സാൻഫ്രാൻസിസ്ക്കൊ ∙ അമേരിക്കയിൽ അനധികൃതമായി കുടിയേറിയ കുറ്റത്തിന് ഇവിടെ നിന്നും പുറത്താക്കപ്പെട്ട നഴ്സ് മറിയ മെൻഡോസായെ ഇമ്മിഗ്രേഷൻ അധികൃതർ എച്ച് വൺ ബി വിസയിൽ തിരികെ കൊണ്ടുവന്നു.
ഓക്ക് ലാന്റ് ഓൺകോളജി നഴ്സായി ജോലി ചെയ്യുന്നതിനിടയിലാണ് 2017 ഓഗസ്റ്റിൽ ഇവരേയും ഭർത്താവിനേയും അമേരിക്കയിൽ നിന്നും നാടുകടത്തിയത്.
ഡിസംബർ 15 ശനിയാഴ്ച സാൻഫ്രാൻസിസ്ക്കൊ രാജ്യാന്തര വിമാനത്താവളത്തിൽ മെക്സിക്കോയിൽ നിന്നും എത്തിച്ചേർന്ന മറിയക്ക് ഊഷ്മള വരവേല്പാണ് ലഭിച്ചത്.ജീവിതത്തിൽ എനിക്ക് ലഭിച്ച ഏറ്റവും നല്ല ക്രിസ്മസ് സമ്മാനമാണിതെന്ന് മറിയ പറഞ്ഞു. ട്രംപിന്റെ അനധികൃത കുടിയേറ്റക്കാർക്കെതിരെയുള്ള കർശന നടപടികളുടെ ഭാഗമാണ് ഇരുവരേയും പത്ത് വർഷത്തിനുള്ളിൽ അമേരിക്കയിൽ പ്രവേശിക്കരുതെന്ന് വിലക്കി നാടുകടത്തിയത്.
ഈ ദമ്പതിമാരുടെ നാലുമക്കളിൽ മൂന്നു പേരെ ഇവിടെ നിർത്തി ഇളയ മകനുമായാണ് മെക്സിക്കോയിലേക്ക് പോയത്. നാലു കുട്ടികളുടെ മാതാപിതാക്കളെ നാടുകടത്തിയത് ദേശീയ മാധ്യമങ്ങളിലും സോഷ്യൽ മീഡിയാകളിലും ചർച്ചാ വിഷയമായിരുന്നു.മറിയ മുൻപ് ജോലി ചെയ്തിരുന്ന ഓക്ക് ലാന്റ് ഐലാന്റ് ആശുപത്രിയിൽ ജോലിയിൽ വീണ്ടും പ്രവേശിക്കും.
Comments