ഫ്ളോറിഡ∙ ഫ്ളോറിഡയിൽ നിന്നും വെക്കേഷൻ കഴിഞ്ഞു മിഷിഗനിലേക്ക് പുറപ്പെട്ട യോസി ആർഡറുടെ കുടുംബത്തെ അമേരിക്കൻ എയർലൈൻസിൽ നിന്നും ഇറക്കിവിട്ടു. ഫ്ളോറിഡ മിയാമിയിൽ നിന്നും ഡിട്രോയിറ്റിലേക്ക് പുറപ്പെടാനിരുന്ന വിമാനത്തിൽ ആർഡറും ഭാര്യ ജനി, 19 മാസം പ്രായമുള്ള മകൾ എന്നിവരാണ് സീറ്റിൽ സ്ഥാനം പിടിച്ചത്.
സഹയാത്രികർ ഇവരുടെ ശരീരത്തിൽ നിന്നും ദുർഗന്ധം വമിക്കുന്നതായി വിമാനജീവനക്കാരോട് പരാതിപ്പെട്ടു. യാത്രക്കാരുടെ പരാതി ശരിയാണെന്നു ബോധ്യപ്പെട്ടതോടെ മൂവരെയും വിമാനത്തിൽ നിന്നും ഇറക്കി.
ദിവസവും രാവിലെ കുളിക്കുന്ന പതിവുണ്ടെന്നും ശരീരത്തിലെ ദുർഗന്ധമല്ല, ജൂതമത വിശ്വാസികളായതുകൊണ്ടാണു തങ്ങളെ ഇറക്കിവിട്ടതെന്നു കുടുംബം പരാതിപ്പെട്ടു. എന്നാൽ ഇവരുടെ പരാതി അമേരിക്കൻ എയർലൈൻസ് കമ്പനി തള്ളിക്കളഞ്ഞു. മാത്രമല്ല ഇവർക്ക് ഹോട്ടൽ സൗകര്യവും, പിറ്റേ ദിവസത്തെ വിമാന ടിക്കറ്റും നൽകിയതായും അധികൃതർ പറയുന്നു.
അതേസമയം അമേരിക്കൻ എയർലൈൻസിനെ പിന്തുണച്ചു ഹൂസ്റ്റൺ യൂണിവേഴ്സിറ്റി പ്രഫസർ രംഗത്തെത്തി. ഇന്ത്യയിൽ നിന്നും സൗത്ത് ഏഷ്യയിൽ നിന്നുമുള്ളവർ അമിതമായി ഉപയോഗിക്കുന്ന ഗാർലിക്, മസാല എന്നിവ ശരീരത്തിൽ നിന്നും ദുർഗന്ധം വമിക്കുന്നതിന് ഇടയാക്കുന്നതായി അദ്ദേഹം പറഞ്ഞു. യാത്ര ചെയ്യുന്നവർ ഇതു പ്രത്യേകം ശ്രദ്ധിക്കേണ്ടതാണെന്നും പ്രഫസർ കൂട്ടിച്ചേർത്തു.
Comments