ഇന്ത്യയില്‍ ഓരോ മുന്നണികളും മാറിമാറി ഭരണം കയ്യാളിയിട്ടുണ്ട്. പ്രത്യേകിച്ച് കേരളത്തില്‍ മാറിമാറി ഇടതുമുന്നണിയേയും വലതുമുന്നണിയേയും ജനം ഭരണമേല്‍പ്പിക്കുന്നു. പൊതുജനങ്ങള്‍ക്ക് മറ്റൊരു പോംവഴിയും ഇല്ലാത്തതുകൊണ്ടാണ് ഇപ്രകാരം മാറിമാറി വോട്ടു ചെയ്യുന്നത്. ജയിച്ചു ഭരണത്തിലേറുന്ന ഭരണകര്‍ത്താക്കളും മുന്നണികളും ഭരണത്തിലേറിയാല്‍ ഉടന്‍തന്നെ തങ്ങളെ ഭരണത്തിലേറ്റിയ യജമാനന്മാരായ പൊതുജനങ്ങളുടെ മേല്‍ കുതിരകേറ്റവും പീഡിപ്പിക്കലുമായി. ഈ ഭരണകര്‍ത്താക്കള്‍ കട്ടുമുടിച്ച് അവര്‍ക്കുവേണ്ടി മാത്രമായി ഭരണം നടത്തുന്നു.
തെരഞ്ഞെടുപ്പ് പ്രചാരണം നടക്കുന്ന ഈ അവസരത്തില്‍ ഇത്തരം രാഷ്ട്രീയ കോമരങ്ങളുടേയും ഹിപ്പോക്രാറ്റുകളുടേയും തൊട്ടുതലോടിയുള്ള മോഹനസുന്ദര വാഗ്ദാനങ്ങള്‍ കേള്‍ക്കുമ്പോള്‍ തോന്നുന്നത് `പാലം കടക്കുവോളം നാരായണ, പാലം കടന്നാല്‍ കൂരായണ' എന്ന ഒരു പഴഞ്ചൊല്ലാണ്. അത് ജനം മനസ്സിലാക്കി കഴിഞ്ഞതുകൊണ്ടാണ് തമ്മില്‍ ഭേദം തൊമ്മന് എന്ന രീതിയില്‍ ഓരോ പ്രാവശ്യവും ഇവരെക്കൊണ്ടാ കും ഉപദ്രവം അല്പം കുറവ,് എന്നു കരുതി വോട്ടു ചെയ്യുന്നത്. അല്ലാതെ ഇവരിപ്പോള്‍ ഭരണത്തിലേറി നാട്ടിലുടനീളം തേനും പാലും ഒഴുക്കും എന്നാര്‍ക്കും വിശ്വാസമില്ല. ഭരണത്തിലേറിയ തൊമ്മന് പാര്‍ട്ടിയുടെ ശല്യവും പീഡനവും കൂടി വരുമ്പോള്‍ പ്രതിപക്ഷത്തിരിക്കുന്ന അടുത്ത തൊമ്മനെ വല്ലതുമാകട്ടെ, കൊണ്ടുപോയി തിന്നട്ടെ എന്നു കരുതി അതൃപ്തരായ പാവം കഴുത വോട്ടറന്മാര് വോട്ടുചെയ്ത് ഭരണതോളിലേറ്റുന്നു. അങ്ങനെ ഈ രാഷ്ട്രീയ ഇടതു-വലതു തൊമ്മന്മാര് സമ്മതിദായകരുടെ തോളിലേറി മാറി കോണകമഴിച്ചു കാഷ്ഠിക്കുന്നു. ഇത്തരം കയ്പേറിയ അനുഭവങ്ങള്‍ ഉണ്ടായപ്പോഴാണ് ദല്‍ഹിയില്‍ ഒരു പുത്തന്‍ സൂര്യോദയം മാതിരി അരവിന്ദ് കേജരിവാളിന്റെ ആം ആദ്മി പാര്‍ട്ടി ഗാന്ധിത്തൊപ്പിയും കഴുത്തില്‍ ഉറുമാലുമിട്ട് മറ്റ് മുന്നണികള്‍ക്ക് ശരിക്കും ഒരു ആപ്പുമാതിരി അല്ലെങ്കില്‍ ഒരു മൂന്നാം തൊമ്മന് മാതിരി വടക്കുദിച്ചത്. അതിന്റെ അലയടികള്‍ പെട്ടെന്ന് ഒരു തീനാളം പോലെ പടര്‍ന്നു കയറി. അമേരിക്കയിലും ഓവര്‍സീസ് ആപ്പുകള്‍ വളരെ ചീപ്പായിട്ടു തന്നെ ഓവര്‍സീസ് കോണ്‍ഗ്രസില്‍ നിന്ന് കാലുമാറി ചവിട്ടി ദല്‍ഹിയിലെ ആപ്പുകളുടെ യൂണിഫോറം എയര്പാഴ്സലായി വരുത്തി ചിഹ്നമായ കുറ്റിച്ചൂലും കൈയിലേന്തി പതിവുപോലെ ഫോട്ടോക്കായി പോസ് ചെയ്ത് അമേരിക്കന്‍ പ്രസിദ്ധീകരണങ്ങളിലും സോഷ്യല്‍ മീഡിയകളിലും കേറ്റി വിട്ടു. കാലുമാറ്റക്കാര് അല്ലെങ്കില്‍, ഓന്തിന്‍െറ മാതിരി നിറം മാറൂന്ന കൗശലക്കാര്ക്കൊക്കെ ഉടന്‍ ഉത്തരമൂണ്ട്. `സംഗതി മനസിലാക്കി,ണ്ട മാറി', അത്രതന്നെണ്ട. ഈ കാലുമാറ്റമൂണ്ടല്ലൊ ഒരുതരം അവസരവാദ സ്വാര്ന്ഥതയാണ്. സത്യസന്ധവും ആത്മാര്‍ത്ഥവുമായ മാറ്റം മനസ്സിലാക്കാം.
ഈയുളളവന്റെ നാടന്‍ നിരീക്ഷണത്തിലും യു.എസ് നിരീക്ഷണത്തിലും നാട്ടിലെ ആപ്പു പ്രവര്‍ത്തകര്‍ക്ക് കുറച്ചു കൂടെ വിദ്യാഭ്യാസവും ആത്മാര്‍ത്ഥതയും സത്യസന്ധതയും തത്വദീക്ഷയും ഇതുവരെ കാണുന്നുണ്ട്. അതുകൊണ്ടായിരിക്കണമല്ലൊ ഒറ്റ വര്‍ഷം കൊണ്ട് അസൂയാര്‍ഹമായ ഈ മുന്നേറ്റം ഈ പാര്‍ട്ടിക്കുണ്ടായത്. ഈ ആപ്പ് തൊമ്മനെയും ഇന്നല്ലെങ്കില്‍ നാളെ ജനം അധികാരത്തിലേറ്റി എന്നു വരാം. ദല്‍ഹിയിലെ അവരുടെ ഹൃസ്വമായ ഭരണത്തേയും രാജിയേയും കരുതി അവരെ എഴുതിത്തള്ളേണ്ടതില്ല. അവിടേയും അവര്‍ക്കു തന്നെ ഭരിക്കാന്‍ ഭൂരിപക്ഷമില്ലായിരുന്നു. കോണ്‍ഗ്രസ് സാമാജികരുടെ കരുണയിലായിരുന്നു അവരുടെ ഭരണം. അഴിമതി വിരുദ്ധ ലോക്പാല്‍ ബില്‍ പാസ്സാക്കി എടുക്കാന്‍ ശ്രമിച്ചതോടെ, വമ്പന്മാരുടെ അഴിമതിക്കും കൊള്ളരുതായ്മകള്‍ക്കും എതിരെ ആപ്പ് അടിക്കാന്‍ ആരംഭിച്ചതോടെയാണ് ആം ആദ്മി പാര്‍ട്ടി കേജരിവാള്‍ സംഘത്തിന് രാജി വെയ്ക്കേണ്ടി വന്നത്. രാഷ്ട്രപിതാവായ ഗാന്ധിജിയേയും, ആ ദീവ്യാത്മാവിന്െറ അക്രമരാഹിത്യത്തേയും എല്ലാ പാര്‍ട്ടിക്കാരും നേതാക്കളും മറന്നെന്നു തോന്നുന്ന അവസരത്തില്‍ അദ്ദേഹത്തെ അമ്പരിപ്പിക്കുമാറ് ആം ആദ്മിയിലെ കേജരിവാശ് തുടര്‍ച്ചയായി കരിഓയില്‍ അഭിഷേകവും, കരണത്തടിയും, കയ്യേറ്റങ്ങളും എതിര് രാഷ്ട്രീയ ഗുണ്ടകളില്‍ നിന്നേറ്റ് വാങ്ങുന്നതും അവരോട് ക്ഷമിക്കുന്നതും വോട്ടറന്മാരെ പോസിറ്റീവായി സ്വാധീനിക്കുന്നുണ്ട് എന്നു പറയാതെ വയ്യ. പക്ഷെ ദിനവും തല്ലുകൊള്ളി കൂടിയായ ഒരു നേതാവിനെ തങ്ങള്‍ക്കു വേണോ എന്ന് വളരെ കുറച്ചു പേര് ചിന്തിച്ചു എന്നും വരാം.
എന്തായാലും 16-ാം ലോകസഭാ ഇലക്ഷനില്‍ ആം ആദ്മി പാര്‍ട്ടി ഒരു നിര്‍ണ്ണായക ഘടകമായിരിക്കും. മണ്ഡലങ്ങളിലെ ഇവരുടെ സ്വാധീനങ്ങള്‍ കൊണ്ട് വോട്ടുകള്‍ വിഭജിക്കപ്പെടും. പല വന്മരങ്ങളും വേരോടെ പിഴുതെറിയപ്പെടും. പല അത്ഭുതങ്ങളും സംഭവിക്കും. പല പ്രവചനങ്ങളും തെറ്റും. തെറ്റിക്കും. സ്വാധീനമുപയോഗിച്ചും. പണം കൊടുത്തും പ്രക്ഷേപണം നടത്തുന്ന പല അഭിപ്രായ വോട്ടെടുപ്പ് സ്ഥിതിവിവര കണക്കുകളും വെറും ജലരേഖകളായി മാറുമെന്ന് ഈ ലേഖകന്‍ തറപ്പിച്ച് പറയാന്‍ പറ്റും. 2009ലെ 15-ാം ലോകസഭാ തെരഞ്ഞെടുപ്പില്‍ ഫെയ്സ് ബുക്ക്, ട്വിറ്റര്‍ തുടങ്ങിയ സോഷ്യല്‍ മീഡിയകളുടെ സാന്നിദ്ധ്യമുണ്ടായിരുന്നില്ല. എന്നാല്‍ 2014ലെ 16-ാം ലോകസഭാ തെരഞ്ഞെടുപ്പില്‍ ഈ സോഷ്യല്‍ മീഡിയകളുടെ സജീവ സാന്നിദ്ധ്യമുണ്ട്. അങ്ങനെ എല്ലാം കൂട്ടിക്കിഴിക്കുമ്പോള്‍ പല രാഷ്ട്രീയ ഭീമന്മാരുടെയും സ്വപ്നങ്ങളും കോട്ടകൊത്തളങ്ങളും തകര്‍ന്നു നിലംപരിശാകും. അത് ഒരുപക്ഷെ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഒരു വെള്ളിനക്ഷത്രമോ രജതരേഖയോ ആകാം. അല്ലെങ്കിലും രാഷ്ട്രീയ ആസനങ്ങളില്‍ സ്ഥിരം ഗ്ലൂ പുരട്ടി ഒട്ടിപ്പിടിച്ചിരിക്കുന്ന, ജനത്തിന് ഒരു ഗുണവും ചെയ്യാത്ത ചില രാഷ്ട്രീയ ഭീമന് നേതാക്കളെ കൊണ്ട് എന്ത് പ്രയോജനം? അവര്‍ ആരൊക്കെയെന്ന് ജനങ്ങള്‍ തിരിച്ചറിയും എന്ന പ്രത്യാശയുണ്ട്. പാര്‍ട്ടി അഫിലിയേഷന് ഭേദമന്യെ അവരുടെയൊക്കെ പേരെഴുതി ഈ എളിയ ലേഖകന്റെ തൂലിക അശുദ്ധമാക്കുന്നില്ല.
ഇന്ത്യന്‍ ലോകസഭ ഇലക്ഷനിലെ പ്രത്യേകിച്ച് കേരളാ ലോകസഭാ മണ്ഡലങ്ങളിലെ വോട്ടറന്മാരുടെ ചിന്താധാരകള്‍ക്ക് കൂടുതല്‍ ഊന്നലും പരിഗണനയും നല്‍കാനാണ് കേരളത്തില്‍ വേരുകളുള്ള ഈ ലേഖകന്‍ ശ്രമിച്ചിട്ടുള്ളത്. എന്റെ നാട്ടുകാരും ബന്ധുക്കളും അധികവും ഇടുക്കി, എറണാകുളം എന്നീ രണ്ടു നിയോജകമണ്ഡലങ്ങളിലാണ് അധിവസിക്കുന്നത്. ഇടുക്കി, പത്തനംതിട്ട നിയോജക മണ്ഡലം നിലവില്‍ വന്നത് മൂവാറ്റുപുഴ നിയോജക മണ്ഡലത്തിലെ ഭൂരിഭാഗവും ഇടുക്കിയില്‍ ചേര്‍ത്തും മൂവാറ്റുപുഴ മണ്ഡലത്തിന്റെ ചെറിയ ഭാഗം പത്തനംതിട്ടയില്‍ ചേര്‍ത്തുമാണ്. അതോടെ മൂവാറ്റുപുഴ പാര്‍ലമെന്റ് മണ്ഡലം ഇല്ലാതായി. ഇപ്രാവശ്യം ഇലക്ഷനു മുമ്പും പിമ്പും വളരെയധികം ജനശ്രദ്ധ പിടിച്ചുപറ്റിയ മണ്ഡലങ്ങളാണ് ഇടുക്കിയും പത്തനംതിട്ടയും. മധ്യകേരളത്തിലെ ഈ ഇരുമണ്ഡലങ്ങളില്‍ നിന്നുമുള്ള പ്രവാസികളാണ് അമേരിക്കയിലും കാനഡയിലും അധികവും. കോട്ടയവും ഒട്ടും വിസ്മരിക്കുന്നില്ല. പത്തനംതിട്ട മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ആറന്മുള എയര്‍പോര്‍ട്ട് പാര്‍ട്ടികളുടെ കൂറുമാറ്റം പടലപിണക്കങ്ങള്‍ എന്നതിനെയൊക്കെ സ്വാധീനിച്ചായിരുന്നു. എന്നാല്‍ ഇടുക്കി മണ്ഡലത്തിലെ കോണ്‍ഗ്രസ് - കേരളാ കോണ്‍ഗ്രസ് സീറ്റുതര്‍ക്കം സിറ്റിംഗ് എം.പിയായ കോണ്‍ഗ്രസിലെ പി.ടി.തോമസ്, ഇടുക്കി രൂപതാ കത്തോലിക്കാ ബിഷപ് മാത്യു ആനികുഴിക്കാട്ടിലുമായ കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടും മലയോര വിഷയങ്ങളിലുള്ള അഭിപ്രായ വിയോജിപ്പും തന്മൂലമുണ്ടായ കൊമ്പുകോര്‍ക്കലും യുഡിഎഫ് കോട്ടയില്‍ വിള്ളലുണ്ടാക്കി. ഇവിടെയിപ്പോള്‍ ഇരുമുന്നണികളും വിജയം അവകാശപ്പെടുന്നു. രാഹുല്‍ ഗാന്ധിയുടെ പ്രത്യേക നിര്‍ദ്ദേശപ്രകാരം സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് പ്രസിഡന്റായ പൈങ്ങോട്ടൂര്‍ സ്വദേശി ഡീന്‍ കുര്യാക്കോസാണിവിടത്തെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. ഇടുക്കി ബിഷപ്പിന്റെയും ഹൈറേഞ്ച് സംരക്ഷണ സമതിയുടെയും പിന്തുണയോടെ മല്‍സരിക്കുന്ന കേരളാ കോണ്‍ഗ്രസ്, കോണ്‍ഗ്രസ് പാരമ്പര്യമുള്ള ജോയ്സ് ജോര്‍ജ്ജാണ് ഇടതുമുന്നണിയുടെ സ്വതന്ത്ര സ്ഥാനാര്‍ത്ഥി. ഇടുക്കി മെത്രാന്റെ നിലപാടൊ ഇടയലേഖനങ്ങളോ ഉദ്ദേശിക്കുന്ന അത്ര സ്വാധീനം വോട്ടറന്മാരുടെയിടയില് ചെലുത്തുകയില്ലെന്ന് കോണ്‍ഗ്രസുകാര്‍ സമാശ്വസിക്കുന്നു. പാണ്ടന്‍നായുടെ പല്ലിനു ശൗര്യം പണ്ടേപോലെ ഫലിക്കുന്നില്ല - ഫലിക്കുകയില്ല എന്നവര്‍ വളരെ രഹസ്യമായി പറയുന്നു. പണ്ടത്തെ കുഞ്ഞാടല്ല ഇപ്പോഴത്തെ കുഞ്ഞാടുകള്‍ എന്നാണിവര്‍ പറയുന്നത്.
ഞാന്‍ മൂവാറ്റുപുഴ കച്ചേരിതാഴത്ത് എറണാകുളത്തേക്കുളള എയര്‍കണ്ടീഷന്‍ ലൊ ഫ്ളോര്‍ ബസ് കാത്തു നില്‍ക്കുമ്പോഴാണ് കടവൂര്‍ ഹൈസ്ക്കൂളില്‍ എന്നോടൊപ്പം 1961, 1962, 1963, 1964 കാലഘട്ടത്തില്‍ പഠിച്ച വര്‍ക്കിച്ചനെ കണ്ടത്. മൂവാറ്റുപുഴ - കാളിയാര്‍ റൂട്ടില്‍ ഒരു ഓലമേഞ്ഞ ഹൈസ്ക്കൂളായിരുന്നു കടവൂര്‍ ഹൈസ്ക്കൂള്. വലിയ മഴയത്ത് ചോരുന്ന അവസരങ്ങളില്‍ കുടചൂടിയായിരുന്നു ഞങളുടെ പഠനം. വര്‍ക്കിച്ചനെ കണ്ടതോടെ എന്റെ യാത്രാപ്ലാനില്‍ ഒരല്പം വ്യതിയാനം വരുത്തേണ്ടി വന്നു. ഞങ്ങള്‍ ഒരു ടാക്സി പിടിച്ച് മൂവാറ്റുപുഴ-വാഴക്കുളം റോഡിലൂടെ നിര്‍മ്മലാ കോളേജും കഴിഞ്ഞ് ഒരു കള്ളുഷാപ്പിന്റെ മുമ്പിലാണെത്തിയത്. വര്‍ക്കിച്ചന്റെ സംസാരവും എടുപ്പും നടപ്പും എല്ലാം തനി നാടന്‍ തന്നെ. അതെല്ലാം കാണുമ്പോള്‍ നമ്മളും തനി നാടനായി മാറാതെ തരമില്ല. എനിക്കാണെങ്കില്‍ ഒരു മദ്യത്തോടും ഒട്ടും താത്പര്യമില്ല. പിന്നെ മായം ചേര്‍ക്കാത്ത തനി നാടന്‍ ഇളന്തെങ്ങിന് കള്ളോ പനങ്കള്ളോ നല്ല മധുരമുള്ളതു കിട്ടിയാല്‍ ഒരിത്തിരി മോന്താം. അത്ര തന്നെ. അന്ന് ഭാഗ്യത്തിന് മായം ചേര്‍ക്കാത്തതാണെന്ന് പറഞ്ഞ് കൊണ്ടുതന്ന മധുരമായ പനങ്കള്ളു കുടിച്ചു. തരക്കേടില്ലായിരുന്നു. പക്ഷെ സഹകുടിയന്മാരുടെ വെടിയും ബഡായി വാക്കുകളും വൃത്തിയില്ലായ്മയും കൈ നക്കലും കാര്‍ക്കിച്ചു തുപ്പലും ഏമ്പക്കവും ഓക്കാനവും എന്നെ അസ്വസ്ഥനാക്കി. പണ്ടത്തെ അത്ര ഇല്ലെങ്കിലും ചില സഹകുടിയന്മാരുടെ മുനവച്ച രാഷ്ട്രീയ ചിരിയുടെ മൊഴിമുത്തുകള്‍ പുറത്തുചാടാന്‍ തുടങ്ങി. `കേജരിവാളാണ്, ശരി വാള്.. അതു വച്ചവന് വെട്ടും. യു. ഡി. എഫിന്റെയും എല്‍. ഡി. എഫിന്റെയും ആസനത്തില്‍ ആം ആദ്മി ഇപ്രാവശ്യം ആപ്പടിക്കും നോക്കിക്കോ'.
നമ്മുടെ മൂവാറ്റുപുഴ വാരപെട്ടികാരി അനിതാ പ്രതാപുണ്ടല്ലോ അവളു സിലോണിലെ പുലിമടേക്കേറി ന്യൂസ് പറഞ്ഞവളാ. അവള് എറണാകുളത്ത് ഇടതിനേം വലതിനേം വെള്ളം കുടിപ്പിക്കും കണ്ടോ. അവളു ചൂലെടുക്കും. അതു വേറെ കാര്യം. ബി.ജെ.പി. മോഡിയുടെ `ചായ് പിയൊ' രാഷ്ട്രീയ സംവാദങ്ങള്‍ക്ക് കിടപിടിക്കുന്നതായിരുന്നു ഈ കള്ളുഷാപ്പിലെ കള്ള് `പിയൊ' സംവാദം. എന്റെ സുഹൃത്തായ വര്‍ക്കിച്ചനും രണ്ടു കുപ്പി മുത്തകള്ള് അകത്താക്കിയപ്പോള്‍ ഏതാണ്ട്് ബാറായി ഷാപ്പില്‍നിന്ന് വെളിയിലേക്കു കൈകോര്‍ത്തുപിടിച്ച് ഞാനും വര്‍ക്കിച്ചനും എം.സി. റോഡരുകില്‍ പാര്‍ക്കു ചെയ്തിരുന്ന ടാക്സി കാറിലേക്ക് കയറുന്നതിനിടയിലാണ് വര്ക്കിച്ചന് മൂത്രമൊഴിക്കാന്‍ ആഗ്രഹം തോന്നിയത്. വൈകുന്നേരം ഇരുട്ടായി തുടങ്ങിയതിനാല്‍ എം.സി. റോഡരികിലെ കലുങ്കില്‍ ഭിത്തി നോക്കി മൂത്രമൊഴിക്കാനായി എന്നേയും ക്ഷണിച്ചു. കലുങ്കിന്റെ ഒരു ഭാഗത്ത് കൈപ്പത്തി പടവും കോണ്‍ഗ്രസിന്റെ ഡീന്‍ കുര്യാക്കോസിന് വോട്ടു ചെയ്യാനുള്ള ആഹ്വാനവും അതിന്റെ അടുത്തു തന്നെ അരിവാളും ചുറ്റികയും കമ്യൂണിസ്റ്റ് സ്വതന്ത്രനായ ജോയ്സ് ജോര്‍ജിന് വോട്ടു ചെയ്യാനുള്ള ആഹ്വാനവുമായി ചുവരെഴുത്തുകള്‍. ഇരുമുന്നണികള്‍ക്കും മാറിമാറി വോട്ടു ചെയ്ത് മടുത്ത വര്ക്കിച്ചന് എന്ന സമ്മതിദായകന്റെ രാഷ്ട്രീയ പ്രതിബദ്ധതയും പ്രതിഷേധവും ഏതാനും തെറിയുടെ രൂപത്തില്‍ തലപൊക്കി. രണ്ടു മുന്നണിക്കെതിരെയും രണ്ടു തുപ്പ് നടത്തി. വര്ക്കിച്ചന് തുണി ചെരിച്ച് കേറ്റി നാടന്‍ സ്റ്റൈലില്‍ കലാപരമായി യുഡിഎഫിന്റെ ചുവരെഴുത്തിനെ ലക്ഷ്യമാക്കി മൂത്രമൊഴിച്ച് പ്രതിഷേധം പ്രകടിപ്പിച്ചു. ഞാന്‍ മൂത്രമൊഴിക്കുന്നില്ലെന്നു മനസ്സിലാക്കിയ വര്ക്കിച്ചന് പകുതി മൂത്രം മാറി നിന്ന് നല്ല വിപ്ലവശൈലിയില്‍ തന്നെ എല്‍ഡിഎഫിന്റെ ചുവരെഴുത്തിലേക്കും പ്രതിഷേധ സൂചകമായി മൂത്രം ചീറ്റിച്ചുവിട്ടു സായൂജ്യമടഞ്ഞു. ബിജെപിയുടെ മോഡി വാപൊളിച്ചു നില്ക്കുന്ന വാള്‍പോസ്റ്റര്‍ അവിടെങ്ങും കാണാത്തതിനാല്‍ വര്ക്കിച്ചന്െറ മൂത്രജല പീരങ്കി വെടിയില്നിന്നു രക്ഷപെട്ടു. എല്ലാ പാര്‍ട്ടീം കൊള്ളാം. എല്ലാം ഒരേ നാണയത്തിന്റെ രണ്ടു വശങ്ങള് മാത്രം. എവന്മാരുടെ ഒക്കെ ഒത്തുകളി. നമ്മളെല്ലാം വെറും മണ്ടന്മാര്. എല്ലാ മുന്നണി കക്ഷികളോടും ഇതാ സ്വതന്ത്രവോട്ടറുടെ നിലപാട്.
(തുടരും)
Comments