കാനഡ ∙ ക്രിസ്തീയ മതത്തിലേക്ക് പരിവർത്തനം ചെയ്തതിനു പാക്കിസ്ഥാൻ സുപ്രീം കോടതി വധശിക്ഷക്ക് വിധിച്ചിരുന്ന ആസിയാ ബിബിയെ സ്വതന്ത്രയായി വിടുന്നതിന് പാക്കിസ്ഥാൻ സുപ്രീം കോടതി വിധിച്ചു.
ആഗോളതലത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയ ഈ കേസിൽ നിന്നും ഇവരെ വിട്ടയച്ചതിനെതിരെ മുസ്ലിം യഥാസ്ഥിതികർ സുപ്രീം കോടതിയിൽ സമർപ്പിച്ചിരുന്ന അപ്പീൽ കോടതി തള്ളിയതിനെ തുടർന്നാണ് ഇവരുടെ മോചനം യാഥാർഥ്യമായത്. പാക്കിസ്ഥാനിൽ ഇവരുടെ ജീവനു ഭീഷണിയുള്ളതിനാൽ ദേശം വിട്ടു പോകുന്നതിനും കോടതി ഉത്തരവിട്ടിരുന്നു. ഇതിനെ തുടർന്ന് മക്കൾ താമസിക്കുന്ന കാനഡയിലേക്ക് പോകുകയാണെന്ന് ആസിയാ ബിബി വെളിപ്പെടുത്തി.
2010 ലാണ് മതമാറ്റത്തിന്റേയും മതനിന്ദയുടേയും പേരിൽ ഇവരെ തൂക്കി കൊല്ലുന്നതിന് പാക്കിസ്ഥാൻ സുപ്രീം കോടതി വിധിച്ചത്.
ക്രിസ്ത്യൻ വിശ്വാസം കൊണ്ട് കളങ്കിതയായ ഇവർ ഉപയോഗിച്ച കപ്പ് ഉപയോഗിക്കുവാൻ കഴിയുകയില്ലെന്ന് സഹജീവനക്കാരായ മുസ്ലിം വിഭാഗക്കാർ പരാതിപ്പെടുകയും പ്രവാചകൻ മുഹമ്മദിനെതിരായ ചില പരാമർശങ്ങൾ നടത്തിയെന്ന് ആരോപണം ഉന്നയിക്കുകയും ചെയ്തതിനെ തുടർന്നാണ് ഇവർക്കെതിരെ കേസെടുത്തിരുന്നത്.
ആസിയാ ബിബിയുടെ വധശിക്ഷയ്ക്കെതിരെ അമേരിക്കൻ സെന്റർ ഫോർ ലൊ ആന്റ് ജസ്റ്റിസ് ഉൾപ്പെടെയുള്ള സംഘടനകൾ രംഗത്തെത്തുകയും വിവിധ രാഷ്ട്രങ്ങളിൽ നിന്നും പ്രതിഷേധം ഉയരുകയും ചെയ്തതാണ് ഇവരെ സ്വതന്ത്രയാക്കാൻ പ്രേരിപ്പിച്ചത്. അഞ്ചു മക്കളുടെ മാതാവാണ് ആസിയ.
Comments