You are Here : Home / USA News

ഹൂസ്റ്റണില്‍ വെടിയേറ്റു മരിച്ച കംപ്യൂട്ടര്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി സ്റ്റാന്‍ലി ബാബുവിന് കണ്ണീരില്‍ കുതിര്‍ന്നയാത്രാമൊഴി

Text Size  

പി .പി .ചെറിയാൻ

p_p_cherian@hotmail.com

Story Dated: Thursday, March 13, 2014 09:39 hrs UTC

ഹൂസ്റ്റണ്‍ : അവധിക്കാലം കുടുംബാംഗങ്ങളോടൊപ്പം ചിലവഴിക്കുന്നതിനും, ജന്മദിനം ആഘോഷിക്കുന്നതിനുമായി ഡാളസ്സി യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ്സില്‍ നിന്നും ഹൂസ്റ്റണിലേക്കുള്ള യാത്രാമധ്യേ സംഹൂസ്റ്റണ്‍ അപ്പാര്‍ട്ട്‌മെന്റ് കോംപ്ലക്‌സിന്റെ പാര്‍ക്കിങ്ങ് ലോട്ടില്‍ വെച്ചു തോക്കുധാരികളുടെ വെടിയേറ്റു മരിച്ച കംപ്യൂട്ടര്‍ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി സ്റ്റാന്‍ലി ബാബുവിന് അമേരിക്കന്‍ മലയാളികളുടേയും സുഹൃത്തുക്കളുടേയും കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി.

മാര്‍ച്ച് 11 ചൊവ്വാഴ്ച ഉച്ചയ്ക്കു മിസ്സോറി സിറ്റിയിലെ ക്‌നാനായ കാത്തലില്‍ കമ്മ്യൂണിറ്റി സെന്ററില്‍ സ്റ്റാന്‍ലിയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചപ്പോള്‍ നൂറുകണക്കിന് ജനങ്ങളാണ് ആദരാജ്ഞലികള്‍ അര്‍പ്പിക്കാനെത്തിയത്. ഏക മകന്‍ നഷ്ടപ്പെട്ട മാതാപിതാക്കളേയും ഏകസഹോദരിയേയും ആശ്വസിപ്പിക്കുവാന്‍ ശ്രമിക്കുന്നവര്‍ പോലും ദുഃഖം സഹിക്കാനാകാതെ വിതുമ്പി കരുയുന്നുണ്ടായിരുന്നു. പൊതുദര്‍ശനത്തിനു ശേഷം ഫോറസ്റ്റ് പാര്‍ക്ക് സെമിത്തേരിയില്‍ മൃതദ്ദേഹം അടക്കം ചെയ്തു.

ഷിക്കാഗോയിലെ പ്രവീണ്‍ വര്‍ഗീസിന്റെ ദുരൂഹമായ മരണത്തിന്റെ ഷോക്കില്‍ നിന്നും മലയാളി സമൂഹം വിമുക്തരാകുന്നതിന് മുമ്പ് തന്നെ സ്റ്റാന്‍ലി ബാബുവിന്റെ അകാലമരണം ജനങ്ങളെ കൂടുതല്‍ ദുഃഖത്തിലാക്കി.

സ്റ്റാന്‍ലി ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് സംഭവം നടന്ന പിറ്റേദിവസം പത്തൊന്‍മ്പതുകാരനായ മാര്‍ക്വിസ് ഡേവിസിനേയും ഇന്നലെ മറ്റൊരു കൂട്ടുപ്രതിയായ ഡൊണാള്‍ഡ് തലൈയേയും ഹൂസ്റ്റണ്‍ പോലീസ് അറസ്റ്റു ചെയ്തിരുന്നു. സ്റ്റാന്‍ലിയെ വധിച്ചശേഷം സമീപത്തുള്ള കടയില്‍ കയറിച്ചെന്ന് ഭീകരാന്തരീക്ഷം സൃഷ്ടിച്ച് പണവും, സാധനങ്ങളും കൊള്ളയടിച്ച കേസ്സിലും ഇവര്‍ പ്രതികളാണ്.

മാര്‍ച്ച് 6 വ്യാഴാഴ്ചയാണ് സ്റ്റാന്‍ലി ബാബു വെടിയേറ്റ് മരിച്ചത്.

സ്റ്റാന്‍ലി സാം ഹൂസ്റ്റണ്‍ അപ്പാര്‍ട്ട്‌മെന്റിലെ സുഹൃത്തിനെ സന്ദര്‍ശിക്കാനെത്തിയതായിരുന്നു. സന്ദര്‍ശനം കഴിഞ്ഞു പാര്‍ക്കിങ്ങ് ലോട്ടിലെ കാറില്‍ കയറുവാന്‍ ശ്രമിക്കുന്നതിനിടെ തോക്കുധാരികളായ പ്രതികള്‍ കാറിന്റെ താക്കോല്‍ ആവശ്യപ്പെട്ടു. താക്കോല്‍ നല്‍കിയ ശേഷം പ്രാണ രക്ഷാര്‍ത്ഥം ഓടിരക്ഷപ്പെടുവാന്‍ ശ്രമിച്ച സ്റ്റാന്‍ലിക്കു നേരെ യാതൊരു പ്രകോപനവും ഇല്ലാതെ അക്രമികള്‍ വെടിയുതിര്‍ക്കുകയായിരുന്നു. വെടിയേറ്റ സ്റ്റാന്‍ലി സംഭവ സ്ഥലത്തുവെച്ചു തന്നെ മരിച്ചു. ജന്മദിനാഘോഷങ്ങള്‍ക്കായി സ്റ്റാന്‍ലിയെ പ്രതീക്ഷിച്ചിരുന്ന കുടുംബാംഗങ്ങള്‍ക്ക് ലഭിച്ചത് മരണവാര്‍ത്തയായിരുന്നു. മാര്‍ച്ചു 8 നായിരുന്നു സ്റ്റാന്‍ലിയുടെ മുപ്പത്തിരണ്ടാം ജന്മദിനം.
മെമ്മോറിയല്‍ ഹെര്‍മന്‍ ലബോറട്ടറിയില്‍ ടെക്ക്‌നീഷ്യനായിരുന്ന സ്റ്റാന്‍ലി കംപ്യൂട്ടര്‍ എന്‍ജിനീയറിംഗില്‍ ഡിഗ്രി എന്ന ലക്ഷ്യം നിറവേറ്റുന്നതിനാണ് യൂണിവേഴ്‌സിറ്റി ഓഫ് ടെക്‌സസ്സില്‍ ചേര്‍ന്നത്.

കംപനാട്ടേല്‍ ബാബുവിന്റേയും, സിന്‍ഡിയുടേയും ഏക മകനാണ് സ്റ്റാന്‍ലി. സോഫി ഏക സഹോദരിയാണ്.

സ്റ്റാന്‍ലിയുടെ ഘാതകരെ പിടികൂടാന്‍ കഴിഞ്ഞുവെങ്കിലും ഷിക്കോഗോയിലും, ന്യൂയോര്‍ക്കിലും ദുരൂഹസാഹചര്യങ്ങളില്‍ മരണമടഞ്ഞ പ്രവീണ്‍ വര്‍ഗ്ഗീസിന്റേയും, ജാസ്മിന്റേയും കേസ്സന്വേഷണത്തില്‍ പോലീസിന്റെ ഭാഗത്തു നിന്നും കാര്യക്ഷമമായ പ്രവര്‍ത്തനങ്ങള്‍ ഉണ്ടാകാത്തതില്‍ മലയാളി സമൂഹം ആശങ്കാകുലരാണ്. ഫ്‌ളോറിഡായില്‍ നിന്നും കാണാതായ റെനിയെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതപ്പെടുത്തണമെന്ന് മലയാളി സമൂഹം ഒറ്റകെട്ടിയായി അധികാരികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.