ഒരു ദുഃഖവെള്ളിയാഴ്ചയും കൂടി വരുന്നു, ദുഃഖ വെള്ളിയാഴ്ചയെയും ഈസ്റ്ററിനെയും ഒക്കെപ്പറ്റി ഞാന്‍ എഴുതിയാല്‍ അത് ശരിയാകുമോ എന്നെനിക്കറിയില്ല, കാരണം ഞാനൊരു വേദശാസ്ത്ര പന്ധിതനോ എഴുത്തുകാരനോ ഒന്നും അല്ല. എങ്കിലും എന്റെ മനസ്സില്‍ ഈ ദിവസങ്ങളെപ്പറ്റിയുള്ള ചിന്തകള്‍ മാത്രം പങ്കുവയ്ക്കാം എന്ന് കരുതുന്നു.
എല്ലാ വര്‍ഷവും പതിവുള്ളതാണ് പെസഹാ പെരുന്നാളിന് മുന്‍പുള്ള കുന്പസാരം. മോന് 12 വയസ്സ്, അവനും കുന്പസ്സാരിക്കാന് പോകുന്നു, പല തിരക്കുമായി ഞാനും, മോന് പോകുന്നതിന് മുന്‍പ് എന്തൊക്കെയോ ഒരു ബുക്കില്‍ എഴുതുന്നത് കണ്ടു, അവസാനം ആ പേജു കീറി മടക്കി പോക്കറ്റില്‍ ഇട്ടു. ഞാന്‍ ഓര്‍ത്തു തിരിച്ചു വരുന്ന വഴി അവന് കടയില്‍ നിന്ന് വാങ്ങാനുള്ള എന്തെങ്കിലും സാധനങ്ങളുടെ ലിസ്റ്റ് ആയിരിക്കുമാന്ന്. പള്ളിയില്‍ ചെന്നപ്പോള്‍ എല്ലാവരും കുംബസാരത്തിന് അവസരം നോക്കി ഇരിക്കുന്നു. അവനും, അടുത്ത് വന്നിരുന്നു, അപ്പോള്‍ കൈയ്യില്‍ ആ പേപ്പര്‍ കഷണവും കണ്ടു. ഞാനവനോട് ചോദിച്ചു, എന്നതാ ആ പേപ്പറിലെന്ന് . അപ്പോള്‍ അവന് പറഞ്ഞു, അവന് അച്ചനോട് എന്തെങ്കിലും പറയാന്‍ മറന്നുപോകാതിരിക്കാന്‍ ഓര്‍ത്ത പാപങ്ങളുടെ ലിസ്റ്റ് എഴുതി വച്ചിരിക്കുകയാണെന്ന്. എന്റെ ഉള്ളൊന്നു കാളി, ഈ കൊച്ചു പയ്യന് ഒരു പേജില്‍ എഴുതാനുള്ള പാപം കണ്ടുപിടിക്കാന്‍ സമയം കിട്ടി പക്ഷെ ഞാനോ, വെറും കൈയ്യോടെ പോവുക? ശരിക്കും എന്നോട് ലജ്ജയും മോനോട് അഭിമാനവും തോന്നി. ഇനി അവനെക്കണ്ടുപഠിക്കാം. അച്ചന്റെ അടുത്ത് കുന്പിട്ട്ട് ഏകദേശം 25 മിനിറ്റോളം അവന് ചിലവഴിച്ചപ്പോള്‍ ഞാന്‍ ശരിക്കും അവന്റെ മുന്നില്‍ ഒന്നുമല്ലാതെ പോയി. അവന്റെ പ്രായത്തില്‍ ഉള്ളവര്‍ കുംബസാരിക്കണം എന്ന് സഭ പറയുന്നില്ല, പക്ഷെ അതൊരു ന്യായമാക്കാതെ അവന് എടുത്ത തീരുമാനം എന്നെ വളരെ ചിന്തിപ്പിച്ചു.
ഇന്നലെ പെസഹാ കുര്‍ബാനക്ക് ഞങ്ങള്‍ പള്ളിയില്‍ ആദ്യം എത്തി, പള്ളിയുടെ ഗേറ്റ് തുറന്നിട്ടില്ലായിരുന്നു, വഴിയുടെ സൈഡില്‍ വണ്ടി നിര്‍ത്തി ഞാന്‍ ഇറങ്ങാന്‍ പോകുന്പോള്‍ എതിര് വശത്തെ വീട്ടില്‍ നിന്ന് ഒരു പ്രായമായ അപ്പച്ചന് തന്റെ പിക്കപ്പ് ട്രക്ക് പുറകോട്ട് എടുക്കുന്നു. നേരെ കൊണ്ടുവന്നു എന്റെ കാറിന്റെ സൈഡില്‍ ഇടിച്ചു നിര്‍ത്തി, മോന് പുറകില്‍ ഇരിക്കുകയായിരുന്നു, തീര്‍ച്ചയായും ഞാന്‍ വെപ്രാളത്തിലായി, അയാള്‍ ഉടനെ കാര്‍ മുന്നോട്ടെടുത്തു തന്റെ കാര്‍ പോര്‍ച്ചില്‍ ഇട്ടിട്ട് വീട്ടിലേക്ക് കയറിപ്പോയി. ഞാന്‍ വെളിയിലിറങ്ങി നോക്കി, സൈഡ് ഡോര്‍ ജാമായി പോയി, അയാള്‍ക്ക് എങ്ങനെ മിണ്ടാതെ പോകാന്‍ സാധിക്കുന്നു?
ഏക്സ്ക്യൂസ് മി... ഞാന്‍ അയാളെ വിളിച്ചു
ഇതിനിടെ മോന് ഇറങ്ങിവന്നു, `അപ്പ, നമ്മള് സേഫ് ആണല്ലോ, കാറല്ലേ പോയുള്ളൂ, അബദ്ധം ആര്‍ക്കും സംഭവിക്കാം, അയാള്‍ അറിഞ്ഞോണ്ട് ഇടിപ്പിച്ചതല്ലല്ലോ`. ഞാന്‍ അവനെ കേട്ടിരുന്നു, ഇതിനിടയില്‍ അയാളുടെ മകള്‍ ഇറങ്ങിവന്നു ക്ഷമയും പറഞ്ഞു, അതോടൊപ്പം അവരുടെ വണ്ടിയുടെ ഇന്‍ഷുറന്‍സ് പേപ്പറും, കൂടെ അപ്പന്റെ െ്രെഡവിംഗ് ലൈസന്‍സും. മകന്റെ ഇടപെടലും അവിടെ ഒരു മകളുടെ ഇടപെടലും കാരണം, ഒരു വഴക്ക് ഒഴിവായി, അതോടൊപ്പം അവരുമായി ഉണ്ടായിരുന്ന തെറ്റിദ്ധാരണയും മാറി. അപ്പോള്‍ ഓര്‍ത്തു `സോദരനെ ദ്വേഷിക്കുന്നോന്, ഇത് ഭക്ഷിപ്പാന്‍ പാടില്ല ` എന്ന പാട്ട് എത്ര അര്‍ത്ഥവര്‍ത്തായി ഇവിടെയെന്ന്. മോന്റെ തക്ക സമയത്തെ ഇടപെടല്‍ ഉണ്ടായിരുന്നില്ലെങ്കില്‍, ഇങ്ങനെയൊന്നും ആകുമായിരുന്നില്ല കഥയുടെ അന്ത്യം.
ഇന്ന് സ്വാമി നിര്‍മലാനന്ദഗിരിയുടെ ഉപവാസത്തെപ്പറ്റിയുള്ള ഒരു വിശദീകരണം കേള്‍ക്കുവാന്‍ ഇടയായി `ഉപ വാസം' എന്നതിന്റെ ഒരു പര്യായം `അടുത്തിരിക്കുക' എന്നതാണ്, അതായത് ദൈവത്തിന്റെ അടുത്തിരിക്കുന്പോള്‍, ആ അവസ്ഥയില്‍ ആണ് ഒരു ഉപവാസി ഇരിക്കേണ്ടിയത്. സുനിയാനി ക്രിസ്ത്യാനികളുടെ വലിയ നോമ്പിലെ പ്രഭാത നമസ്കാരത്തില്‍ ` നോംബ് നോല്‍ക്കുന്നവര്‍ സദാ നേരവും സ്വര്‍ഗ്ഗത്തിലാകുന്നു' , `സ്നേഹം കൂടാതെ ഒരുവന് നോന്പ് നോല്‍ക്കുന്നുവെങ്കില്‍ അവന്റെ വൃതത്തിനു യാതൊരു വിശേഷതയും ഇല്ല' എന്നാണ് പറഞ്ഞിരിക്കുന്നത്. പലപ്പോഴും വൃതാനുഷ്ടാനികള് ഇതൊക്കെ പാലിക്കുന്നുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ദൈവത്തോടുള്ള സ്നേഹം, അവന്റെ സൃഷ്ടികളോട് നാം കട്ടുന്പോളാണ് ദൈവവുമായി നമുക്ക് ആശയ വിനിമയം നടത്താന്‍ സാധിക്കുന്നത്'
ലോക രക്ഷകനായ ദൈവപുത്രന് എന്ന് ക്രിസ്തീയ സമൂഹം വിശ്വസിക്കുന്ന യേശുക്രിസ്തുവിന് രാജകീയ വരവേല്‍പ്പ് നല്കിയ ജനമാണ് അവനെ ക്രൂശിക്കുക , ക്രൂശിക്കുക എന്നാര്ത്തത്. മരിച്ചു നാല് ദിവസം കഴിഞ്ഞ്, ചീയാന്‍ തുടങ്ങിയ ലാസറിനെ കല്ലറയില്‍ നിന്ന് ഇറക്കിയപ്പോള്‍, തീര്‍ച്ചയായും യേശു ചില്ലറക്കാരനല്ലെന്നു ജനം തിരിച്ചറിഞ്ഞു. ആ യേശുവിനെ എതിരേറ്റത്, തങ്ങള്‍ക്കു പ്രയോജനപ്പെടുത്താവുന്ന ഒരു നായകനായിട്ടാണ് പലരും കരുതിയത്. പക്ഷെ യെരുശലേം ദേവാലയത്തില്‍ കയറിയ യേശു, അവിടെ ബിസിനസ് നടത്തിയിരുന്ന പലരെയും അടിച്ചോടിച്ചപ്പോള്‍ കഥയുടെ ഗതി മാറി. യേശു പിന്നെ അവരുടെ കണ്ണിലെ കരടായി. ഇന്നും ലോകത്ത് നടക്കുന്നത് ഇത് തന്നെയല്ലേ? ബിസിനസ് മേലാളന്മാരെ തൊട്ടാല്‍ കളി മാറും. ലോകത്തിന്റെ എല്ലാ ഭാഗത്തും, പ്രത്യേകിച്ച് ഇന്ത്യയില്‍ നാമിതിന് സാക്ഷിയുമായി.
മത്തായി 25
31. മനുഷ്യപുത്രന് തന്റെ തേജസ്സോടെ സകലവിശുദ്ധദൂതന്മാരുമായി വരുമ്പോള്‍ അവന് തന്റെ തേജസ്സിന്റെ സിംഹാസനത്തില്‍ ഇരിക്കും.
32. സകല ജാതികളെയും അവന്റെ മുമ്പില്‍ കൂട്ടും; അവന് അവരെ ഇടയന് ചെമ്മരിയാടുകളെയും കോലാടുകളെയും തമ്മില്‍ വേര്‍തിരിക്കുന്നതുപോലെ വേര്‍തിരിച്ചു,
33. ചെമ്മരിയാടുകളെ തന്റെ വലത്തും കോലാടുകളെ ഇടത്തും നിറുത്തും.
34. രാജാവു തന്റെ വലത്തുള്ളവരോടു അരുളിച്ചെയ്യും: എന്റെ പിതാവിനാല്‍ അനുഗ്രഹിക്കപ്പെട്ടവരേ, വരുവിന്‍; ലോകസ്ഥാപനംമുതല്‍ നിങ്ങള്‍ക്കായി ഒരുക്കിയിരിക്കുന്ന രാജ്യം അവകാശമാക്കിക്കൊള്‍വിന്‍.
35. എനിക്കു വിശന്നു, നിങ്ങള്‍ ഭക്ഷിപ്പാന്‍ തന്നു, ദാഹിച്ചു നിങ്ങള്‍ കുടിപ്പാന്‍ തന്നു; ഞാന്‍ അതിഥിയായിരുന്നു, നിങ്ങള്‍ എന്നെ ചേര്‍ത്തുകൊണ്ടു;
36. നഗ്നനായിരുന്നു, നിങ്ങള്‍ എന്നെ ഉടുപ്പിച്ചു; രോഗിയായിരുന്നു, നിങ്ങള്‍ എന്നെ കാണ്മാന് വന്നു; തടവില്‍ ആയിരുന്നു, നിങ്ങള്‍ എന്റെ അടുക്കല്‍ വന്നു.
37. അതിന്നു നീതിമാന്മാര് അവനോടു: കര്‍ത്താവേ, ഞങ്ങള്‍ എപ്പോള്‍ നിന്നെ വിശന്നു കണ്ടിട്ടു ഭക്ഷിപ്പാന്‍ തരികയോ ദാഹിച്ചു കണ്ടിട്ടു കുടിപ്പാന്‍ തരികയോ ചെയ്തു?
38. ഞങ്ങള്‍ എപ്പോള്‍ നിന്നെ അതിഥിയായി കണ്ടിട്ടു ചേര്‍ത്തുകൊള്‍കയോ നഗ്നനായി കണ്ടിട്ടു ഉടപ്പിക്കയോ ചെയ്തു?
39. നിന്നെ രോഗിയായിട്ടോ തടവിലോ എപ്പോള്‍ കണ്ടിട്ടു ഞങ്ങള്‍ നിന്റെ അടുക്കല്‍ വന്നു എന്നു ഉത്തരം പറയും.
40. രാജാവു അവരോടു: എന്റെ ഈ ഏറ്റവും ചെറിയ സഹോദരന്മാരില് ഒരുത്തന്നു നിങ്ങള്‍ ചെയ്തേടത്തോളം എല്ലാം എനിക്കു ചെയ്തു എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു അരുളിച്ചെയ്യും.
41. പിന്നെ അവന് ഇടത്തുള്ളവരോടു: ശപിക്കപ്പെട്ടവരെ, എന്നെ വിട്ടു പിശാചിന്നും അവന്റെ ദൂതന്മാര്ക്കും ഒരുക്കിയിരിക്കുന്ന നിത്യാഗ്നിയിലേക്കു പോകുവിന്‍.
42. എനിക്കു വിശന്നു, നിങ്ങള്‍ ഭക്ഷിപ്പാന്‍ തന്നില്ല; ദാഹിച്ചു, നിങ്ങള്‍ കുടിപ്പാന്‍ തന്നില്ല.
43. അതിഥിയായിരുന്നു, നിങ്ങള്‍ എന്നെ ചേര്‍ത്തുകൊണ്ടില്ല; നഗ്നനായിരുന്നു, നിങ്ങള്‍ എന്നെ ഉടുപ്പിച്ചില്ല; രോഗിയും തടവിലും ആയിരുന്നു, നിങ്ങള്‍ എന്നെ കാണ്മാന് വന്നില്ല എന്നു അരുളിച്ചെയ്യും.
44. അതിന്നു അവര്‍: കര്‍ത്താവേ, ഞങ്ങള്‍ നിന്നെ വിശക്കുന്നവനോ ദാഹിക്കുന്നവനോ അതിഥിയോ നഗ്നനോ രോഗിയോ തടവിലോ ആയി എപ്പോള്‍ കണ്ടു നിനക്കു ശുശ്രൂഷ ചെയ്യാതിരുന്നു എന്നു ഉത്തരം പറയും. അവന് അവരോടു:
45. ഈ ഏറ്റവും ചെറിവരില്‍ ഒരുത്തന്നു നിങ്ങള്‍ ചെയ്യാഞ്ഞേടത്തോളമെല്ലാം എനിക്കു ആകുന്നു ചെയ്യാഞ്ഞതു എന്നു ഞാന്‍ സത്യമായിട്ടു നിങ്ങളോടു പറയുന്നു എന്നു ഉത്തരം അരുളും.
46. ഇവര്‍ നിത്യദണ്ഡനത്തിലേക്കും നീതിമാന്മാര് നിത്യജീവങ്കലേക്കും പോകും.
ഈ ദുഃഖ വെള്ളിയാഴ്ചയില്‍ നാം നമ്മുടെ ചെറിയ സഹോദരന്മാര്ക്ക് എന്ത് ചെയ്തു എന്ന് സ്വയം പരിശോധന നടത്തുക, അന്ത്യ ന്യായ വിധിയില്‍ നീ, നിനക്കും നിന്റെ സഹജീവിക്കും എന്ത് ചെയ്തു എന്നാണ് നോക്കുക. നീ ഭാണ്ടാരങ്ങളില് നിക്ഷേപിച്ച ദ്രവ്യത്തിനും, പള്ളിയില്‍ പാരീഷ് ഹാള്‍ പണിതതിനും, കൊടിമരം പണിതതും ഒന്നുമല്ല ദൈവം ആഗ്രഹിക്കുന്നത്. എല്ലാം ചെയ്തിട്ടും, നിന്റെ സഹജീവിയെ കരുതാന്‍ നിനക്കായില്ലെങ്കില് നിത്യ നരകമല്ലാതെ വേറെ എന്താണ് നിനക്കായി കാത്തിരിക്കുന്നത്? നിനക്ക് മുന്നേ സ്വര്‍ഗ്ഗരാജ്യം, നീ വെറുത്തവര്‍ നേടുന്പോള്, ഒരിക്കലെങ്കിലും നീ ഒരു സ്വയംപരിശോധനക്ക് തയ്യാറാകുമോ?
തിരിഞ്ഞു നോട്ടത്തിന്റെയും സ്വയ പരിശോധനയുടെയും അവസരമായി ഈ നല്ല വെള്ളിയാഴ്ച നമുക്കേവര്‍ക്കും പ്രയോജനമാകട്ടെ എന്ന് ആശംസിച്ചു കൊണ്ട്
ചെറിയാന് ജേക്കബ്
Comments