര്‍ണ നടത്തി. വിലക്കയറ്റത്തിനെതിരെ 10 കോടി ഒപ്പുകള്‍ ശേഖരിച്ച നിവേദനം ബിജെപി രാഷ്ട്രപതി പ്രതിഭ പാട്ടീലിന് സമര്‍പ്പിച്ചു.



അതേസമയം കേരളത്തിലും പ്രതിപക്ഷ ബഹളത്തിനിടെ നടപടികള്‍ പുര്‍ത്തിയാക്കി നിയമസഭ അനിശ
്ചിതകാലത്തേക്ക് പിരിഞ്ഞു. അട്ടപ്പാടി ഭൂമി കയ്യേറ്റ പ്രശ്നത്തില്‍ അടിയന്തിര പ്രമേയത്തിന് അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പ്രതിപക്ഷം സഭയില്‍ ബഹളം വയ്ക്കുന്നതിനിടെയാണ് സഭ പിരിഞ്ഞത്.ഭൂമി കയ്യേറ്റ പ്രശ്‌നത്തില്‍ പുതിയ അന്വേഷണ കമ്മീഷനെ നിയോഗിച്ച സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണനായിരുന്നു അടിയന്തര പ്രമേയത്തിന് നോട്ടീസ് നല്‍കിയത്. എന്നാല്‍ ഇത് നിഷേധിക്കപ്പെട്ടതിനെത്തുടര്‍ന്ന് പ്രതിപക്ഷം സഭയുടെ നടുക്കളത്തിലിറങ്ങുകയായിരുന്നു.



ജൂണ്‍ 28 മുതല്‍ ജൂലൈ 29 വരെ ഒരു മാസത്തോളം നീണ്ട നിയമസഭാ സമ്മേളനമാണ് ഇന്ന് അനിശ്ചിതമായി പിരിഞ്ഞത്.