ഒഴിവുസമയം ക്ലാസില്‍ ബൈബിള്‍ വായിച്ച വിദ്യാര്‍ത്ഥിക്ക് അദ്ധ്യാപികയുടെ വിലക്ക്
Text Size
പി .പി .ചെറിയാൻ
p_p_cherian@hotmail.com
Story Dated: Tuesday, May 06, 2014 10:27 hrs UTC
ഫ്ളോറിഡ : കോളേജുകളിലും, വിദ്യാലയങ്ങളിലും വരുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കണ്‍സീല്‍ഡ് ഗണ്‍ കൈവശം വയ്ക്കുന്നതിനുള്ള നിയമനിര്‍മ്മാണം നടത്തുന്ന നാട്ടില്‍ സ്ക്കൂളില്‍ വരുന്ന വിദ്യാര്‍ത്ഥിക്ക് പുസ്തകങ്ങളുടെ കൂടെ ബൈബിള്‍ കൊണ്ടുവരുന്നതിനോ ഒഴിവുസമയം ബൈബിള്‍ വായിക്കുന്നതിനോ അനുവാദം ഇല്ല?
ഫ്ളോറിഡാ ഫോര്‍ട്ട് ലോര്‍ഡെയ്ല്‍ സ്ക്കൂളിലെ അദ്ധ്യാപികയാണ് ഒഴിവുസമയം ക്ലാസ്സില്‍ വെച്ചു ബൈബിള്‍ വായിച്ച വിദ്യാര്‍ത്ഥിയെ മറ്റു വിദ്യാര്‍ത്ഥികളുടെ മുമ്പില്‍ വെച്ച് ശകാരിക്കുകയും, ബൈബിള്‍ വായിച്ചതിന് മാതാപിതാക്കളെ ഫോണില്‍ ബന്ധപ്പെട്ട് ഇത്തരം സംഭവം അനുവദനീയമല്ലെന്ന് സന്ദേശം നല്‍കുകയും ചെയ്തത്.
കഴിഞ്ഞ ക്രിസ്തുമസിന് 12 വയസ്സുകാരനായ വിദ്യാര്‍ത്ഥിക്ക് പള്ളിയില്‍ നിന്ന് സമ്മാനമായി ലഭിച്ചതാണ് ബൈബിള്‍. ബൈബിള്‍ ഒരു നിധിപോലെ കാത്തുസൂക്ഷിച്ച വിദ്യാര്‍ത്ഥി ഒഴിവുസമയം ലഭിക്കുമ്പോള്‍ അതെടുത്തു വായിക്കുമായിരുന്നു.
റിലീജിയസ് ലിബര്‍ട്ടി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്ന ലിബര്‍ട്ടി ഇന്‍സ്റ്റിറ്റിയൂട്ട് സ്ക്കൂള് അധികൃതര്‍ വിദ്യാര്‍ത്ഥിയുടെ കുടുംബാംഗങ്ങളോട് മാപ്പു പറയണമെന്നാണ് ആവശ്യപ്പെടുന്നത്, മാത്രമല്ല ഒഴിവുസമയം പഠിപ്പിന് തടസ്സമില്ലാതെ ബൈബിള്‍ വായിക്കുന്നത് യാതൊരു കാരണവശാലും തടയരുതെന്നും ആവശ്യപ്പെട്ട് നിയമനടപടികള്‍ക്കൊരുങ്ങുകയാണ്. വിദ്യാര്‍ത്ഥിക്ക് ഭരണഘടന നല്കുന്ന സ്വാതന്ത്ര്യം നിഷേധിക്കുവാന്‍ സ്ക്കൂള് അധികൃതര്‍ക്ക് അവകാശമില്ലെന്നും ഇവര്‍ വാദിക്കുന്നു.
Comments