അമിത് ഷായെ സിബിഐ അറസ്റ്റു ചെയ്തു
വ്യാജ ഏറ്റുമുട്ടല്‍ വധക്കേസില്‍ ഗുജറാത്ത് ആഭ്യന്തര സഹമന്ത്രി അമിത് ഷായെ സിബിഐ അറസ്റ്റു ചെയ്തു. ഗാന്ധിനഗറിലെ സിബിഐ ഓഫീസില്‍ ഷാ എത്തിയപ്പോഴായിരുന്നു അറസ്റ്റ്.ഷായെ പ്രത്യേക സിബിഐ കോടതിയിലേക്ക് കൊണ്ടു പോയിട്ടുണ്ട്.



അതേമയം ഒളിവിലായിരുന്ന അമിത് ഷാ നാടകീയമായി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രത്യക്ഷപ്പെട്ടു. സിബിഐ അദ്ദേഹത്തിന് വേണ്ടി ഗുജറാത്ത് ഒന്നാകെ അരിച്ചു പെറുക്കുന്നതിനിടെയാണ് അഹമ്മദാബാദിലെ ബി.ജെ.പി ആസ്ഥാനത്ത് ഷാ വാര്‍ത്താ സമ്മേളനം നടത്തിയത്.സൊറാബുദ്ദീന്‍ കേസില്‍ സിബിഐ തനിക്കെതിരെ കുറ്റപത്രത്തില്‍ ഉന്നയിച്ചിരിക്കുന്ന ആരോപണങ്ങളെല്ലാം അമിത് ഷാ നിഷേധിച്ചു. ഇത്തരം ഒരു കേസ് കെട്ടിച്ചമച്ചതാണെന്നും, രാഷ്ട്രീയപ്രേരിതമാണെന്നും അദ്ദേഹം ആരോപിച്ചു. കേസ് രാഷ്ട്രീയപരമായും നിയമപരമായും നേരിടും.

സി.ബി.ഐ തന്നെ ഒരു വിഡ്ഢിയുടെ വേഷം കെട്ടിക്കുകയാണ്. ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് പറഞ്ഞ് നോട്ടീസ് നല്‍കിയ തനിക്ക് അഭിഭാഷകരുമായി സംസാരിക്കുന്നതിന് പോലും സിബിഐ അനുമതി നല്‍കിയില്ല. കേസില്‍ തന്നെ കുടുക്കാനുള്ള ആസൂത്രിത ശ്രമമാണ് നടക്കുന്നത്. ഇതിനെതിരെ നിയമനടപടി സ്വീകരിക്കും-അമിത് ഷാ പറഞ്ഞു.



സൊറാബുദ്ദീന്‍ ഷെയ്കിനെ വ്യാജ ഏറ്റുമുട്ടലില്‍ വധിച്ചതുമായി ബന്ധപ്പെട്ട കേസില്‍ സിബിഐ പ്രതിചേര്‍ത്ത് കുറ്റപത്രം സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് അമിത് ഷാ ഒളിവില്‍പ്പോയത്.