'മാം' സംഘടിപ്പിച്ച രണ്ടായിരത്തി പതിമൂന്നിലെ പ്രഥമ മുട്ടത്തുവർക്കി പ്രവാസി സ്മാരക അവാർഡ് കൊല്ലം തെൽമയ്ക് ലഭിച്ചിരിക്കുന്നു. 'ബാലുവും ട്രീസയും പിന്നെ ഞാനും' എന്ന നോവലിനാണ് തെല്മ ഈ പുരസ്ക്കാരത്തിന് അർഹയായത്.
തെറ്റ് ചെയ്തവർ പശ്ചാത്തപിച്ച് നല്ല മാർഗ്ഗത്തിൽ ജീവിക്കാൻ ശ്രമിച്ചാലും, സമൂഹം അവരുടെ നേരെ വിരൽ ചൂണ്ടിയിരിക്കുന്നു. 'ക്ഷീരമുള്ളോരകിടിൻ ചുവട്ടിലും ചോര തന്നെ കൊതുകിന്നു കൌതുകം.' ഈ പ്രവണത തുടച്ചുനീക്കുക എന്നതാണ് തെല്മ തന്റെ നോവലിൽ വരച്ചു കാട്ടുന്നത്.
ആയിരത്തി തൊള്ളായിരത്തി എഴുപതുകളിൽ, മലയാള നാട്, കുങ്കുമം, കേരള കൌമുദി, ജനയുഗം തുടങ്ങിയ പ്രസിദ്ധീകരണങ്ങളിൽ തെല്മ സജീവമായിരുന്നു. തിരുവനന്തപുരം ആകാശവാണി പ്രക്ഷേപണം ചെയ്ത 'തെല്മാ കഥകൾ' ശ്രോതാക്കളെ ആകർഷിച്ചവയായിരുന്നു. നെയ്യാർ ഡാമിൽ സംഘടിപ്പിച്ച 'യങ്ങ് റൈറ്റേഷ്സ് ക്യാന്പിൽ, ജനയുഗം വാരിക പ്രസിദ്ധീകരിച്ച 'വൃദ്ധൻ' എന്ന ചെറുകഥയേക്കുറിച്ച് പ്രശംസിച്ചവരിൽ, പ്രധാനി ഡോക്ടർ ജോർജ്ജ് ഓണക്കൂർ ആയിരുന്നു. ബിരുദ വിദ്യാർഥിനിയായിരിക്കെ അഖില കേരള സാഹിത്യ സംഘടന സംഘടിപ്പിച്ച ആംഗല ചെറുകഥ മത്സരത്തിൽ സംസ്ഥാന അവാർഡ് കരസ്ഥമാക്കി.
ആയിരത്തി തൊള്ളായിരത്തി എണ്പത്തി നാലിൽ അമേരിക്കയിൽ ചേക്കേറിയ തെല്മയുടെ സാഹിത്യ ലോകം വളരെ വർണാഭമായി. പ്രധാനപ്പെട്ട നോവലുകൾ :-
'മനുഷ്യാ നീ മണ്ണാകുന്നു' - കേരളാ എക്സ്പ്രസ്സ് (ഷിക്കാഗോ)
'അപസ്വരങ്ങൾ' - രജനി (ഫിലാഡൽഫിയാ - ഫൊക്കാനാ അവാർഡ് )
'ചിലന്തിവല' - ആഴ്ചവട്ടം (ടെക്സാസ്)
'അമേരിക്കൻ ടീനേജർ' - ധ്വനി (ഡിട്രോയിറ്റ്)
'വെണ്മേഘങ്ങൾ' - വനിത
പ്രസിദ്ധീകരണ പണിപ്പുരയിലെ നോവലുകൾ :-
'സിനിമാ സിനിമാ'
'യാക്കോബിന്റെ കിണർ '
'ഒരു കന്യാസ്ത്രീയുടെ കഥ'
'മഞ്ഞിൽ വിരിയുന്ന മഗ്നോളിയ '
'തങ്കശ്ശേരി'
മുട്ടത്തുവർക്കി സ്മാരക അവാർഡ് തെല്മക്കാണെന്നു വെളിപ്പെടുത്തിയപ്പോൾ, നന്ദിപൂർവം തെല്മ പ്രതികരിച്ചത്, "ഈ അവാർഡ് എന്നെ വെളിപ്പെടുത്തുന്നതിനു വളരെ നാളുകൾക്ക് മുന്പേ മലയാളത്തിന്റെ അഭിമാനമായ സീ രാധാകൃഷ്ണൻ ഈ നോവലിനെക്കുറിച്ച് പറഞ്ഞ അഭിപ്രായം , "നോവൽ ഞാൻ വായിച്ചു , വളരെ പാരായണക്ഷമവും രസകരവുമാണ്. പശ്ചാത്തപിക്കുന്നവരും പൊറുക്കുന്നവരും ദൈവത്തിന്റെ കണ്ണിലുണ്ണികളാണ്. പക്ഷെ ലോകം അവരെ കല്ലെറിയുന്നു. ഈ നോവൽ എല്ലാവരും പ്രത്യേകിച്ച് സ്ത്രീകൾ വായിച്ചിരിക്കണമെന്ന് ഞാൻ ആഗ്രഹിക്കുന്നു." തെല്മ പറഞ്ഞത്, "സീ രാധാകൃഷ്ണന്റെ ഈ വാക്കുകൾ എനിക്ക് വളരെ പ്രോത്സാഹനം നൽകിയിരുന്നു, എങ്കിലും മലയാള സാഹിത്യത്തിന്റെ ജനപ്രീയനായ മുട്ടത്തു വർക്കിയുടെ ബഹുമാനാർത്ഥം അമേരിക്കയിലെ പ്രവാസി സാഹിത്യകാർക്ക് വേണ്ടി 'മാം' നൽകുന്ന ഈ അംഗീകാരം എന്റെ ജീവിതത്തിൽ എത്രയും വിലപ്പെട്ടതായിരിയ്ക്കും."
രണ്ടായിരത്തി പതിനാല് മാർച്ച് ഇരുപത്തി ഒൻപതാം തീയ്യതി, Washington D.C. മേരിലാന്റിൽ വച്ച് 'മാം' സംഘടിപ്പിക്കുന്ന അവാർഡ് ദാന ചടങ്ങിൽ, അന്നാ മുട്ടത്തു വർക്കി, വിജയികൾക്ക് പുരസ്കാരം നൽകുന്നതാണ്.
Comments