You are Here : Home / അഭിമുഖം

പാലക്കാരി അച്ചായത്തിയുടെ ശീലങ്ങള്‍ക്കൊന്നും മാറ്റമില്ല.

Text Size  

Story Dated: Thursday, May 01, 2014 09:52 hrs UTC

മിയയോട് വീട്ടമ്മാര്‍ക്ക് അല്പം ഇഷ്ടം കൂടുതലാണ്. അല്‍ഫോണ്‍സാമ്മ സീരിയലിലൂടെ നേടിയെടുത്തതാണത്. സിനിമയിലെത്തിയപ്പോഴും മിയക്ക് നിരാശപ്പെടേണ്ടി വന്നില്ല. നിറഞ്ഞ സ്‌നേഹത്തോടെയാണ് പ്രേക്ഷകര്‍ മിയയെ സ്വീകരിച്ചത്. മലയാളത്തിനൊപ്പം മിയ തമിഴിലും സജീവമാകുകയാണ്. ജിമി ജോര്‍ജ്, മിയയായപ്പോഴും പാലക്കാരി അച്ചായത്തിയുടെ ശീലങ്ങള്‍ക്കൊന്നും മാറ്റമില്ല.

എങ്ങനെയാണ് മിയ അഭിനയരംഗത്തെത്തുന്നത്?
വളരെ അപ്രതീക്ഷിതമായിട്ടാണ്. ഞാന്‍ രണ്ടു മൂന്നു പരസ്യചിത്രങ്ങള്‍ ചെയ്തിരുന്നു. അത് കണ്ടിട്ടാണ്അല്‍ഫോണ്‍സാമ്മ സീരിയലില്‍ മാതാവിന്റെ വേഷം ചെയ്യാന്‍ വിളിക്കുന്നത്. സ്‌കൂളിലെ സിസ്റ്റര്‍മാര്‍ തന്ന പിന്തുണയാണ് അഭിനയിക്കാന്‍ പ്രേരണയായത്. അതിനുശേഷം കുഞ്ഞാലി മരയ്ക്കാര്‍ എന്ന സീരിയല്‍ ചെയ്തു. അതുവഴിയാണ് സിനിമയിലെത്തുന്നത്.

സിനിമയില്‍ വന്നതോടെ നിരവധി പ്രണയാഭ്യര്‍ഥനകള്‍ കിട്ടിയിട്ടുണ്ടാകുമല്ലോ? പ്രണയം ഉണ്ടോ?
ഇതുവരെ പ്രണയം തോന്നിയിട്ടില്ല ആരോടും. പഠിക്കുന്ന സമയം മുതല്‍ നിരവധി പ്രണയാഭ്യര്‍ത്ഥനകള്‍ വന്നിട്ടുണ്ട്. അതൊക്കെ അതിന്റെ വഴിക്കു വിടുകയാണ് പതിവ്. എനിക്ക് പ്രണയവിവാഹത്തേക്കാള്‍ അറേഞ്ച്ഡ് മാരേജിനോടാണ് താല്പര്യം. വീട്ടുകാരേ വേദനിപ്പിക്കുന്നതൊന്നും ചെയ്യാന്‍ എനിക്കാവില്ല.

മിയ തമിഴ് സിനിമയില്‍ അഭിനയിക്കുന്നുട്ടെന്ന് കേട്ടു?
അമരകാവ്യം എന്നാണ് ചിത്രത്തിന്റെ പേര്. നടന്‍ ആര്യയുടെ സഹോദരന്‍ സത്യയാണ് നായകന്‍. കാര്‍ത്തിക എന്ന പ്ലസ്ടു വിദ്യാര്‍ഥിനിയുടെ റോളാണെനിക്ക്. സ്‌ക്രിപ്റ്റ് മലയാളത്തില്‍ നേരത്തേ എഴുതി തന്നതുകൊണ്ട് ഡയലോഗ് പറയാനൊന്നും ബുദ്ധിമുട്ടുണ്ടായില്ല. ചെറുപ്പം മുതലേ ഞാന്‍ തമിഴ് സിനിമ കാണാറുണ്ടായിരുന്നു. അതുകൊണ്ട് തമിഴ് പറയുന്നത് കേട്ടാല്‍ മനസിലാകും.

കുടുംബത്തെക്കുറിച്ച്?
ഞാനും പപ്പയും മമ്മിയും ചേച്ചിയും ആണ് എന്റെ ലോകം. ചേച്ചി കല്യാണം കഴിഞ്ഞ് വിദേശത്താണ്. കുടുംബത്തിനൊപ്പം ചെലവഴിക്കാന്‍ കിട്ടുന്ന സമയമൊന്നും ഞാന്‍ കളയാറില്ല. ഞാനും ചേച്ചിയും ഒരുമിച്ചു കൂടിയാല്‍ പിന്നെ ഭയങ്കര ബഹളമാണ്. കളിയും ചിരിയും ഒക്കെയായി.

എട്ടേകാല്‍ സെക്കന്റിലെ അഭിനയം പുതുമനിറഞ്ഞതായിരുന്നല്ലോ?
ഷൂട്ടിംങ്ങ് പകുതി ആയപ്പോഴാണ് അറിയുന്നത് വെള്ളത്തിനടിയില്‍ വച്ച് ഒരു പാട്ട് സീന്‍ എടുക്കാനുണ്ടെന്ന്. എനിക്കാണെങ്കില്‍ നീന്തല്‍ അറിയില്ല. ആകെ എക്‌സൈറ്റഡായി. അങ്ങനെയാണ് നീന്തല്‍ പഠിച്ചത്. വെള്ളത്തിനടിയില്‍ നൃത്ത ചെയ്യുന്നതൊക്കെ വരെ എന്‍ജോയ് ചെയ്താണ് അഭിനയിച്ചത്.

ജോഷി ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞതിനെക്കുറിച്ച്?
സലാം കാശ്മീരില്‍ എന്ന ജോഷി സാര്‍ ചിത്രത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞു. അതില്‍ വലിയ സന്തോഷമുണ്ട്. യാതൊരു ടെന്‍ഷനുമില്ലാതെ അഭിനയിക്കണമെന്ന് സാര്‍ പറയും. അങ്ങനെ ഒരുപാട് കാര്യങ്ങള്‍ അദേഹത്തില്‍നിന്നു മനസിലാക്കാന്‍ കഴിഞ്ഞു. മമ്മൂക്കയ്ക്കും ദിലിപേട്ടനുമൊപ്പം സിനിമ ചെയ്യണമെന്ന് ഒരു ആഗ്രഹമുണ്ട്.

സോഷ്യല്‍ നെറ്റ്‌വര്‍ക്ക് സൈറ്റുകളില്‍ സജീവമാണെന്ന് തോന്നുന്നല്ലോ?
ഐ ലവ് സോഷ്യല്‍ നെറ്റ്‌വര്‍ക്ക്‌സ്
ഫെയ്‌സ് ബുക്ക് സ്ഥിരമായി നോക്കാറുണ്ട്. പ്രേക്ഷകരുടെ അഭിപ്രായങ്ങള്‍ പെട്ടെന്നറിയാന്‍ ഇതിലൂടെ സാധിക്കും. പുതിയ സിനിമയെക്കുറിച്ചുള്ള അഭിപ്രായങ്ങളൊക്കെ ഉടനടി അറിയാം. എന്നാല്‍ ഫെയ്‌സ്ബുക്ക് അഡിക്‌റ്റൊന്നുമല്ല. ഒരിക്കലെങ്കിലും കണ്ട് പരിചയമുള്ളവര്‍ മാത്രമേ ഫെയ്‌സ് ബുക്കില്‍ എന്റെ കൂട്ടുകാരായിട്ടുള്ളു. അല്ലാത്ത സൗഹൃദങ്ങളില്‍ താത്പര്യമില്ല.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.