വാഷിംഗ്ടൺ ഡിസി ∙ യൂണിയൻ പ്രവർത്തനങ്ങൾക്കും കൂട്ടായ വില പേശലിനും വൻകിട തൊഴിലാളി യൂണിയനുകൾ മെമ്പറല്ലാത്ത സംസ്ഥാന ജീവനക്കാരിൽ നിന്നും വിഹിതം നിർബന്ധപൂർവ്വം വാങ്ങുന്നതു ഭരണ ഘടനാ വിരുദ്ധമാണെന്ന് യുഎസ് സുപ്രീം കോടതി ഉത്തരവിട്ടു.
ഇല്ലിനോയ്സിൽ നിന്നുള്ള സംസ്ഥാന ജീവനക്കാരനായ മാർക്ക് ജാനസ് പബ്ലിക് സെക്ട്ടറിലെ ഏറ്റവും ശക്തമായ സംഘടനയായ എഎഫ്എസ് സിഎംഇക്ക് പ്രതിവർഷം 550ഡോളർ നൽകേണ്ടതുണ്ടെന്നും സംസ്ഥാനത്ത് നിലവിലുള്ള നിയമമനുസരിച്ചു ഓരോ ആഴ്ചയിലെ ശമ്പളത്തിൽ നിന്നും ഒരു തുക ഇതിലേക്ക് ഈടാക്കുന്നതിനേയും ചോദ്യം ചെയ്തു സമർപ്പിച്ച കേസിലാണ് സുപ്രീം കോടതി റൂളിങ്ങ് ഉണ്ടായിരിക്കുന്നത്.
ഹെൽത്ത് ആന്റ് ഫാമിലി സർവീസ് ജീവനക്കാരനായ ജാനസ് നിർബന്ധപൂർവ്വം യൂണിയന് പണം നൽകണമെന്ന ആവശ്യം അംഗീകരിക്കുന്നില്ലെന്നും യൂണിയൻ പ്രവർത്തനത്തിൽ പങ്കാളിയാകാൻ താല്പര്യമില്ലെന്നും അറിയിച്ചു. സുപ്രീം കോടതി വിധി 24 സംസ്ഥാന ഗവൺമെന്റുകളിലെ ജീവനക്കാരെ ബാധിക്കുമെന്ന് യൂണിയൻ പ്രസിഡന്റ് ലി സാന്റേഴ്സ് പറഞ്ഞു. അഞ്ചു മില്യൺ ജീവനക്കാരണ് 24 സംസ്ഥാനങ്ങളിൽ ഉള്ളതെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റ് ട്രംപ് സുപ്രീം കോടതി വിധിയെ സ്വാഗതം ചെയ്തു. ഡമോക്രാറ്റുകൾക്ക് ഈ വിധി കനത്ത തിരിച്ചടിയാണെന്നും ട്രംപ് പറഞ്ഞു. യൂണിയൻ തീരുമാനിക്കുന്ന സ്ഥാനാർഥികൾക്ക് സഹായം നൽകുന്നതിനു യൂണിയൻ മെമ്പറല്ലാത്തവരിൽ നിന്നും നിർബന്ധപൂർവ്വം ഷെയർ വാങ്ങുന്നത് ശരിയല്ലെന്നും വ്യക്തികൾക്ക് അവർക്കിഷ്ടമുള്ള സ്ഥാനാർത്ഥികൾക്ക് സംഭാവന നൽകാൻ ഈ വിധി ഉപയുക്തമാണെന്നും ട്രംപ് പറഞ്ഞു.
Comments