സാൻ കാർലോസ് (കലിഫോർണിയ) ∙ താഹൊ തടാകത്തിലൂടെ ഇരുപത്തി ഒന്ന് മൈൽ 16 മണിക്കൂറിനുള്ളിൽ നീന്തി ഇന്ത്യൻ– അമേരിക്കൻ വിദ്യാർഥിനി എയ്ജൽ മൂർ ചരിത്രം സൃഷ്ടിച്ചു. പതിനഞ്ചു വയസ്സുള്ള എയ്ജൽ കലിഫോർണിയ–നെവേഡ അതിർത്തിയിലെ താഹൊ തടാകത്തിന്റെ ക്യാംപ് റിച്ചാർഡ്സൻ ഭാഗത്തു നിന്നും ആരംഭിച്ച മാരത്തോൺ നീന്തൽ ഇൻ ക്ലൈയ്ൻ വില്ലേജിനു സമീപമാണ് അവസാനിപ്പിച്ചത്.
21.3 മൈൽ (35 കിലോമീറ്റർ) നീന്തുന്നതിനിടെ ഓരോ അര മണിക്കൂറിനിടയിൽ കഴിച്ച ചിക്കൻ സൂപ്പായിരുന്നു തനിക്കാവശ്യമായ ഊർജ്ജം പകർന്നു തന്നതെന്ന് എയ്ജൽ പറഞ്ഞു. ഈ നീന്തൽ സാഹസത്തിനു മുൻപ് കാറ്റലിന, സാന്റാ ബാർബറ ചാനലുകൾ കൂടി ഈ കൊച്ചു മിടുക്കി നീന്തി കടന്നിട്ടുണ്ട്. ഇത്രയും ചെറിയ പ്രായത്തിൽ ഈ ദൗത്യം പൂർത്തിയാക്കുന്ന ആദ്യ പെൺകുട്ടിയാണ് എയ്ജൽ.
പതിമൂന്നു വയസ്സിൽ ആദ്യമായി സാന്റാ ക്രൂസ്–കാപ്പിറ്റോലാ ചാനൽ 12 മണിക്കൂർ നീന്തിയാണ് ഇവർ മാരത്തോൺ നീന്തലിന് തുടക്കമിട്ടത്. ചിലി, സ്വീഡൻ, സൗത്ത് ആഫ്രിക്ക, ഇംഗ്ലണ്ട് തുടങ്ങിയ രാജ്യങ്ങളിലും എയ്ജൽ തന്റെ നീന്തൽ പ്രകടനം നടത്തിയിട്ടുണ്ട്. ദാരിദ്ര്യരായ കുട്ടികളുടെ ഉന്നമനത്തിനായി ഫണ്ട് ശേഖരണത്തിനും എയ്ജൽ സമയം ചിലവഴിക്കുന്നു
Comments