ഫ്ളോറിഡ∙ നൂറ്റിയൻപത്തിയഞ്ചു മൈൽ വേഗതയിൽ വീശിയടിച്ച മൈക്കിൾ ചുഴലിയിൽ മരണമടഞ്ഞവരുടെ സംഖ്യ 33 ആയി.ബെ കൗണ്ടി ഷെറിഫ് ടോമി ഫോർഡ് പറഞ്ഞു. ഫ്ളോറിഡയിൽ മാത്രം 19 പേരാണു മരിച്ചത്. ചുഴലിയിൽ കനത്ത നാശം സംഭവിച്ച പനാമ സിറ്റിയിലും മെക്സിക്കോ ബീച്ചിലും ജീവിതം സാധാരണ നിലയിലെത്തണമെങ്കിൽ ദീർഘ നാളുകൾ വേണ്ടിവരും. ചുഴലിയുടെ മുന്നറിയിപ്പു ലഭിച്ചു വീടു വിട്ടു പോയവർ തിരിച്ചെത്തി അധികൃതരുടെ സഹായത്തോടെ നാശ നഷ്ടങ്ങൾ വിലയിരുത്തിത്തുടങ്ങി. രക്ഷാപ്രവർത്തനം മിക്കവാറും അവസാനിപ്പിച്ചു എങ്കിലും മരണസംഖ്യ ഇനിയും ഉയരിൽ സാധ്യതയുണ്ടെന്നാണ് അധികൃതർ പറയുന്നത്. ഒക്ടോബർ 16ന് ചൊവ്വാഴ്ച 12 മൃതദേഹങ്ങൾ കണ്ടെടുത്തതോടെയാണു മരണസംഖ്യ 33 ആയി ഉയർന്നത്. ഫ്ളോറിഡ, നോർത്ത് കാരലൈന , ജോർജിയ തുടങ്ങിയ സംസ്ഥാനങ്ങളെയാണു ചുഴലി കാര്യമായി ബാധിച്ചത്. ഫ്ളോറിഡ, ബെ കൗണ്ടിയിൽ 2500 വീടുകൾക്ക് നാശനഷ്ടം സംഭവിച്ചത് 162 എണ്ണം പൂർണമായും തകർന്നിട്ടുണ്ട്. 158,000 വീടുകളിൽ ചൊവ്വാഴ്ച വരെ വൈദ്യുതബന്ധം പുനഃ സ്ഥാപിക്കാനായിട്ടില്ല. ഫെഡറൽ എമർജൻസി മാനേജ്മെന്റ് ഏജൻസി 12 ടീമുകളായി തിരിഞ്ഞു നാശനഷ്ടം സംഭവിച്ചവർക്ക് സഹായധനം വിതരണം ചെയ്യുന്ന നടപടികൾ ആരംഭിച്ചിട്ടുണ്ട്. 16,000 ഫെഡറൽ ജീവനക്കാരും 3000 മിലിട്ടറി ഉദ്യോസ്ഥരും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരുന്നു.
Comments